സ്വർണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷിനെതിരെ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി പരാതി നൽകി സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ; മാനനഷ്ടക്കേസാണ് ഫയൽ ചെയ്തത്

സ്വർണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷിനെതിരെ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ കരു നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി അദ്ദേഹം പരാതി നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ വേണ്ടി വിജേഷ് പിള്ള വഴി മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നൊരു ആരോപണം സ്വപ്ന ഉന്നയിച്ചിരുന്നു. എംവി ഗോവിന്ദൻ ഈ ആരോപണങ്ങൾക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
സ്വപ്ന സുരേഷിൻ്റെ പുതിയ വെളിപ്പെടുത്തലുകൾ അപകീർത്തി കേസ് എന്ന നിലയ്ക്ക് നേരത്തെ സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ തളിപ്പറമ്പ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മാത്രമല്ല സ്വപ്ന സുരേഷിനും, വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.
ഇതോടെ സ്വപ്ന സുരേഷ് കോടതിയെ സമീപിക്കുകയും എഫ്ഐആറിൽ സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. ഇതോടെ അന്വേഷണം പൂർണമായും തടസ്സപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതോടെയാണ്, ഇതിലെ നിയമപരമായ വശങ്ങൾ കൂടുതൽ വിശദമായി പരിശോധിച്ച് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്‌ന ആരോപിച്ചത്. എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന ആരോപിച്ചു. ബംഗലൂരുവിലായിരുന്നു സ്വപ്ന സുരേഷ് ഫേസ്ബുക് ലൈവിലൂടെആരോപണം ഉന്നയിച്ചത്.
https://www.facebook.com/Malayalivartha

























