ദ കേരളാ സ്റ്റോറി എന്ന ഹിന്ദി സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നത് മുതല്‍, ഇടത്-വലത് മുന്നണികള്‍ വെളിച്ചപ്പാടുകളായി മാറിയിരിക്കുകയാണ്.... സിനിമ കാണുംമുമ്പ് പ്രദര്‍ശനാനുമതി കൊടുക്കരുതെന്നാണ് ഇവരുടെ തിട്ടൂരം.....

മുസ്ലിം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്ത് ഉണ്ടായാലും അത് വര്‍ഗീയതയും ന്യൂനപക്ഷപ്രീണനവും ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തെയോ അവരുടെ വിശ്വാസങ്ങളെയോ, ദൈവങ്ങളെയോ പറ്റി ആരെന്ത് പറഞ്ഞാലും അനക്കമില്ല. ഇതാണ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ അവസ്ഥ. ദ കേരളാ സ്റ്റോറി എന്ന ഹിന്ദി സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നത് മുതല്‍ ഇടത്-വലത് മുന്നണികള്‍ വെളിച്ചപ്പാടുകളായി മാറിയിരിക്കുകയാണ്. സിനിമ കാണുംമുമ്പ് പ്രദര്‍ശനാനുമതി കൊടുക്കരുതെന്നാണ് ഇവരുടെ തിട്ടൂരം. ക്രിസ്തുവിന്റെ ആറാംതിരുമുറിവ് എന്ന നാടകം കേരളത്തില്‍ വലിയ വിവാദമായിരുന്നു. ക്രിസ്തുവിനെ അവഹേളിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നതോടെ ഹൈക്കോടതി നാടകം നിരോധിച്ചു. അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചതിന് തുല്യമാണെന്നാണ് അന്ന് കമ്മ്യൂണിസ്റ്റുകാര്‍ വാദിച്ചത്. ഹൈക്കോടതി ആ തീരുമാനത്തിലെത്തിയതു പ്രശസ്ത സാഹിത്യകരാന്മാര്‍ അടങ്ങിയ ഒരു കമ്മിറ്റിയുടെ ശുപാര്‍ശയെ ആസ്പദമാക്കിയാണ്. ക്രിസ്തുവിനെ നിന്ദിക്കുന്നതാണു പ്രസ്തുത നാടകം എന്നാണു കമ്മിറ്റിക്കാരുടെ അഭിപ്രായം. നാടകകൃത്തായ ആന്റണി പറഞ്ഞത് ചുരുക്കം താന്‍ അദിവ്യനായ ഒരു ക്രിസ്തുവെ ചിത്രീകരിച്ചുവെന്നതാണ്. ' നാടകം പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് തനിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ വായിച്ചു നോക്കിയപ്പോള്‍ ക്രിസ്തുവിന്റെ മാഹാത്മ്യത്തിന് ഉടവു തട്ടുന്ന ഒന്നാണ് പ്രസ്തുത കൃതി എന്നു തോന്നിയില്ല. ഏതായാലും കോടതി വിധിയോടെ ആ നാടകത്തിന്റെ പ്രദര്‍ശനം ഇല്ലാതായല്ലോ.' എന്നാണ് അന്തരിച്ച സി.പി.ഐ നേതാവ് എന്‍.ഇ ബലറാം അന്ന് പറഞ്ഞത്.
കന്യാസ്ത്രീകളെയും കന്യാസ്ത്രീ മഠങ്ങളെയും മോശമായി ചിത്രീകരിക്കുന്ന നാടകമായിരുന്നു 'കക്കുകളി'. നാടകത്തിന് പിന്തുണ നല്‍കിയ ഇടത് സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി കത്തോലിക്കാ സഭ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച പള്ളികളില്‍ പ്രതിഷേധക്കുറിപ്പ് വായിച്ചതിന് പിന്നാലെ, തൃശൂര്‍ അതിരൂപത കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. സംഗീതനാടക അക്കാഡമിയുടെ രാജ്യാന്തര നാടകോത്സവത്തില്‍ നാടകം കളിച്ചു. മന്ത്രി വി.എന്‍.വാസവനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അന്നെത്തിയിരുന്നു. മന്ത്രി അഭിനേതാക്കളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിലെ നെയ്തല്‍ സംഘമാണ് ഇത് അവതരിപ്പിക്കുന്നത്. നാടകത്തിന് സാംസ്‌കാരിക വകുപ്പും സംഗീത നാടക അക്കാഡമിയും പിന്തുണ നല്‍കുന്നതിനെ കെ.സി.ബി.സിയും കത്തോലിക്കാസഭയും രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. പുരോഗമന കലാസാഹിത്യസംഘം അടക്കമുള്ള ഇടത് സംഘടനകള്‍ പ്രതിരോധവുമായി രംഗത്തെത്തി. എന്നാല്‍ ആവിഷ്‌ക്കാരസ്വാതന്ത്ര്യമാണെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. എല്‍.ഡി.എഫ് ഭരിക്കുന്ന ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തിലും നാടകത്തിന് വേദിയൊരുക്കി. നാടകത്തിലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലം അനുകൂലമാകുമെന്ന് കരുതിയാണ് സി.പി.എം ശക്തമായ പിന്തുണ കൊടുത്തത്. കമ്മ്യൂണിസ്റ്റുകാരനായ കറമ്പന്റെ മകള്‍ നടാലിയാണ് കേന്ദ്രകഥാപാത്രം. വിപ്ളവം സ്വപ്നം കണ്ട പിതാവ് മരിച്ചതോടെ കുടുംബം പട്ടിണിയിലായി. അമ്മ പെണ്‍കുട്ടിയെ മഠത്തിലേക്ക് വിടുന്നു. മഠത്തില്‍ ചേരുമ്പോള്‍ മേയ്ഫ്ളവര്‍ കുരിശിങ്കല്‍ എന്ന് പേര് മാറ്റുന്നു. ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിനും മറ്റു നിസാരകാര്യങ്ങള്‍ക്കും മഠത്തില്‍ കര്‍ശന ശിക്ഷ. രാത്രിയില്‍ ആരുടെയോ കൈകള്‍ നീണ്ടുവരുന്നത് അവളറിയുന്നു. മഠത്തില്‍ നടക്കുന്നത് ആരും കേള്‍ക്കരുതെന്നും കാണരുതെന്നും താക്കീത് വരുന്നു. പ്രതികരിക്കുമ്പോള്‍, വീണ്ടും പീഡിപ്പിക്കപ്പെടുന്നു. ഒടുവില്‍ മഠത്തില്‍ നിന്ന് മകളെ തിരികെ കൊണ്ടുവരുന്നതുമാണ് പ്രമേയം.
അടുത്ത കാലത്ത് ചില കന്യാസ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നാടകം. ഇതിനെ ആവിഷ്‌ക്കാരസ്വാതന്ത്ര്യമെന്ന് പറഞ്ഞ് സി.പി.എം പിന്തുണച്ചു. ഇതിന് മുമ്പ് മറ്റൊരു സംബവമുണ്ട്, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ദുര്‍ഗ എന്ന സിനിമയുടെ ആദ്യത്തെ പേര് സെക്‌സി ദുര്‍ഗ എന്നായിരുന്നു. അതിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി. അന്ന് ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. അവസാനം പ്രതിഷേധങ്ങള്‍ക്ക് വഴങ്ങിയാണ് ദുര്‍ഗ എന്ന പേരിട്ടത്.തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകന്‍ ചോദ്യപ്പേപ്പറിലെ ചോദ്യചിഹ്നം ചേര്‍ക്കാനുള്ള ഒരു ചോദ്യത്തില്‍ മുഹമ്മദ് എന്ന പേര് ചേര്‍ത്തതിനാണ് ജോസഫ് മാഷ്ടെ കൈവെട്ടിയത്. പി.ടി കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോം എന്ന സിനിമയുടെ തിരക്കഥയെ ആസ്പദമാക്കിയുള്ള ചോദ്യമായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പേരിട്ടതെന്ന് അധ്യാപകന്‍ വിശദീകരിച്ചിട്ടും അദ്ദേഹത്തിനോട് ക്ഷമിക്കാന്‍ ആരും തയ്യാറായില്ല. ഇടത്-വലത് നേതാക്കള്‍ എരിതീയില്‍ എണ്ണയൊഴിച്ചു. അതോടെ പോപ്പുലര്‍ഫ്രണ്ടും എസ്.ഡി.പി.ഐയും ചേര്‍ന്ന് പ്രവാചക നിന്ദ ആരോപിച്ച് ജോസഫ് മാഷിന്റെ കൈ വെട്ടുകയായിരുന്നു.
അദ്ദേഹത്തിന്റെ മക്കളെ അടക്കം പീഡിപ്പിച്ചു. പ്രവാചക നിന്ദ ആരോപിച്ച് ഒരു അധ്യാപകന്റെ കൈ വെട്ടി. താലിബാന്‍ മാതൃകയിലുള്ള കോടതിവിധിയെ തുടര്‍ന്നാണ് കൈവെട്ടിയതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തള്ളിക്കളഞ്ഞു. ആക്രമണം ആസൂത്രണം ചെയ്ത കുഞ്ഞുണ്ണിക്കര എം.കെ. നാസര്‍, അക്രമിസംഘത്തെ നയിച്ച അശമന്നൂര്‍ സവാദ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്ക് വിദേശത്തേക്ക് കടക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത് ആരെന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ ഇടത്-വലത് നേതാക്കള്‍ ശബ്ദിച്ചില്ല. എല്ലാവരും ജോസഫ് മാഷെയാണ് കുറ്റപ്പെടുത്തിയത്.കേരളത്തില്‍ നിന്ന് മതം മാറ്റി സിറിയയില്‍ കൊണ്ടുപോയ നിമിഷ ഫാത്തിമയുടെ അവസ്ഥ എന്താണെന്ന് നാം കണ്ടതാണ്. കൂടെ മെറിന്‍ ജോസഫ്, സോണിയ സെബാസ്റ്റിയന്‍ എന്നീ രണ്ട് മലയാളി പെണ്‍കുട്ടികളും അഫ്ഗാനിലെ ജയിലിലുണ്ടായിരുന്നു. അവരുടെ ജീവിതത്തെ ആസ്പദമാക്കിയാകാം ദ കേരള സ്റ്റോറി ചിത്രീകരിച്ചിരിക്കുന്നത്. 32,000 പെണ്‍കുട്ടികളെ മതം മാറ്റിയെന്നത് വിശ്വസിക്കാനാകില്ല. പക്ഷെ, നിമിഷയടക്കം ഉള്ളവരുടെ കാര്യം മറന്ന് പോകരുത്. സിനിമ ഇറങ്ങി കണ്ട ശേഷം കല്ലെറിയൂ... അല്ലാതെ മലവെള്ളം വരുന്നെന്ന് പറഞ്ഞ് ഇപ്പോഴേ... ഉടുമുണ്ട് പൊക്കേണ്ട കാര്യമുണ്ടോ?
https://www.facebook.com/Malayalivartha

























