കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെ ന്യൂനമർദ്ദപാത്തി; 7 ജില്ലകളിൽ യെല്ലോ അലർട്ട്; കടൽ പ്രക്ഷുബ്ദമാവാൻ സാധ്യത

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കേരളത്തിൽ ശക്തമാകുന്നത്. ഇന്ന് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഉച്ചയോടെ 7 ജില്ലകളിലേക്ക് നീട്ടുകയും ചെയ്തു . പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് . കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുകയാണ്.
1 മണിക്ക് വന്ന കാലാവസ്ഥ മുന്നറിയിപ്പ് നിർദേശ പ്രകാരം, ;അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ മഴ സാധ്യത ശക്തമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
അതേസമയം കേരളത്തിൽ മേയ് 3 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗമേറിയ കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സെക്ലോണിക് സര്‍കുലേഷന്‍ ചക്രവാതച്ചുഴിയും നിലവിൽ ഉണ്ട് . സൈക്ലോൺ അഥവാ ചക്രവാതം എന്നാൽ ചുഴലിക്കാറ്റ് ആണെങ്കിലും ചക്രവാതച്ചുഴി അത്ര ഭീകരനല്ല. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് ചക്രവാതച്ചുഴി. ന്യൂനമർദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കത്തെയാണ് ചക്രവാതച്ചുഴിയെന്ന് പറയുന്നത്. അന്തരീക്ഷത്തിലെ മർദ വ്യതിയാനം കാരണം വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് ചക്രം പോലെ കറങ്ങും.
ചക്രവാതച്ചുഴിയിൽ കാറ്റിന്റെ കറക്കം ഘടികാരദിശയിലും എതിർഘടികാരദിശയിലും ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാാരദിശയിലും ആയിരിക്കും. ഭൂമി കറങ്ങുന്നതുമൂലമുണ്ടാകുന്ന കൊറിയോലിസ് ബലം കാരണമാണ് അർധഗോളങ്ങളിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നത്.
ശക്തി കുറഞ്ഞ കാറ്റിന്റെ ഈ കറക്കമാണ് ശക്തി പ്രാപിച്ച് പിന്നീട് ന്യൂനമർദ്ദമായി രൂപപ്പെടുന്നത്. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണമെന്നില്ല. ന്യൂനമർദം ശക്തി കൂടിയാൽ തീവ്രന്യൂനമർദവുമാകും (ഡിപ്രഷൻ). തീവ്ര ന്യൂനമർദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമാകും (ഡീപ് ഡിപ്രഷൻ). ഇത് വീണ്ടും ശക്തിപ്പെട്ടാൽ മാത്രമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. അതുപോലെ എല്ലാ ചക്രവാതച്ചുഴിയും മഴ നൽകണമെന്നില്ല. കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവയെ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യത.
https://www.facebook.com/Malayalivartha

























