വിവാദത്തോടെ സൂപ്പര്‍ഹിറ്റിലേക്ക്... പ്രധാനമന്ത്രിയ്‌ക്കെതിരായ ബിബിസി ഡോക്യുമെന്ററി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ച് പരസ്യമായി പ്രദര്‍ശിപ്പിച്ചവര്‍ കേരള സ്റ്റോറിയില്‍ വീണുടയുന്നു; പ്രതികരിക്കാന്‍ പാടുപെട്ട് സഖാക്കള്‍; 'എ' സര്‍ട്ടിഫിക്കറ്റോടെ കേരള സ്റ്റോറി കുതിയ്ക്കുന്നു

പ്രധാനമന്ത്രിയേയും രാജ്യത്തേയും നാണം കെടുത്തുന്ന ബിബിസി ഡോക്യുമെന്ററി വന്നപ്പോള്‍ കയ്യടിച്ചവരാണ് സഖാക്കള്‍. മാത്രമല്ല പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം പറഞ്ഞവര്‍ ഇറങ്ങാത്ത സിനിമ നിരോധിക്കണമെന്ന് പറയുന്നതെന്തിനാണ് എന്ന ചോദ്യമാണ് ബിജെപി ഉന്നയിക്കുന്നത്.
കേരളത്തില്‍ എത്രപേര്‍ ഐഎസില്‍ ചേര്‍ന്നു എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തോടു പറയേണ്ട കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഒരു സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പ് ശരിയല്ല. ഐഎസിന്റെ സാന്നിധ്യം കേരളത്തില്‍ ശക്തമാണ്.
കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ ആരൊക്കെയാണ് പരസ്യമായി വരുന്നതെന്ന് അറിയാന്‍ കേരളസമൂഹം കാത്തിരിക്കുകയാണ്. ഈശോ എന്ന സിനിമയ്ക്കും കക്കുകളി എന്ന നാടകത്തിനും ഒരു നിയമവും കേരള സ്റ്റോറിക്ക് മറ്റൊരു നിയമവുമാകുന്നത് എന്ത് അടിസ്ഥാനത്തിലാണ്? കേരളത്തില്‍നിന്ന് 32,000 പേര്‍ മതം മാറി ഐഎസില്‍ ചേര്‍ന്നെന്ന കണക്ക് ശരിയല്ലെങ്കില്‍, എത്ര പേര്‍ ചേര്‍ന്നു എന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറയട്ടെ.
ഇതൊരു സിനിമയല്ലേ? ചരിത്ര പാഠപുസ്തകമൊന്നുമല്ലല്ലോ. ആരും ഐഎസില്‍ ചേര്‍ന്നില്ലെന്നാണോ പറയുന്നത്? ആ സിനിമയെ സിനിമയായി കണ്ടാല്‍ പോരേ? എന്താ ഇത്ര വേവലാതി? ക്രിസ്ത്യാനികളെ ആകെ ആക്രമിക്കുന്ന നാടകത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുമതി കൊടുക്കുന്നവര്‍, ക്രിസ്ത്യാനികളും ഹിന്ദുക്കളും പരാമര്‍ശ വിഷയമായിട്ടുള്ള സിനിമകളും നാടകങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യമായി പ്രഖ്യാപിച്ച് അനുമതി നല്‍കുന്നവര്‍, ഭീകരവാദത്തെക്കുറിച്ച് ഒരു സിനിമ വരുമ്പോഴും അത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണേണ്ടേ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
അതേസമയം 'ദ് കേരള സ്റ്റോറി'ക്ക് 'എ' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്. 10 മാറ്റങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. വിപുല്‍ അമൃത്ലാല്‍ ഷാ പ്രൊഡക്ഷന്റെ ബാനറില്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമ കേരളത്തെ അധിക്ഷേപിക്കുന്നതാണ് എന്നാണു വിമര്‍ശനം. കേരളത്തിലും പുറത്തും വലിയ പ്രതിഷേധമുണ്ട്. സിനിമ നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സിനിമയില്‍നിന്നു മുന്‍ കേരള മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം, ചില സംഭാഷണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. പാക്കിസ്ഥാന്‍ വഴി ഭീകരര്‍ക്ക് അമേരിക്കയും സഹായം നല്‍കുന്നു, ഹിന്ദുക്കളെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എന്നു പറയുന്ന ഭാഗത്തെ ഇന്ത്യന്‍ എന്നതു മാറ്റണമെന്നും നിര്‍ദേശിച്ചെന്നാണു റിപ്പോര്‍ട്ട്.
കേരളത്തില്‍നിന്നുള്ള നാലു സ്ത്രീകള്‍ മതംമാറി ഭീകര സംഘടനയായ ഐഎസില്‍ ചേരുന്നതാണു സിനിമയുടെ പ്രമേയം. ട്രെയിലര്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. 32,000 അല്ല അതിലധികം ആളുകള്‍ മതം മാറി കേരളത്തില്‍നിന്ന് ഐഎസില്‍ പോയിട്ടുണ്ടെന്നു സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞതും വിവാദമായി. ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഒരുക്കിയതെന്നും കണ്ടിട്ടുവേണം രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കാനെന്നും സുദീപ്‌തോ പറഞ്ഞു.
അതേസമയം 'ദ് കേരള സ്റ്റോറി' വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിര്‍മിച്ചതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാര്‍ പ്രചാരണത്തെ ഏറ്റുപിടിക്കുകയാണ് സിനിമ ചെയ്യുന്നത്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha

























