കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ...ധൂര്‍ത്തിനും അഴിമതിക്കും യാതൊരു തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ, കട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശക്തമായ നടപടികളിലേക്ക്....കിഫ്ബി വഴിയുള്ള വായ്പയും ക്ഷേമപെന്‍ഷന്‍ കമ്പനിയുടെ വായ്പയും പൊതുകടത്തിന്റെ പരിധിയില്‍പെടുത്തി....

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴും ധൂര്‍ത്തിനും അഴിമതിക്കും യാതൊരു തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ കട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശക്തമായ നടപടികളിലേക്ക്. പൊതുകടം നാല് ലക്ഷം കോടിയായതോടെ കേന്ദ്രസര്‍ക്കാര്‍ കിഫ്ബി വഴിയുള്ള വായ്പയും ക്ഷേമപെന്‍ഷന്‍ കമ്പനിയുടെ വായ്പയും പൊതുകടത്തിന്റെ പരിധിയില്‍ പെടുത്തി. വായ്പ കൂടുന്തോറും സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാവുകയും ശ്രീലങ്കയുടെ അവസ്ഥ സംജാതമാകാതിരിക്കാനുമാണ് ഇത്തരം കടുത്ത നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും കേരള സര്‍ക്കാരോ, ധനമന്ത്രി കെ.എന്‍ ബാലഗോപാലോ യാതൊരു പാഠവും ഉള്‍ക്കൊണ്ടില്ല. പുതിയ കുറുക്കുവഴികള്‍ തേടുകയാണവര്‍ ചെയ്തത്. അതിലൊന്നാണ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ വഴി വായ്പയെടുക്കാന്‍ തീരുമാനിച്ചത്. ഈ നീക്കം മനസ്സിലാക്കിയ സി.എ.ജി സംസ്ഥാന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരന്റിയില്‍ വായ്പയെടുത്താല്‍ പൊതുകടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഇ-മെയിലിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയായ വിസില്‍ വഴി 3598 കോടി വായ്പയെടുക്കാനാണ് സംസ്ഥാനം നീക്കം നടത്തുന്നത്. കെ.എസ്.എഫ്.ഇയില്‍ നിന്ന് വിസില്‍ എടുക്കുന്ന 500 കോടി രൂപയുടെ വായ്പ സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അക്കൗണ്ടന്റ് ജനറല്‍ ഇമെയില്‍ വഴി ധനവകുപ്പിനെ അറിയിച്ചു. ഇതിന് എന്തെങ്കിലും വിശദീകരണം നല്‍കാനുണ്ടെങ്കില്‍ അതും വ്യക്തമാക്കണമെന്നും ഇമെയില്‍ പറയുന്നു. സംസ്ഥാനത്തെ അറുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രത്യേക ഉദ്ദേശ്യ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ വഴി വായ്പയെടുക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടായിരുന്നു. വിസിലിന് ഹഡ്‌കോയില്‍ നിന്ന് 3598 കോടിയുടെ വായ്പ കിട്ടുന്നതിന് താമസമുള്ളതിനാലാണ് കെ.എസ്.എഫിയില്‍ നിന്ന് 500 കോടി താല്‍ക്കാലികമായി എടുക്കാന്‍ തീരുമാനിച്ചത്. അതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കി. ഹഡ്‌കോ വായ്പ നല്‍കുന്നതനുസരിച്ച് ഈ തുക തിരിച്ചടയ്ക്കുമെന്നാണ് തീരുമാനം. കിഫ്ബി വായ്പ വഴി നടപ്പാക്കിയ പദ്ധതികള്‍ പരിശോധിക്കാന്‍ സിആന്റ്എജിയെ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കാത്തത് കൊണ്ടാണ് കേന്ദ്രം ആ വായ്പയും പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. വായ്പയെടുക്കുന്ന പണം കൊണ്ട് എന്തൊക്കെ ചെയ്‌തെന്ന് പരിശോധിക്കാന്‍ അനുവദിക്കില്ല എന്ന സംസ്ഥാനത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ല. വായ്പ തുക തിരിച്ചടയ്ക്കുന്നത് ജനം നല്‍കുന്ന നികുതി പണം കൊണ്ടാണ്. അതുകൊണ്ട് അത് ഓഡിറ്റ് ചെയ്യപ്പെടണം. പക്ഷെ, ധനമന്ത്രിയായിരുന്ന തോമസ് ഐസക് അത് അംഗീകരിച്ചില്ല. അതിന്റെ പേരില്‍ എന്തെല്ലാം വിവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമാണ് ഇടതുപക്ഷം നടത്തിയത്.
സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ഉറപ്പാക്കുന്ന ധന ഉത്തരവാദിത്ത നിയമത്തില്‍ സംസ്ഥാന കടബാധ്യത മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 29% കവിയരുതെന്നു നിര്‍ദേശിക്കുന്നു. എന്നാല്‍ കേരളത്തിന്റെ കട ബാധ്യത 39.1 ശതമാനത്തില്‍ എത്തുന്നതായി ഈ വര്‍ഷമാധ്യം റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് വിലയിരുത്തി. സംസ്ഥാനങ്ങളിലെ ബജറ്റ് രേഖകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ ആകെ കടം 3.32 ലക്ഷം കോടിയെന്നായിരുന്നു കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞ കണക്ക്. എന്നാലിത് 3.90 ലക്ഷം കോടിയായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു. കേരളത്തിലെ ആകെ കടം ഭദ്രമായ സ്ഥിതിയിലാണോന്ന് വിലയിരുത്തുന്നത് കടം ജിഎസ്ഡിപിയുടെ നിശ്ചിത ശതമാനം കടന്നോ എന്നു പരിശോധിച്ചിട്ടാണ്. ധന ഉത്തരവാദ നിയമത്തില്‍ ആകെ കടം ജിഎസ്ഡിപിയുടെ 29% കവിയരുതെന്നു നിഷ്‌കര്‍ഷിക്കുമ്പോള്‍, 2018ല്‍ ഈ നിയമം പരിഷ്‌കരിക്കുന്നതിനായി നിയോഗിച്ച എന്‍.കെ.സിങ് സമിതി നിര്‍ദേശിച്ചത് 20 ശതമാനത്തില്‍ താഴെയാക്കണമെന്നാണ്. അങ്ങനെയെങ്കില്‍ ഇരട്ടിയോളം കടഭാരത്തിലാണ്. ഇതൊക്കെ വ്യക്തമായി അറിയാവുന്നവരാണ് നാട് ഭരിക്കുന്നത്. വായ്പകളുടെ 80 ശതമാനത്തിലധികവും ദൈനംദിന ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് വായ്പാ നിയന്ത്രണം വേണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും വായ്പ പലിശയടയ്ക്കാനും നിത്യ ചെലവിനും വായ്പ തുക ഉപയോഗിക്കുന്നു എന്നത് തന്നെ ധനകാര്യമാനേജ്‌മെന്റിന്റെ പരാജയമാണ്. എ.കെ ആന്റണി മന്ത്രി സഭ രണ്ടായിരത്തില്‍ എ.ഡി.ബി വായ്പ എടുക്കാനൊരുങ്ങിയപ്പോള്‍ എന്തൊക്കെ പുകിലാണ് സി.പി.എം സൃഷ്ടിച്ചത്. ഇപ്പോഴെന്താണ് നിലപാട്.
മസാല ബോണ്ടും അല്ലാത്ത ബോണ്ടും എല്ലാം പദ്ധതികള്‍ക്ക് വിദേശ വായ്പ എന്തുമാകാമെന്നായി നയം. ഇതിനായി പാര്‍ട്ടിയുടെ നയരേഖകള്‍ പോലും പൊളിച്ചെഴുതി. കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച അടുത്ത കാല്‍ നൂറ്റാണ്ടിലേക്കുള്ള കേരളത്തിന്റെ വികസന രേഖയും വിദേശ വായ്പകളെ ആശ്രയിച്ചുള്ളതാണ്. തനത് വരുമാനം ഉപയോഗിച്ച് സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും രേഖ പറയുന്നു. പതിനോരായിരം കോടിയിലധികം രൂപയുടെ നികുതി പിരിച്ചെടുക്കാനുണ്ട്. നികുതി വരുമാനം കൂട്ടാനായി ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും നികുതിയേതര വരുമാനം വളരെ കുറവാണ്.ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് പരിമിതികളുണ്ട്. അതുകൊണ്ട് വായ്പയെടുത്തേ വികസന പദ്ധതികള്‍ നടപ്പാക്കാനാകൂ. അതുകൊണ്ട് കടമെടുക്കെണ്ടെന്ന് ആരും പറയുന്നില്ല. പക്ഷെ, ധനകാര്യ അച്ചടക്കം വേണം. സേഫ് കേരള പദ്ധതിക്കായി എ.ഐ ക്യാമറ വാങ്ങിയതിലെ അനാസ്ഥ തന്നെ നോക്കൂ.
സുതാര്യമായ ടെണ്ടര്‍ നടപടികള്‍ പോലും സ്വീകരിച്ചില്ല. ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കുന്നു. കരാര്‍ കിട്ടിയ കമ്പനി അത് മറിച്ച് മറ്റ് കമ്പനികള്‍ക്ക് ഉപകരാര്‍ കൊടുക്കുന്നു. ആ വകയില്‍ കോടികള്‍ കമ്മിഷന്‍ പറ്റുന്നു. എന്നിട്ട് ഈ തുകയും പദ്ധതി ചെലവും അടക്കം പിഴയിനത്തില്‍ ജനങ്ങളില്‍ നിന്ന് പിഴിയാന്‍ പദ്ധതിയിടുന്നു. ഇത് ധനകാര്യ ആസൂത്രണമല്ല, പകല്‍ക്കൊള്ളയാണ്. ഇത്തരത്തിലാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിനെയോ, സി.എ.ജിയെയോ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചും അത് കൂടുതല്‍ മെച്ചപ്പെടുത്താവുന്ന രീതിയിലും ആകണം മുന്നോട്ടുള്ള പോക്ക്. അതില്ലെങ്കില്‍ എവിടെയെങ്കിലും ഇടിച്ചുനില്‍ക്കും.
https://www.facebook.com/Malayalivartha

























