സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ, മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ.... തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.....

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ. തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. യുവതിയുടെ മരണത്തെ തുടർന്ന് ഭർത്താവ് അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പുതുക്കോട്ട ജില്ലയിലെ മേട്ടുകുളം സ്വദേശിയായ അരവിന്ദൻ കഴിഞ്ഞ സെപ്റ്റംബറിലാണ് സമീപ ഗ്രാമത്തിലുള്ള നാഗേശ്വരിയെ (22) വിവാഹം ചെയ്തത്. 15 പവൻ സ്വർണം സ്ത്രീധനം വാങ്ങി. വൈകാതെ യുവതി ഗർഭിണിയായി. എന്നാൽ, സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് യുവതിയുമായി ഇയാൾ വഴക്ക് പതിവായിരുന്നു. അരവിന്ദന്റെ അമ്മ വിജയയും പിതാവ് തങ്കമണിയും യുവതിയോട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വഴക്കിട്ടു. ഇവർക്കൊപ്പം താമസിക്കുന്ന സെൽവരാജ് എന്ന ബന്ധുവും മാനസികമായി പീഡിപ്പിച്ചു.പലതവണ യുവതി സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഭർത്താവെത്തി മാപ്പ് പറഞ്ഞു വീണ്ടും കൂട്ടിക്കൊണ്ടുപോവുന്നതായിരുന്നു പതിവ്. അങ്ങനെയിരിക്കെയാണ് യുവതി വിഷം കഴിച്ചതായി നാഗേശ്വരിയുടെ മാതാപിതാക്കളെ അരവിന്ദൻ അറിയിച്ചത്.
കിരാനൂർ ആശുപത്രിയിൽ എത്തിച്ച നാഗേശ്വരി പിന്നീട് മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനായി പുതുക്കോട്ട മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവിന്റെ വീട്ടുകാർ തയാറായില്ല.ഇതോടെ യുവതിയുടെ വീട്ടുകാർ പെൺകുട്ടിയെയും വയറ്റിൽനിന്നു പുറത്തെടുത്ത ഏഴുമാസം വളർച്ചയെത്തിയ നവജാത ശിശുവിന്‍റെയും മൃതദേഹങ്ങളുമായി പ്രതിഷേധിച്ചു. ഭർത്താവിന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടാൻ ആദ്യം ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് നൂറോളം വരുന്ന നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബലമായി അരവിന്ദന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടുകയായിരുന്നു. ബന്ധുക്കൾ അണ്ണവാസൻ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവ് അരവിന്ദ്, മാതാവ് വിജയ, പിതാവ് തങ്കമണി, ഇവരുടെ ബന്ധു സെൽവരാജ് എന്നിവരെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ സെപ്റ്റംബറിലാണ് നാഗേശ്വരിയും അരവിന്ദും വിവാഹിതരായത്. തുടർന്ന്, ഗർഭിണിയായതിന് പിന്നാലെ ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിനായി നാഗേശ്വരിയെ ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീധന പീഡനത്തെക്കുറിച്ച് സ്വന്തം മാതാപിതാക്കളോട് സംസാരിക്കാൻ നാഗേശ്വരിക്ക് സാധിച്ചില്ല. ഇത് നാഗേശ്വരിയെ കടുത്ത മാനസിക സമ്മർദത്തിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും, വാങ്ങാനും നൽകാനും പ്രേരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന മരണങ്ങളും കേസുകളും നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ സ്ത്രീധന നിരോധനം ശക്തമാക്കേണ്ടത് അനിവാര്യമാണ്..
അഞ്ചുവർഷം കൊണ്ട് കേരളം സ്ത്രീധനമുക്തമാക്കുമെന്ന പ്രഖ്യാപനമുണ്ടായത് 2019ലാണ്.പ്രഖ്യാപനം വന്ന നാലാം വർഷമായ 2022ലും, ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഓർമിപ്പിക്കുന്നതാകട്ടെ, വിസ്മയമാരെയും ഉത്രയേയും മൊഫിയ പർവീണിനേയും..മറ്റനേകം പേരുകളും.2019ൽ 2970 ഗാർഹിക പീഡന കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2020ൽ 2707ഉം, 2021ൽ 4997 കേസുകളും 2022 സെപ്റ്റംബർ വരെ 3779 കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോട്ട് ചെയ്തിരിക്കുന്നത്.നാം എല്ലാക്കൊല്ലവും മടികൂടാതെയെടുക്കുന്ന സ്ത്രീധന നിരോധന പ്രതിജ്ഞയും വെറുതേയാണെന്ന് ഈ കാലയളവിലുണ്ടായ സ്ത്രീധന മരണങ്ങളുടെ കണക്കുകൾ വ്യക്തമാക്കും. 2016 മുതൽ 2022 സെപ്റ്റംബർ വരെയുള്ള ഏഴ് വർഷ കാലയളവിനുള്ളിൽ , സംസ്ഥാനത്ത് 156 സ്ത്രീകളാണ് സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അനൗദ്യോഗിക കണക്കുകൾ ഇനിയുമുയരും.ഈ കണക്കുകളിലൂടെയെങ്കിലും ആത്മപരിശോധനയ്ക്കായി സർക്കാരും പൊതുസമൂഹവും തയ്യാറാകണം. നമ്മുടെ പെൺകുട്ടികൾ നിലവിളികളായി അവസാനിക്കാതിരിക്കാനും, ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്...
https://www.facebook.com/Malayalivartha

























