സ്വപ്ന സുരേഷിതിരെ എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു; ഐപിസി 120 ബി, ഐ പി സി 500 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം; തളിപ്പറമ്പ് കോടതിയിലാണ് ഹർജി നൽകിയത്

സ്വപ്ന സുരേഷിതിരെ എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തുവെന്ന ഏറ്റവും പുതിയ വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. ഐപിസി 120 ബി, ഐ പി സി 500 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം. തളിപ്പറമ്പ് കോടതിയിലാണ് ഹർജി നൽകിയത്. നിർണായകമായ നീക്കം തന്നെയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മാനനഷ്ടകേസ് ഫയൽ ചെയ്തത് .
സ്വപ്നയുടെ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും, ആരോപണം തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എംവി ഗോവിന്ദന്റെ ആവശ്യം. സമാന സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരിന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ അപകീർത്തി കേസ് എന്ന നിലയിൽ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് പോലീസിൽ പരാതി നൽകിയിരുന്നു.ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് സ്വപ്ന സുരേഷിനും, വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പിന്നാലെ സ്വപ്‌ന സുരേഷ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്‌ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























