തമിഴ്‌നാട്ടിലേക്ക് പോയോ... അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാതായതോടെ ആശങ്കയില്‍ വനം വകുപ്പ്; ചോല വനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തല്‍; അതേസമയം തമിഴ്‌നാട്ടിലേക്ക് കടന്നോ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നു

അങ്ങനെ അരിക്കൊമ്പന്‍ വനം വകുപ്പിന് വീണ്ടും തലവേദനയാകുകയാണ്. അരിക്കൊമ്പന്‍ ഔട്ട് ഓഫ് റേഞ്ചിലാണ്. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭിക്കുന്നില്ല. അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധര്‍ പറയുന്നു.
അരിക്കൊമ്പന്‍ റേഡിയോ കോളര്‍ തല്ലിപ്പൊളിച്ചോ, റോഡിയോ കോളറില്‍ വെള്ളം കയറിയോ തുടങ്ങിയ സംശയങ്ങളും ഉയരുന്നു. ഇനി തമിഴ്‌നാട്ടിലേക്ക് കടന്നോ എന്ന ആശങ്കയും ഉയരുന്നു. അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്.
എന്നാല്‍ ഇന്നലെ പുലര്‍ച്ചെ നാലിനു ശേഷമാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ പുലര്‍ച്ചെ ലഭിച്ച സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തി. ആനയെ ഇറക്കിവിട്ട സന്യാസിയോടയില്‍ നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ച് തമിഴ്നാട് വനമേഖലയില്‍ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് ഈ സിഗ്‌നലിന്റെ അര്‍ഥം.
സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താല്‍ അരിക്കൊമ്പന്‍ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ചിന്നക്കനാലില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ എന്ന കാട്ടാന തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ് എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട്. തുറന്നുവിട്ട സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അപ്പുറം തമിഴ്‌നാട് വന മേഖല വരെ കൊമ്പന്‍ സഞ്ചരിച്ചു.
പുലര്‍ച്ചെ ലഭിച്ച സിഗ്‌നല്‍ അനുസരിച്ച് അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിലായിരുന്നു. ഇവിടെ നിന്നും തിരികെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് സഞ്ചരിക്കുന്നതായും സിഗ്‌നലില്‍ സൂചനയുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലും കൊടും വനത്തിനുള്ളിലായതിനാലും സിഗ്‌നലുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. അതിനാല്‍ വനംവകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ അരിക്കൊമ്പനായി നിരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍ നേരിട്ട് കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മയക്കുവെടിയേറ്റതിന്റെയും ലോറിയില്‍ സഞ്ചരിച്ചതിന്റെയും ക്ഷീണമുള്ളതിനാല്‍ അധികദൂരം സഞ്ചരിക്കാനിടയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
നിറയെ തീറ്റയും വെള്ളവും ഉള്ളതിനാല്‍ ചിന്നക്കനാലിനേക്കാള്‍ കൂടുതല്‍ അരിക്കൊമ്പന്‍ പെരിയാറില്‍ ഇണങ്ങും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിനിടെ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളില്‍ രണ്ടെണ്ണം വയനാട്ടിലേക്ക് മടങ്ങി. ദൗത്യത്തിനായെത്തിയ കുഞ്ചുവിനെയും കോന്നി സുരേന്ദ്രനെയുമാണ് ആദ്യം കൊണ്ടു പോയത്. മാര്‍ച്ച് 25 നാണ് ഇവര്‍ രണ്ട് പേരും ചിന്നക്കനാലില്‍ എത്തിയത്. ആശങ്കകള്‍ക്കൊടുവില്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് വയനാട് എലിഫന്റ് സ്‌ക്വാഡിന്റെ മടക്കം. വയനാട്ടില്‍ ഇവയെ എത്തിച്ച ശേഷം രണ്ട് ആനിമല്‍ ആംബുലന്‍സുകളും അടുത്ത ദിവസം ചിന്നക്കനാലില്‍ തിരികെയെത്തും. അതിന് ശേഷം വിക്രമിനെയും സൂര്യനെയും കൊണ്ടുപോകും.
" f
https://www.facebook.com/Malayalivartha

























