അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ വീണ്ടും കിട്ടിത്തുടങ്ങി: മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം...

അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ വീണ്ടും കിട്ടിത്തുടങ്ങി. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ റേഞ്ചിലെത്തിയത്. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകൾ വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്ന് കിട്ടി. കേരളാ - തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന.
ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.
അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്ന് വിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടമായത്. സിഗ്നലുകൾ നഷ്ടപ്പെട്ടതോടെ അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്നു കണ്ടെത്താനാവാത്ത അവസ്ഥയിലായിരുന്നു വനംവകുപ്പ്. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് 5 കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ എത്തിയിരുന്നു. 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് സിഗ്നലുകൾ ലഭിച്ചത്.
സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്ന് നിരീക്ഷണ സംഘം പറഞ്ഞു. നിറയെ തീറ്റയും വെള്ളവും ഉള്ളതിനാൽ ചിന്നക്കനാലിനേക്കാൾ കൂടുതൽ അരിക്കൊമ്പൻ പെരിയാറിൽ ഇണങ്ങും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ മാധ്യമങ്ങളോട് പറഞ്ഞു. മിഷൻ അരിക്കൊമ്പനിൽ വനംവകുപ്പിന്‍റെ പബ്ലിസിറ്റി കൂടിപ്പോയി എന്നും ചിലയിടങ്ങളിൽ ട്രാൻലൊക്കേറ്റ് ചെയ്ത ആനകൾ തിരിച്ചുവന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പെരിയാർ കടുവ സങ്കേതത്തെക്കാൾ പറമ്പിക്കുളം തന്നെയായിരുന്നു അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാനുള്ള മിക്കച്ച ഇടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറമ്പിക്കുളത്ത് അനാവശ്യമായി ജനങ്ങൾ പ്രശ്നമുണ്ടാക്കിയതോടെയാണ് അത് മാറ്റേണ്ടി വന്നത്. ഇത്തരം കാര്യങ്ങളിൽ പബ്ലിസിറ്റി വനംവകുപ്പ് കുറയ്ക്കണം. അരിക്കൊമ്പന് പേര് തന്നെ വന്നത് വട്ടപ്പേര് കൊടുക്കും പോലെയാണ്. അരി മാത്രം തിന്നുന്ന ആനയെന്ന് പ്രചാരണം ഉണ്ടായി. ആന പിണ്ഡത്തിൽ ഒരു തരി അരി പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ പ്രചാരം കൊടുക്കാതെ കാര്യങ്ങൾ ചെയ്യണമായിരുന്നു എന്നും ഡോ. പി.എസ്. ഈസ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിൽ ഇറക്കി വിട്ടത്. ഇതിന് പിന്നാലെ ചിന്നക്കനാലിലെ ജനങ്ങൾ ഏറെ സമാധാനത്തോടെ ഇരിക്കെ ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം ഉണ്ടായത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു.
അരിക്കൊമ്പനൊപ്പം കാടിറങ്ങിയിരുന്ന ചക്കകൊമ്പനും മൊട്ടവാലനുമെല്ലാം അപകടകാരികളാണ്. അരിക്കൊമ്പനെ മാറ്റിയതോടെ ആക്രമണം കുറയുമെന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നതെങ്കിലും, പ്രതീക്ഷകളെ ആസ്ഥാനത്താക്കി ചിന്നക്കനാലിൽ ആക്രമണം ഉണ്ടാവുകയായിരുന്നു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡ്ഡ് തകർത്താണ് ആനകൾ ആക്രമണം നടത്തിയത്. വന മേഖലയിൽ തീറ്റ ഇല്ലാത്തതാണ്, ആനകൾ കാടിറങ്ങുന്നതിന് കാരണമെന്നും മൊട്ടകുന്നുകൾ, പുൽമേടുകളായി സംരക്ഷിച്ചാൽ പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്നും നാട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha

























