അധികാരത്തില്‍ ഏഴ് കൊല്ലം പിന്നിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എമ്മില്‍ പടപ്പുറപ്പാട്..... സെയ്ഫ് കേരളാ പദ്ധതിയുടെ ഭാഗമായുള്ള എ.ഐ ക്യാമറ ഇടപാടിന്റെ, അതീവരഹസ്യമായ ഫയലുകള്‍ പുറത്ത് വരുന്നത് ഇക്കാര്യം അടിവരയിടുകയാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.... സി.പി.എം ഭരിക്കുമ്പോള്‍ ഇരുമ്പുമറയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്....

അധികാരത്തില്‍ ഏഴ് കൊല്ലം പിന്നിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എമ്മില്‍ പടപ്പുറപ്പാട്. സെയ്ഫ് കേരളാ പദ്ധതിയുടെ ഭാഗമായുള്ള എ.ഐ ക്യാമറ ഇടപാടിന്റെ അതീവരഹസ്യമായ ഫയലുകള്‍ പുറത്ത് വരുന്നത് ഇക്കാര്യം അടിവരയിടുകയാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. സി.പി.എം ഭരിക്കുമ്പോള്‍ ഇരുമ്പുമറയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. അതീവരഹസ്യം പോയിട്ട് ഒരു ചെറിയ കാര്യം പോലും പുറത്താകില്ലായിരുന്നു. ആ സ്ഥാനത്താണ് ഇന്ന് അഴിമതി നടന്നെന്ന വ്യക്തമായ സൂചന നല്‍കുന്ന ഫയലുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതിന്റെയെല്ലാം പിന്നിലേക്ക് വിരല്‍ചൂണ്ടുന്നതാകട്ടെ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കും. അദ്ദേഹവും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഭരണത്തിന്റെ ചക്രം കൈപ്പിടിയിലൊതുക്കാന്‍ തുടങ്ങിയതോടെയാണ് പാളയത്തില്‍ പടയൊരുക്കം ആരംഭിച്ചതെന്ന് സൂചനയുണ്ട്. എം. ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിന് ശേഷം പിണായിയുടെ പഴയ രീതികള്‍ അതേപോലെ നടപ്പാക്കാനാകുന്നില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അഴിമതിയാരോപണം ഉയരുമ്പോഴും മറ്റ് മന്ത്രിമാര്‍ ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാതെ ഉള്ളിലൂറിച്ചിരിക്കുകയായിരിക്കും. വിവാദം ആരംഭിച്ച് പതിനൊന്നാം നാളായിട്ടും പാര്‍ട്ടിനേതൃത്വമോ, മുന്നണി നേതാക്കളോ കാര്യമായ പ്രതികരണം നടത്താതെ ഒഴിഞ്ഞുമാറാനാണ് നോക്കുന്നത്. ഇതൊന്നും സി.പി.എമ്മിലോ, ഇടത് മുന്നണിയിലോ പതിവുള്ള കാര്യങ്ങളല്ല. പതിവിന് വിപരീതമായി കാറ്റ് വീശുന്നു, പക്ഷെങ്കിലത് വളരെ ശാന്തമായിട്ടാണെന്ന് മാത്രം. ചാനല്‍ ചര്‍ച്ചകളില്‍ മുമ്പുണ്ടായിരുന്ന പ്രമുഖ നേതാക്കളൊന്നും ക്യാപ്‌സൂളുകളുമായി എത്തുന്നില്ല. ആകെ ചിന്തരഞ്ജന്‍ എം.എല്‍.എയെ മാത്രമാണ് കണ്ടത്.
സി.പി.എമ്മില്‍ പുറമേയെല്ലാം ശാന്തമായി ഒഴുകുമ്പോഴും അടിയൊഴുക്ക് ശക്തമാണെന്നാണ് ലഭ്യമായ വിവരം.എ.ഐ ക്യാമറ വിവാദത്തിന്റെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നതോടെ ഈ വകുപ്പുകളുടെ ഭരണം പ്രതിപക്ഷത്തിന്റെ കയ്യിലാണോ ? എന്ന് സംശയിച്ചാലും തെറ്റില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ചില താപ്പാനകളാണ് എ.ഐ ക്യാമറ പദ്ധതി കുഭകോണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അവതാരങ്ങള്‍ പിണറായിക്കിട്ട് പണി കൊടുക്കുകയാണോ. പ്രതിപക്ഷവും ബി.ജെ.പിയും ആരോപിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന് ക്യാമറ പദ്ധതിയില്‍ പങ്കുണ്ടോ? എന്തുകൊണ്ടാണ് ആരോപണങ്ങളും അഴിമതി ആക്ഷേപങ്ങളും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ നിരന്തരം ഉയരുന്നത്. ഇവര്‍ക്കാര്‍ക്കെങ്കിലും പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും അതൊക്കെ പരസ്യചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുന്നതെന്തിന്, ആരാണ് ഇതിന് പിന്നില്‍ കളിക്കുന്നത്. തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നു. മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ നിരീക്ഷകനുമായ റെജിമോന്‍ കുട്ടപ്പന്‍ ചോടിക്കുന്നു:' . ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുന്ന അഴിമതിയില്‍ കണ്ണൂരിലെയും ബാംഗ്ളൂരിലെയും ചില കമ്പനികള്‍, പാര്‍ട്ടിക്ക് ഇഷ്ട്ടപെട്ട ചില സമ്പന്നര്‍, മുഖ്യമന്ത്രി ഇടയ്ക്കിടെ സന്ദര്‍ശിക്കുന്ന ഒമാന്‍ ദുബായ് എന്നീ പേരുകള്‍ കേള്‍ക്കുന്നു.' അപ്പോള്‍ എവിടെയോ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. അത് പഴയപോലെ മൂടിവയ്ക്കാന്‍ മുഖ്യമന്ത്രിക്കാകുന്നില്ല. അതുകൊണ്ടാണ് പ്രവാചകന്റെ തിരുകേശം ബോഡി വേസ്റ്റാണെന്ന് മുമ്പ് പറഞ്ഞ പിണറായി ദ കേരളാ സ്റ്റോറിക്കെതിരെ വെടിയുതിര്‍ത്തത്. എ.ഐ ക്യാമറാവിവാദം തണുപ്പിക്കുകയും മുസ്ലിം വിശ്വാസികളെ കയ്യിലെടുക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷെങ്കിലത് ഉണ്ടയില്ലാ വെടിപോലെ ചീറ്റിപ്പോയി. സിനിമ കാണും മുമ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരെ ഹൈക്കോടതി ഓടിച്ചു.
പിണറായി വിജയന് ഏറെ വിശ്വാസമുള്ള ഒരു സംഘം അദ്ദേഹത്തിന്റെ ഓഫീസിലുണ്ടെന്നും ഈ സംഘം പല തട്ടിപ്പുകളും നടത്തുന്നുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് മുമ്പ് ആരോപിച്ചിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഹരിതകേരളം പദ്ധതിയുടെ ചെയര്‍മാനായിരുന്നു ചെറിയാന്‍. അദ്ദേഹത്തിന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുകളിലെ നിലയിലായിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ തനിക്കറിയാമെന്നും പക്ഷെ, മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ വിശ്വസിക്കില്ലെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി വിശ്വസിക്കാത്തത് അദ്ദേഹത്തിന്റെ കൂടി അറിവോടെ കാര്യങ്ങള്‍ നടക്കുന്നതിലാണെന്നും ആക്ഷേപമുണ്ട്. അങ്ങനെയെങ്കില്‍ ആരോ ഒറ്റുകൊടുക്കുന്നുണ്ട്. അല്ലെങ്കില്‍ ചില പദ്ധതികളുടെ മാത്രം ഫയലുകള്‍ പുറത്തുവരുകയും അവ വിവാദമാവുകയും ചെയ്യുന്നതെങ്ങനെ. സി.പി.എം ഭരിക്കുമ്പോള്‍ പാര്‍ട്ടിയറിയാതെ ഒരു ഫയല്‍ പോലും നീങ്ങില്ലായിരുന്നു. ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ഏഴ് കൊല്ലമായിട്ടും എല്ലാ വകുപ്പുകളിലെയും ഫയല്‍ നീക്കം പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് അടുത്തിടെ മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. സെക്രട്ടറിയേറ്റിലെ 70 ശതമാനം ജീവനക്കാരും സി.പി.എം അനുകൂല സംഘടനയിലുള്ളവരാണ്. എന്നിട്ടും ഇതെങ്ങനെ സംഭവിക്കുന്നു. സെക്രട്ടറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവിറക്കിയ സര്‍ക്കാരിനത് മരവിപ്പിക്കേണ്ടിവന്നു. ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിണറായി ദയനീയമായി പിന്‍വാങ്ങിയത്. ഇത്തരത്തില്‍ തുടര്‍ച്ചയായ
പരാജയങ്ങള്‍ പിണറായിക്കുണ്ടാകുന്നു. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിക്കുന്നുമില്ല. എം.എ ബേബി, തോമസ് ഐസക് , ഇടത് കണ്‍വീനര്‍ കൂടിയായ ഇ.പി ജയരാജന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളൊന്നും യാതൊരു പ്രതികരണവും നടത്തുന്നില്ല. എം. ഗോവിന്ദനാകട്ടെ എല്ലാം പിണറായിയുടെ തോളില്‍ തട്ടിയിട്ടിട്ട് നൈസായിട്ട് കൈകഴുകി. റിയാസിന് അമിതപ്രാധാന്യം നല്‍കുന്നതില്‍ യുവനേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. എം.സ്വരാജ്, എ.എന്‍ ഷംസീര്‍, ശിവദാസന്‍, എ.എ റഹീം തുടങ്ങിയ പല നേതാക്കളും മിണ്ടാതിരിക്കുന്നു.ആകെപ്പാടെ ജോണ്‍ബ്രിട്ടാസ് മാത്രമാണ് മുഖ്യമന്ത്രിയേയും മക്കളേയും ന്യായീകരിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ കുടുംബം കേരളത്തിന്റെ ഐശ്വര്യമാണെന്നാണ് ഇ.പി ജയരാജന്‍ ട്രോളിയത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയ്ക്കും പ്രതിപക്ഷനേതാവും വിവാദ ഫയലുകളും അതിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളും തെളിവുകളും ലഭിക്കുന്നു. ആരാണിതിന് പിന്നിലെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. അതിനെ അദ്ദേഹം എങ്ങനെ നേരിടും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha

























