ആഭിചാരം, വീഡിയോ കോളിലൂടെ പാർട്ടിപ്രവർത്തകയുടെ നഗ്നവീഡിയോ കാണുക, പരസ്ത്രീ ബന്ധം പുലർത്തുക, ചോദ്യം ചെയ്യുന്ന ഭാര്യയെ മർദ്ദിക്കുക, ഭാര്യയുടെ പരാതി നേതാക്കൾ പൂഴ്ത്തിവയ്ക്കുക, പകൽ ലഹരി വിരുദ്ധ ബോധവൽക്കരണം...ഇതൊക്കെയാണ് നേതാക്കളുടെ ഇപ്പോഴത്തെ ഹോബികൾ...കേസുകളിൽ പെടുന്നവരെ പരമാധി സംരക്ഷിക്കുകയാണ്....വല്യ നേതാക്കൾക്കെതിരായ ആരോപണങ്ങൾ കുറേ കഴിയുമ്പോൾ കെട്ടടങ്ങും....

പി.കൃഷ്ണപിള്ള, എ.കെ.ജി, വി.എസ് അച്യുതാനന്ദൻ തുടങ്ങിയ നിരവധി നേതാക്കൾ പട്ടിണിയും പരിവട്ടവും പോലീസ് മർദ്ദനവും ത്യാഗോജ്ജ്‌ലമായ സമരങ്ങളും നടത്തി പടുത്തുയർത്തിയതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. പ്രത്യേകിച്ച് സി.പി.എം. സംസ്ഥാനത്തിന്റെ പുരോഗമന, വികസന രംഗത്ത് സി.പി.എം നിർണായക സംഭാവനകൾ നൽകി. അങ്ങനെയാണ് ആളുകളുടെ മനസ്സിൽ ഇടംപിടിച്ചതും ജനകീയ പാർട്ടിയായി വളർന്നതും. എന്നാൽ അടുത്തകാലത്തായി സി.പി.എമ്മിൽ നടക്കുന്ന വിപ്‌ളവങ്ങൾ സമൂഹം ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. വല്യ വല്യ നേതാക്കളിൽ ചിലർ അഴിമതി നടത്തുന്നു. മക്കളും ബന്ധുക്കളും അടുപ്പക്കാരും ഇതുവഴി അനധികൃതമായി സമ്പാദിക്കുന്നു. ഈ പണം പലവഴികളിലൂടെ വിദേശത്ത് എത്തിക്കുന്നു. അവിടെ ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു. ഏര്യാ കമ്മിറ്റി മുതൽ ബ്രാഞ്ച് വരെയുള്ള നേതാക്കളുടെ ലീലാവിലാസങ്ങൾ പുറത്ത് പറയാൻ നാണക്കേടാണ്. ആഭിചാരം, വീഡിയോ കോളിലൂടെ പാർട്ടിപ്രവർത്തകയുടെ നഗ്നവീഡിയോ കാണുക, പരസ്ത്രീ ബന്ധം പുലർത്തുക, ചോദ്യം ചെയ്യുന്ന ഭാര്യയെ മർദ്ദിക്കുക, ഭാര്യയുടെ പരാതി നേതാക്കൾ പൂഴ്ത്തിവയ്ക്കുക, പകൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക. രാത്രി ലഹരിയിൽ കൂത്താടുക, സ്വന്തം പ്രവർത്തകരെ മർദ്ദിക്കുക.
സഖാവ് പിണറായി വിജയന്റെ രണ്ടാമൂഴത്തിൽ നടക്കുന്ന വിപ്‌ളവ ഗാഥകൾ ഇങ്ങിനെ പോകുന്നു.ബ്രിട്ടീഷ് സർക്കാരിനെയും ദിവാനെയും വിറപ്പിച്ച പുന്നപ്ര-വയലാർ സമരം നടന്ന ആലപ്പുഴയിലെ സഖാക്കൾക്ക് അടുത്തിടെയായി അവിഹിതം, ആഭിചാരം, മയക്കുമരുന്ന് എന്നിവയോടാണ് ലഹരി. ലഹരിമരുന്ന് വനിതാ സഖാക്കൾക്ക് നൽകി പീഡിപ്പിച്ച ശേഷം അതിന്റെ വീഡിയോ കണ്ട് ആസ്വദിക്കുകയും ചെയ്യും. ഗംഭീര വിപ്‌ളവം തന്നെ. മാവോയ്‌ക്കോ, സ്റ്റാലിനോ, സാക്ഷാൽ കാറൽമാക്‌സിനോ പോലും ഇങ്ങിനെയൊക്കെ ചിന്തിക്കാനോ, പ്രവർത്തിക്കാനോ കഴിഞ്ഞിട്ടില്ല. കഞ്ചാവ്, മയക്കുമരുന്ന്, എം.ഡി.എം.എ, ലൈംഗിക ലഹരി അങ്ങനെ പോകുന്നു പ്രാദേശിക നേതാക്കന്മാരുടെ വിപ്‌ളവ വഴികൾ. ആലപ്പുഴ ഏര്യാകമ്മിറ്റി അംഗം ഷാനവാസിന് ലഹരികടത്താണ് പണി. അദ്ദേഹത്തിന്റെ വീട്ടിലെ ആഘോഷങ്ങൾക്ക് പ്രദേശത്തെ സകമ സാമൂഹ്യവിരുദ്ധരും ഒത്തുചേരുമെന്നാണ് നാട്ടുകാർ പറയുന്നത്. കരുനാഗപ്പള്ളിയിൽ നിന്ന് ഇയാളുടെ വാഹനം പിടികൂടിയതോടെയാണ് ലഹരികടത്ത് നാട്ടുകാരറിയുന്നത്.കായംകുളത്തെ പ്രമുഖ സി.പി.എം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിൻ സി. ബാബു സ്ത്രീപക്ഷ കേരളത്തിന് അഭിമാനമാണ്. കാരണം അതിയാന്റെ അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഇയാൾ മർദ്ദിച്ചു.
ഭാര്യ പാർട്ടിക്ക് പരാതി കൊടുത്തെങ്കിലും ജില്ലാ സഖാക്കളത് പത്തായത്തിൽ പൂഴ്ത്തി. സംഭവം വലിയ വിവാദമായതോടെ മൂന്ന് മാസത്തിന് ശേഷം പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. അതിന് സംസ്ഥാന സെക്രട്ടറി ഇടപെടേണ്ടിവന്നു.ഗാർഹിക പീഡനം ആഭിചാരം എന്നിവ അടക്കമുള്ള പരാതിയായതിനാലാണ് എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ദിവസം ശിക്ഷാനടപടിയിലേക്ക് കടന്നത്. പരാതി മുക്കിയ നേതാക്കളെ സംസ്ഥാന സെക്രട്ടറി നിർത്തിപൊരിച്ചു. ബിബിൻ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാർ ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ്. ജില്ലയിലെ നേതാക്കൾ അശ്ലീല വിപ്‌ളവ പാത വെട്ടിപ്പിടിക്കുന്നതിൽ അതീവ വിദഗ്ധരാണ്.കായംകുളത്തെ ഒരു ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ മൂന്നാല് ദിവസം മുമ്പാണ് പുറത്ത് വന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ് ദൃശ്യങ്ങൾ കണ്ട് സഖാക്കൾ രോമാഞ്ചം കൊള്ളുകയാണ്. പാർട്ടി പോഷക സംഘടനായ ബാലസംഘം, വേനലവധിയുടെ ഭാഗമായി നടത്തുന്ന വേനലത്തുമ്പി കലാജാഥയുടെ പ്രാദേശിക കൺവീനർ കൂടിയാണ് വീഡിയോ വിദഗ്ധനായ സഖാവ്.ഇക്കൊല്ലമാദ്യം മറ്റൊരു അശ്ലീല വീഡിയോ വിവാദത്തിൽ ആലപ്പുഴ സൗത്ത് ഏര്യാകമ്മിറ്റി അംഗം എ.പി സോണയെ പാർട്ടി പുറത്താക്കിയിരുന്നു.
സോണക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മ്യുണിസ്‌റ്കാരന്റെ അന്തസ്സിനു നിരക്കാത്ത പ്രവർത്തി എന്നായിരുന്നു വിലയിരുത്തൽ. സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പാർട്ടി അന്വേഷണത്തിൽ കണ്ടെത്തി.സോണയ്‌ക്കെതിരെ നടപടി എടുക്കുന്നതിനെ എതിർത്ത് ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉണ്ടോയെന്ന് ചില നേതാക്കൾ ചോദിച്ചു. ഇങ്ങിനെയുള്ള വിപ്ലവ വീരന്മാരും പാർട്ടിയിലുണ്ട്. തെളിവുണ്ടെന്നും ദൃശ്യങ്ങൾ കംപ്യൂട്ടറിൽ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും നേതാക്കൾ മറുപടി നൽകി. എ പി സോണ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചെന്ന് സഹപ്രവർത്തക പാർട്ടിക്ക് പരാതി നൽകിയിരുന്നു. പരാതിക്കൊപ്പം ഇയാളുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നത്. വിഡിയോ കോൾ ചെയ്യുമ്പോൾ സ്ത്രീകളറിയാതെ അത് പകർത്തി ഫോണിൽ സൂക്ഷിക്കുകയായിരുന്നു.
കായംകുളത്തെ ഏരിയാ കമ്മിറ്റി അംഗം യേശുദാസൻ പങ്കുവെച്ച വാട്‌സ്അപ് സന്ദേശം കഴിഞ്ഞ ദിവസം വിവാദമായി. ഗുരുവായൂർ ദേവസ്വം ബോർഡിൽ തൊഴിലവസരങ്ങൾ ഉണ്ടെന്നും പരമാവധി ഹിന്ദു ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണെമെന്നാണ് ഒഴിവുകളുടെ അറിയിപ്പുകൾ പങ്കുവെച്ചുകൊണ്ട് യേശുദാസൻ ആവശ്യപ്പെട്ടത്.കഴിഞ്ഞ ഡിസംബറിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് ജയന്റെ ഫോണിൽ നിന്ന് 30ലേറെ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട വീഡിയോയാണ് പോലീസിന് കിട്ടിയത്. പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ കൊടുക്കുന്ന വീഡിയോയും ഉണ്ടായിരുന്നു.ഇതൊക്കെ കണ്ട് പോലീസ് അന്തംവിട്ടു. കാരണം സാക്ഷര കേരളത്തിലാണോ ഇതൊക്കെ നടക്കുന്നത് എന്ന് തോന്നി. ജിനേഷ് മുമ്പും പ്രശ്‌നക്കാരനാണെന്ന് അറിഞ്ഞിട്ടും പാർട്ടിയാണ് സംരക്ഷിച്ചത്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് ഈ കുട്ടി സഖാവ്. ആറ് കൊല്ലം മുമ്പ് ഒരു യുവതിയുടെ മൊബൈൽ നമ്പർ വിവിധ വാട്‌സാപ് ഗ്രൂപ്പുകളിൽ ജിനേഷ് പങ്കുവെച്ചത് കേസായിരുന്നു. അന്ന് പാർട്ടി ഇടപെട്ടെങ്കിലും യുവതി വഴങ്ങയില്ല. പിന്നീട് ഇയാളുടെ മാതാപിതാക്കൾ യുവതിയെ കണ്ട് ക്ഷമചോദിച്ചതോടെ ഗാന്ധി ഭവനിൽ 25,000 രൂപ അടച്ച രസീത് ഹാജരാക്കിയാൽ കേസ് പിൻവലിക്കാമെന്ന് നിർദ്ദേശിച്ചു. അങ്ങനെയാണ് കേസ് തീർന്നത്.
അന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കണ്ടതിന് പകരം വെള്ളവും വളവും കൊടുത്ത് വളർത്തി. അതിന്റെ ഫലമാണ് പതിനാറികാരിക്ക് നേരെ നടന്ന പീഡനം. പോക്‌സോ കേസിലടക്കം ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ അറസ്റ്റിലായി. അതും കണ്ണൂരിൽ.പി.ശശി, പി.കെ ശശി തുടങ്ങിയ നേതാക്കൾക്കെതിരെ ഉയർന്ന സ്ത്രിവിഷയ പരാതികൾ പാർടി പരിഹരിച്ചും ശിക്ഷിച്ചും തീർക്കുകയായിരുന്നു. അല്ലാതെ നിയമനടപടികൾക്ക് വിധേയമാക്കിയില്ല. ഇതൊക്കെ കണ്ടുകൊണ്ടാണ് ഛോട്ടാ നേതാക്കളും വളരുന്നത്. അവരവരുടെ പ്രാദേശിക വിപ്‌ളവ കൃഷികൾ നടത്തിക്കൊണ്ടേയിരിക്കുന്നു. തെറ്റുതിരുത്തൽ, അഴിമതിരഹിതം എന്നൊക്കെ പ്ലീനത്തിലും സമ്മേളനങ്ങളിലും വീമ്പിളക്കുന്നതല്ലാതെ സി.പി.എം ഇത്തരം കാര്യങ്ങളിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.അഴിമതി, അശ്ലീലം, ലഹരി കടത്ത് അടക്കമുള്ള കേസുകളിൽ പെടുന്നവരെ പരമാധി സംരക്ഷിക്കുകയാണ്. വല്യ നേതാക്കൾക്കെതിരായ ആരോപണങ്ങൾ കുറേ കഴിയുമ്പോൾ കെട്ടടങ്ങും. കേന്ദ്ര ജേൻസികളെ അടക്കം സ്വാധീനിച്ചാണ് രക്ഷപെടുന്നതെന്ന് ആക്ഷേപമുണ്ട്. ഇനി കോൺഗ്രസ് അധികാരത്തിൽ വന്നാലും സി.പി.എം നേതാക്കൾക്കെതിരായ കേസുകളിൽ യാതൊരു പുരോഗതിയും ഉണ്ടാകുമെന്ന് വിശ്വസിക്കാനാവില്ല. കാരണം ഇവരെല്ലാം പരസ്പര സഹായസഹകരണ സംഘങ്ങളാണ്.
https://www.facebook.com/Malayalivartha

























