മരുമകനെ രക്ഷിക്കാൻ പിണറായി ഓടിയെത്തി; റിയാസിൻ്റെ തലയിൽ ചാരാൻ നീക്കം നടന്ന വിവരം മനസിലാക്കിയ പിണറായി വിജയൻ്റെ അഡാർ നീക്കമാണ് റിയാസിനെ രക്ഷിച്ചത്...മന്ത്രി റിയാസിൻെറ തലയിൽ ബോട്ടപകടം കെട്ടി വയ്ക്കാൻ നീക്കം നടക്കുന്ന വിവരം, മുഖ്യമന്ത്രിയെ അറിയിച്ചത് മുസ്ലീം ലീഗ് നേതാവ് പി കെ.കുഞ്ഞാലിക്കുട്ടി...
താനൂർ ബോട്ടപകടം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിൻ്റെ തലയിൽ ചാരാൻ നീക്കം നടന്ന വിവരം മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡാർ നീക്കമാണ് റിയാസിനെ രക്ഷിച്ചത്. മന്ത്രി റിയാസിൻെറ തലയിൽ ബോട്ടപകടം കെട്ടി വയ്ക്കാൻ നീക്കം നടക്കുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചത് മുസ്ലീം ലീഗ് നേതാവ് പി കെ.കുഞ്ഞാലിക്കുട്ടിയാണെന്നാണ് മനസിലാക്കുന്നത്. പിന്നീട് വൈകിയില്ല മുഖ്യമന്ത്രി മലപ്പുറത്തെത്തി ലീഗ് നേതാക്കളോടൊപ്പം പത്രസമ്മേളനം നടത്തി. റിയാസിനെ പ്രതിസ്ഥാനത്ത് നിർത്താനുള്ള യു.ഡി.എഫിൻ്റെ തന്ത്രമാണ് കുഞ്ഞാലിക്കുട്ടി പൊളിച്ചത്. കുഞ്ഞാലിക്കുട്ടി പറഞ്ഞത് അനുസരിച്ചാണ് മുഖ്യമന്ത്രി മലപ്പുറത്ത് നീങ്ങിയത്. മന്ത്രി അബ്ദുറഹ്മാനാണ് നാസറിൻെറ യാനത്തിന് പെർമിറ്റ് ശരിയാക്കി നൽകിയതെന്ന വാർത്തകളും ഇതിനകം പുറത്തുവന്നു. മത്സൃ ബന്ധന ബോട്ടിനെ രൂപമാറ്റം വരുത്തിയാണ് യാനം നിർമ്മിച്ചത്.ഇതിന് സർക്കാർ പിഴയിട്ടത് 10,000 രൂപ മാത്രമാണ്.അബ്ദുറഹ്മാൻ നിശബ്ദത പാലിച്ചപ്പോൾ പ്രതിയായത് റിയാസാണ്. അത് മുഖ്യമന്ത്രിക്കുള്ള പണിയായിരുന്നു.താനൂരിലെ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് ഗുരുതര അനാസ്ഥയാണ്.ലൈസൻസ് ഇല്ലാത്ത ഉല്ലാസ ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന നിർദേശം മലപ്പുറത്ത് ആട്ടിമറിക്കപ്പെട്ടു. മലപ്പുറം ജില്ലാ വികസന സമതി തീരുമാനം എടുത്തത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. അപകടമുണ്ടാക്കിയ അറ്റ്ലാൻ്റിക് ബോട്ട് സർവീസ് നടത്തുന്നതിൻ്റെ ഉത്തരവാദിത്വം ടൂറിസം മന്ത്രിക്ക് കീഴിലുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ്.ബോട്ടുടമ ന്നാസറിനെ അറസ്റ്റ് ചെയ്യാനുള്ള കർശന നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.തിങ്കളാഴ്ച വൈകിട്ട് നാസറിനെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ പോലീസുകാരുടെ തൊപ്പി തെറിക്കുമായിരുന്നു. എന്നാൽ 174 സി.ആർ.പി സിയാണ് നാസറിനെതിരെ ചുമത്തിയത് . നാസറിന് സി പി എം ബന്ധം ഉണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. അതാകണം മന്ത്രി അബ്ദുറഹ്മാൻ ഇടപെട്ട് യാനത്തിന് പെർമിറ്റ് നൽകാൻ കാരണം.ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.എംഎൽഎമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരിൽ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുൻപുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിൽ കരുതൽ നടപടി സ്വീകരിക്കാൻ പരിശോധന നടന്നിരുന്നു. മേലിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ആവശ്യമായ കരുതൽ ഇപ്പോൾ തന്നെയെടുക്കണം. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത്തരം സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുള്ളപ്പോഴൊന്നും മുഖ്യമന്ത്രി ഉടൻ സംഭവസ്ഥലം സന്ദർശിച്ചിരുന്നില്ല. പെട്ടിമുടി ദുരന്തത്തിൽ ഉൾപ്പെടെ ഇപ്രകാരമാണ് കാര്യങ്ങൾ നടന്നത്. എന്നാൽ ഞായറാഴ്ച രാത്രി താനൂരിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയോട് സംഭവസ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ മുഖ്യമന്ത്രി മലപ്പുറത്തെത്തി. മുഖ്യമന്ത്രി മലപ്പുറത്ത് എത്താനുള്ള മറ്റൊരു പ്രധാന കാരണം പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിവരശേഖരണമായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് ഏറെ നാളായി അടുപ്പം പിണറായിയുമായിട്ടാണ്. യു ഡി എഫിൽ തർക്കങ്ങൾ മുറുകിയതോടെയാണ് കുഞ്ഞാലിക്കുട്ടി സി പി എമ്മുമായി അടുത്തത്. കുഞ്ഞാലിക്കുട്ടിക്ക് വർഷങ്ങളായി പിണറായിയുമായി അടുപ്പമുണ്ട്.നായനാർ മന്ത്രിസഭയുടെ കാലത്ത് റജീന കേസിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് പിണറായിയും അദ്ദേഹത്തിൻെറ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും ചേർന്നാണ്.താനൂർ ബോട്ട് അപകടത്തിൻ്റെ ഉത്തരവാദി മന്ത്രി റിയാസാണെന്ന് തീർത്തു പറയാൻ കഴിയില്ല. എന്നാൽ ടൂറിസം മന്ത്രിയെന്ന നിലയിൽ സംഭവത്തിൽ അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപി സി സി അധ്യക്ഷൻ കെ.സുധാകരനും സർക്കാരിനെയാണ് പ്രതിസ്ഥാനത്ത് നിർത്തിയത്. റിയാസ് രാജിവയ്ക്കണമെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ സർക്കാർ വകുപ്പുകളുടെ അനാസ്ഥയുടെ ഫലമാണ് മലപ്പുറം താനൂരിൽ നടന്ന ബോട്ട് അപകടം. ബോട്ടുകളിലെ സുരക്ഷ ശക്തമാക്കണമെന്ന് 13 വർഷം മുൻപുതന്നെ ജുഡീഷ്യൽ കമ്മിഷനുകളുടെ റിപ്പോർട്ടുണ്ടെങ്കിലും നടപ്പിലായില്ല. താനൂർ ബോട്ട് അപകടത്തെ തുടർന്നും പതിവുപോലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ബോട്ടുകൾ പരിശോധിക്കാൻ സേഫ്റ്റി കമ്മീഷണറെ നിയമിക്കണമെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ ജുഡീഷ്യൽ കമ്മീഷനായിരുന്ന ജസ്റ്റിസ് നാരായണ കുറുപ്പ് ആവശ്യപ്പെട്ടിരുന്നു. തൂവൽത്തീരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ളതാണ്.ഇവിടെ കാവൽക്കാരനെ നിയമിക്കണമെന്ന് നാട്ടുകാർ പലവട്ടം കൗൺസിലിനോട് ആവശ്യപ്പെട്ടെങ്കിലും അവർ അനങ്ങാത്തതാണ് ദുരന്തങ്ങൾക്ക് കാരണമായത്.ടൂറിസം വകുപ്പിലെയും കെടിഡിസിയിലെയും ഉന്നത ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കാരണമാണ് 45 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ബോട്ട് ദുരന്തം ഉണ്ടായത്. ഇത് അന്വേഷണ കമ്മീഷനായിരുന്ന ജസ്‌റ്റിസ് ഇ.മൈതീൻകുഞ്ഞ് കണ്ടെത്തി.. 2009 സെപ്‌റ്റംബർ 30നായിരുന്നു തേക്കടി ദുരന്തം. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തെങ്കിലും ഒന്നുമുണ്ടായില്ല. തട്ടേക്കാട് ബോട്ട് ദുരന്തത്തിനു കാരണം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്‌ഥയാണെന്നായിരുന്നു ജസ്‌റ്റിസ് എം.എം.പരീത് പിള്ള കമ്മിഷന്റെ കണ്ടെത്തൽ. എളവൂർ സെന്റ് ആന്റണീസ് യുപി സ്‌കൂളിലെ 15 വിദ്യാർഥികളും മൂന്ന് അധ്യാപകരും 2007 ഫെബ്രുവരി 20നാണ് ബോട്ട് ദുരന്തത്തിൽ മരിച്ചത്. എന്നിട്ടും ഒന്നുമുണ്ടായില്ല. അമിതമായി ആളെ കയറ്റി പെട്ടെന്നു വെട്ടിത്തിരിച്ചപ്പോഴാണ് 180 ഡിഗ്രിയിൽ ബോട്ട് മറിഞ്ഞതെന്ന് ജസ്‌റ്റിസ് ഇ.മൈതീൻകുഞ്ഞ് കമ്മിഷൻ കണ്ടെത്തി. ഭാവിയിൽ ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ സംസ്‌ഥാന മാരിടൈം ബോർഡ് രൂപീകരിക്കണമെന്നും ശുപാർശ ചെയ്‌തു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽനിന്ന് നിലവാരവും സ്‌ഥിരതയുമില്ലാത്ത ബോട്ടാണ് സർക്കാർ വാങ്ങിയത്. അന്നത്തെ ടൂറിസം ഡയറക്‌ടർ എം.ശിവശങ്കർ, കെടിഡിസി മാനേജിങ് ഡയറക്‌ടർ കെ.ജി.മോഹൻലാൽ എന്നിവർ അടക്കമുള്ളവരെ കുറ്റക്കാരായി കണ്ടെത്തി. എം. ശിവശങ്കർ പിന്നീട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി.ഉൾനാടൻ ജലഗതാഗത മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ സമഗ്ര നിയമനിർമാണം വേണമെന്ന് ജസ്‌റ്റിസ് എം.എം.പരീത് പിള്ള കമ്മിഷൻ കണ്ടെത്തിയിരുന്നു. നിയമം കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്‌ഥർ ശുഷ്‌കാന്തി കാണിക്കണം. സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നീന്തൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണം. സ്‌കൂൾ വിനോദയാത്രയ്‌ക്കു ബാധകമായ സർക്കാർ ഉത്തരവു കർശനമായി നടപ്പാക്കണമെന്നും ഇക്കാര്യത്തിൽ വീഴ്‌ച വരുത്തിയാൽ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. എന്നാൽ ഒന്നും നടന്നില്ല. യാത്രക്കാരുടെ ബാഹുല്യവും ബോട്ടിന്റെ കാലപ്പഴക്കവുമാണ് 2002ൽ കുമരകം ബോട്ട് ദുരന്തത്തിനിടയാക്കിയതെന്നു ജസ്‌റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കി. നിശ്‌ചിത എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ ബോട്ട് ജീവനക്കാരുടെ നടപടിയേയും വിമർശിച്ചു. ബോട്ടുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതും പ്രശ്‌നമാണ്. കയറ്റാവുന്നതിന്റെ പലമടങ്ങ് ആളുകളെ കയറ്റിയ ബോട്ട് കായലിന്റെ അടിത്തട്ടിൽ തട്ടിയാണ് അപകടമുണ്ടായത്. കോട്ടയത്ത് പിഎസ്‌സി പരീക്ഷ എഴുതാൻ വന്നവരാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. ജലഗതാഗതത്തിനു സുരക്ഷാ കമ്മിഷണറെ നിയമിക്കണമെന്ന ശുപാർശ നടപ്പിലായില്ല.ജലഗതാഗതം മന്ത്രി റിയാസിൻ്റെ വകുപ്പല്ല.എന്നാൽ ടൂറിസം മന്ത്രിയായ തൻ്റെ തലയിൽ അപകടം വന്നു ചേരുമെന്ന് റിയാസ് മനസിലാക്കി. ഞായറാഴ്ച രാത്രി താനൂരിൽ എത്തിയപ്പോൾ തന്നെ മന്ത്രി ഇക്കാര്യം മനസിലാക്കിയിരുന്നു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കാണ് പ്രാദേശിക ടൂറിസം വികസനത്തിൻ്റെ ഉത്തരവാദിത്വം. എന്നാൽ ടൂറിസം മന്ത്രിമാർ ആരും തന്നെ ജില്ലാ ടൂറിസം കൗൺസിലുകളെ ഗൗരവത്തിൽ എടുക്കാറില്ല. ഇതാണ് പലപ്പോഴും വിനയാകാറുള്ളത്.ബംഗാൾ ഗവർണർ സി.വി.ആനന്ദബോസാണ് കൊല്ലം ജില്ലാ കളക്ടറായിരിക്കെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതി കേരളത്തിൽ ആരംഭിച്ചത്.ഇതിന് സ്വയം ഭരണ അധികാരമാണുള്ളത്. ടൂറിസം മന്ത്രിമാർ ഒന്നും കൗൺസിലിൻ്റെ കാര്യം ശ്രദ്ധിക്കാറില്ല. സർക്കാർ സർവീസിൽ നിന്നും അനൃത്ര സേവന വ്യവസ്ഥയിൽ എത്തുന്ന ഉദ്യോഗസ്ഥർ തോന്നുംപടിയാണ് കൗൺസിലിൻ്റെ പ്രവർത്തനം നടത്താറുള്ളത്. അഴിമതിയാണ് പ്രധാന അജണ്ട. മന്ത്രി റിയാസിന് ഇങ്ങനെയൊരു സ്ഥാപനം ഉണ്ടോ എന്ന് പോലുമറിയില്ല.സതീശനെയും സുധാകരനെയും ഒഴിച്ചു നിർത്തിയാണ് മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് തങ്ങളെയും വിശ്വാസത്തിലെടുത്ത് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ നീക്കങ്ങൾ. ലീഗിന് വേണ്ടി സി പി എം വലവിരിക്കുന്ന നേരത്താണ് താനൂർ അപകടം ഉണ്ടായത്. ഇത് ലീഗും സി പി എമ്മും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢതരമാക്കുന്നു. തൻ്റെ മകളുടെ ഭർത്താവിന് തട്ട് സംഭവിക്കരുതെന്ന ഒരൊറ്റ ചിന്ത മാത്രമാണ് ഇപ്പോൾ മുഖ്യമന്ത്രിക്കുള്ളത്.