കോട്ടയം അമൽജ്യോതി എൻജിനീയറിങ് കോളേജിലെ പെൺകുട്ടിയുടെ ആത്മഹത്യ, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും മന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ കോളജിൽ, മാനേജ്മെന്റ്...വിദ്യാർത്ഥി പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തുന്നു

കോട്ടയം അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധയുടെ ആത്മഹത്യയെതുടർന്ന് സംഘർഷം നടക്കുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ മന്ത്രിമാരുടെ സംഘം സന്ദർശനം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും മന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ കോളജിൽ എത്തി. കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ വെച്ച് മാനേജ്മെന്റ്, വിദ്യാർത്ഥി പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തുന്നു.
ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കോളജിലെ വിദ്യാർത്ഥികൾ. ഇതിനിടെ, മന്ത്രി തല ചർച്ചയ്ക്ക് ക്ഷണം ലഭിച്ച വിദ്യാർത്ഥികളെ കോളേജ് മാനേജ്‌മെന്റ് ഇടപെട്ട് പൂട്ടിയിട്ടതായി പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോളേജ് മാനേജ്‌മെന്റിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. മന്ത്രിമാർ പങ്കെടുക്കുന്ന ചർച്ചയിലേയ്ക്കു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനെ വിളിച്ചു വരുത്തിയിട്ടുണ്ട്. ക്യാമ്പസിൽ നടന്ന പൊലീസ് നടപടിയെപ്പറ്റി വിവാദം ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ചർച്ചയിലേയ്ക്കു വിളിച്ചു വരുത്തിയിരിക്കുന്നത്.
ഇന്നലെയും വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ ശക്തമായ സമരം നടത്തിയിരുന്നു. കോളജിന്റെ പ്രധാന കവാടം വിദ്യാർത്ഥികൾ പൂട്ടിയിടുന്ന സ്ഥിതിയുമുണ്ടായി. അധ്യാപകരെ അടക്കം കോളജിന് പുറത്തിറങ്ങാൻ അനുവദിക്കാതിരുന്ന വിദ്യാർത്ഥികൾ കവാടത്തിനടുത്ത് നിലയുറപ്പിച്ചിരുന്നു. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച എസ്എഫ്ഐ കോളജിന് പുറത്ത് കൊടി നാട്ടുകയും ചെയ്തു.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ച നിർണായകമാണ്. അതേ സമയം, കോളജിലേക്ക് എബിവിപി ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha























