ദേശാഭിമാനി ചിരിപ്പിച്ച് കൊല്ലും...അഞ്ച് തവണയായി എം.എല്‍.എയായ സതീശന്‍ പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ, നേട്ടങ്ങളുണ്ടാക്കിയെന്നും പരാതിയിലുണ്ടെന്ന് വാര്‍ത്ത പറയുന്നു.... ഉത്തരംമുട്ടുമ്പോ കൊഞ്ഞനംകുത്തിക്കാണിക്കുന്ന പരിപാടിയുണ്ടല്ലോ, അതാണ് ഈ വാര്‍ത്ത....

ഏത് പ്രസ്ഥാനത്തിനും അവരുടെ മുഖപത്രം അത്യാവശ്യമാണ്, പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്. അവരുടെ സംഘടനാ കാര്യങ്ങള്‍, എതിരാളികളുടെ വ്യാജപ്രചരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി കൊടുക്കുക, അവരുടെ അഴിമതി അടക്കമുള്ള മറ്റ് ദുഷ്പ്രവണതകള്‍ പൊതുജനമധ്യം എത്തിക്കുക അങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് പാര്‍ട്ടി പത്രം അത്യാവശ്യമാണ്. സി.പി.എം മുഖപത്രം ദേശാഭിമാനി പാര്‍ട്ടി പത്രം എന്ന നിലയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ നിരവധി പൊതുവാര്‍ത്തകളും അതിലുണ്ടാവും. അതൊക്കെ സാധാരണ വായനക്കാരനെ ആകര്‍ഷിക്കുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി എതിര്‍ ചേരിയിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിരെ വരുന്ന പല വാര്‍ത്തകളും യുക്തിക്ക് നിരക്കാത്തതും ഊഹാപോഹങ്ങളും ആകുന്നു. സ്വന്തം പാര്‍ട്ടിയെയും നേതാക്കളെയും ന്യായീകരിക്കുമ്പോഴും അതിലൊക്കെ യുക്തിഭദ്രത വേണ്ടേ. മറ്റ് പല മാധ്യമങ്ങളിലും വരുന്ന സര്‍ക്കാര്‍-സി.പി.എം പ്രതികൂല വാര്‍ത്തകളെ പോലും തലനാരിഴവലിച്ചുകീറി പരിശോധിച്ച് പ്രസിദ്ധീകരിക്കുന്ന ദേശാഭിമാനി എതിര്‍കക്ഷികളെ കുറിച്ച് വാര്‍ത്തനല്‍കുമ്പോഴും ആ രീതി പിന്തുടര്‍ന്നില്ലെങ്കിലും അടിസ്ഥാനപരമായ വസ്തുതകളെങ്കിലും ഉള്‍പ്പെടുത്തണ്ടേ? പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിദേശത്ത് നിന്ന് അനധികൃത പണപ്പിരിവ് നടത്തിയെന്ന വാര്‍ത്തയില്‍ പരാതിക്കാരന്റെ പേര് പോലും പറയാനുള്ള ആര്‍ജ്ജവം കാണിച്ചില്ല.പ്രളയ ബാധിതര്‍ക്ക് വീട് പണിയാനെന്ന പേരില്‍ അനധികൃതമായി പണം പിരിച്ചതിന്റെ രേഖകള്‍ ബന്ധപ്പെട്ട ഏജന്‍സിക്ക് മുന്നില്‍ ഹാജരാക്കിയെന്ന് പരാതിക്കാരന്‍, എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
ഏത് ഏജന്‍സിക്കാണ് പരാതിയും രേഖകളും നല്‍കിയതെന്ന് പോലും വ്യക്തമാക്കുന്നില്ല. ലൈഫ്മിഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങി സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയ നിരവധി കേസുകള്‍ അടുത്തകാലത്തുണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോഴൊക്കെ അന്വേഷണ ഏജന്‍സികളുടെ പേര് വെണ്ടയ്ക്കാ വലുപ്പത്തില്‍ അച്ചടിച്ച് നിരത്തിയല്ലോ? ആ സ്ഥിതിക്ക് സതീശനെതിരായ പരാതി അന്വേഷിക്കുന്ന ഏജന്‍സിയുടെ പേര് പ്രസിദ്ധീകരിക്കാമല്ലോ? കഴിഞ്ഞ കുറേ ദിവസമായി സര്‍ക്കാരിനെതിരെ സതീശന്‍ നിരന്തരം ആരോപണങ്ങളുന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള വാര്‍ത്ത വന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനൊക്കില്ല, കാരണം വാര്‍ത്തയുടെ പിന്നീടുള്ള യാത്ര ആ ലെവലിലാണ്.2001ല്‍ 18 ലക്ഷം വിലവരുന്ന കുടുംബസ്വത്തിന്റെ ഒരുഭാഗം മാത്രമാണ് സതീശനുണ്ടായിരുന്നതെങ്കില്‍ 2021ലെ തെരഞ്ഞെടുപ്പ് സമയത്ത് തന്റെയും ഭാര്യയുടെയും പേരില്‍ ആറ് കോടിയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബിനാമി പേരില്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഇതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചേക്കും എന്നാണ് വാര്‍ത്ത. അതിനര്‍ത്ഥം പരിശോധന നടത്തുമെന്ന് യാതൊരു ഉറപ്പുമില്ലെന്നാണ്. അങ്ങനെ ഉറപ്പില്ലാത്ത കാര്യം പ്രളയഫണ്ട് തട്ടിപ്പ് എന്ന വാര്‍ത്തയ്ക്കകത്ത് തിരുകി കയറ്റിയതെന്തിനാണ്. അതിന്റെ ഗുട്ടന്‍സ് വേറെയൊന്നുമല്ല. കെ ഫോണിലെ അഴിമതിയെ കുറിച്ച് ഉദ്ഘാടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സതീശന്‍ ചിലത് വെളിപ്പെടുത്തിയിരുന്നു. അവിടെ ഗുണ്ട് പൊട്ടിച്ചപ്പോ ഇവിടെ ഓലപ്പടക്കമെങ്കിലും എറിയണ്ടേ? അതിന് വേണ്ടി ചെയ്തതാണ്. അല്ലെങ്കില്‍ വാലും തുമ്പും ഇല്ലാത്ത ഇമ്മാതിരി കഥകള്‍ പടച്ച് വിടേണ്ടകാര്യമുണ്ടോ? സതീശന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വര്‍ദ്ധിച്ചതും അവര്‍ക്ക് ബിനാമി ഇടപാടുകളുണ്ടായതും നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടല്ലേ? അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്വത്ത് കഴിഞ്ഞ പത്ത് കൊല്ലത്തിനിടയില്‍ എന്ത് മാത്രം വര്‍ദ്ധിച്ചെന്ന് രേഖകള്‍ സഹിതം ഒന്ന് പുറത്ത് വിടാമോ?
കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാന്‍ അതിയായ ആഗ്രഹമുണ്ട്. കാരണം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചത് മുഖ്യമന്ത്രിയും മക്കളും ഭാര്യയും ചേര്‍ന്ന് സംസ്ഥാനത്തെ വിറ്റുതുലയ്ക്കാന്‍ ശ്രമിക്കുന്നെന്നാണ്. അതിനെതിരെ എന്തെങ്കിലും ഒരു വാക്ക് പ്രതികരിക്കാനോ, ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കാനോ പോലും മുഖ്യമന്ത്രി ഇന്നേവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ മകന്‍ യു.എ.ഇയിലിരുന്നുകൊണ്ട് പല അഴിമതികളും നടത്തുന്നുണ്ടെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. അതുകൊണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഓരോ കൊല്ലത്തെയും ഇവരുടെ വരുമാനം സമ്പത്ത് എന്നിവയുടെ രേഖകള്‍ പുറത്തുവിടാന്‍ സി.പി.എം തയ്യാറാകുമോ? ഉത്തരം പകല്‍പോലെ വ്യക്തമാണ്. സതീശനെ ന്യായീകരിക്കുകയോ, വെള്ളപൂശുകയോ അല്ല ഉദ്ദേശ്യം. രമേശ് ചെന്നിത്തല സതീശനേക്കാള്‍ സതീശനേക്കാള്‍ നന്നായി പ്രതിപക്ഷനേതാവിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നുവെച്ച് സതീശനൊരു ആരോപണം ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തത്തോടെ അതിന് മറുപടി നല്‍കേണ്ടതിന് പകരം ഒരുമാതിരി ഞഞ്ഞാപിഞ്ഞാ വാര്‍ത്തയടിക്കുകയല്ല വേണ്ടത്.
അഞ്ച് തവണയായി എം.എല്‍.എയായ സതീശന്‍ പദവി ദുരുപയോഗം ചെയ്ത് സ്വകാര്യനേട്ടങ്ങളുണ്ടാക്കിയെന്നും പരാതിയിലുണ്ടെന്ന് വാര്‍ത്ത പറയുന്നു. ഉത്തരംമുട്ടുമ്പോ കൊഞ്ഞനംകുത്തിക്കാണിക്കുന്ന പരിപാടിയുണ്ടല്ലോ, അതാണ് ഈ വാര്‍ത്ത. സതീശന്‍ മാത്രമല്ല രണ്ട് തവണയിലധികം നിയമസഭാ സാമാജികനായിരുന്നിട്ടുള്ളത്. സി.പി.എമ്മില്‍ എത്രപേരുണ്ടാകും. സി.പി.എം ഭരണത്തിലായാലും പ്രതിപക്ഷത്തായാലും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും സ്റ്റാഫില്‍ സി.എം രവീന്ദ്രന്‍ കയറിക്കൂടിയിട്ട് എത്രയോ കൊല്ലമായി. അന്ന് മുതലിങ്ങോട്ടുള്ള അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളുടെ കണക്കെടുക്കാന്‍ സി.പി.എം തയ്യാറാകുമോ? അത് മഞ്ഞുമലയാണെങ്കില്‍ സതീശനൊക്കെ അതിന്റെ വെറും അറ്റം മാത്രമായിരിക്കും. അതുകൊണ്ട് ആരോപണങ്ങളും ആക്ഷേപങ്ങളും വാര്‍ത്തയാക്കുമ്പോള്‍ മിനിമം വിവരങ്ങളെങ്കിലും ഉള്‍പ്പെടുത്തണം. അല്ലാതെ വെറുതെ ചെളിവാരി എറിയാനാവരുത്. അങ്ങനെയാണെങ്കില്‍ അതിനേക്കാളേറെ ചെളി ബൂമറാങ് പോലെ വരും.
https://www.facebook.com/Malayalivartha























