യെല്ലോ അലര്‍ട്ട് കൂടുതല്‍ ജില്ലകളില്‍... ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്; കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മഴ

സംസ്ഥാനത്ത് ഇടവപ്പാതി കഴിഞ്ഞിട്ടും മഴ ശക്തി പ്രാപിച്ചിട്ടില്ല. അതേസമയം ഉടന്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് മുന്നോട്ട് പോകുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതല്‍ വേഗതയോടെ വടക്ക് ദിശയില്‍ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥയില്‍ ഇതേ തുടര്‍ന്നുണ്ടായ മാറ്റത്തോടെ കേരളത്തില്‍ മഴ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയിലുമാണ് മഴ ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത്. മഴ ശക്തമായതോടെ കേരളത്തില്‍ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും ഇടുക്കിയിലുമടക്കം ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം മഴ അടുത്തദിവസങ്ങളില്‍ വ്യാപകമായേക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. പി. വിജയകുമാര്‍ പറഞ്ഞു. ഇക്കുറി കാലവര്‍ഷം പതിവിലും ഒരാഴ്ച വൈകി. അറബിക്കടലില്‍ കാലവര്‍ഷ തുടക്കത്തിനോട് തൊട്ടടുത്ത ദിവസങ്ങളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് സമീപദശകങ്ങളില്‍ വര്‍ധിച്ചുവരുന്ന പ്രതിഭാസമാണ്. ഇങ്ങനെ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകള്‍ കാലാവര്‍ഷത്തിന് കാരണമായ മണ്‍സൂണ്‍ വായുപ്രവാഹത്തെ ദുര്‍ബലപ്പെടുത്തും. ഈ വര്‍ഷം അറബിക്കടലില്‍ ചുഴലിക്കാറ്റ് നിലനില്‍ക്കെ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കായി രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദത്തിന്റെ ഫലമായി മണ്‍സൂണ്‍ കാറ്റ് ശക്തിപ്പെടുന്നുണ്ട്. ഇതിന്റെ സ്വാധീനമായാണ് കേരള തീരത്ത് മഴലഭിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
അറബിക്കടലിലെ ചുഴലിക്കാറ്റ് കൂടുതല്‍ വടക്കോട്ട് സഞ്ചരിക്കുന്നതോടുകൂടി കേരളത്തില്‍ മഴ വ്യാപകമാകും. രണ്ടുദിവസത്തിനകം കേരളത്തില്‍ മിക്കയിടത്തും കാലവര്‍ഷമഴയെത്തിയേക്കും.
കാലവര്‍ഷം വൈകുന്നത് സീസണില്‍ ലഭിക്കുന്ന ആകെ മഴയെ ബാധിക്കുമെന്ന് കരുതാനാവില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കേരളത്തില്‍ ഇക്കുറി പതിവിലും കൂടുതല്‍ മഴലഭിച്ചേക്കുമെന്നാണ്. കേരളത്തില്‍ ഈ വര്‍ഷം വേനല്‍മഴ 34 ശതമാനം കുറവായിരുന്നു. കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വേനല്‍മഴയില്‍ 60 ശതമാനമായിരുന്നു കുറവ്. സാധാരണ രീതിയില്‍ വേനല്‍മഴ ലഭിച്ച ഏക ജില്ല പത്തനംതിട്ടയാണ്.
സമീപവര്‍ഷങ്ങളില്‍ കാലവര്‍ഷം ജൂണില്‍ ദുര്‍ബലമാവുന്നതും പിന്നീട് രണ്ടുമാസങ്ങളില്‍ ശക്തിപ്രാപിക്കുന്നതുമായ സ്ഥിതിയാണ്. ഈ വര്‍ഷവും ഇത് തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.
ഇടവമാസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസം കൂടിയേ ഉള്ളൂ, എന്നിട്ടും മഴയില്ല. ഒന്നാം വിളയ്ക്കു കൊടുക്കാന്‍ മലമ്പുഴ ഡാമില്‍ വെള്ളമില്ല. ആളിയാറില്‍ നിന്ന് ചിറ്റൂര്‍പ്പുഴയിലേക്കു നേരിയ തോതിലാണു ജലം ലഭിക്കുന്നത്. ഇന്നു മുതല്‍ കാര്‍ഷിക ആവശ്യത്തിനായി ചിറ്റൂര്‍പ്പുഴയിലേക്ക് ആളിയാറില്‍ നിന്നു കൂടുതല്‍ ജലം ലഭ്യമാക്കാനാണു ധാരണയെങ്കിലും നിലവിലെ സാഹചര്യത്തില്‍ വേണ്ടത്ര വെള്ളം കിട്ടുമോ എന്നു കണ്ടറിയണം. മലമ്പുഴ, ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശങ്ങളില്‍ ഒന്നാംവിളയിറക്കത്തിനു ഡാം ജലം അനിവാര്യമാണെങ്കിലും വേണ്ടത്ര ലഭിക്കുമെന്ന് ഉറപ്പില്ല. മലമ്പുഴ ഡാമില്‍ ഇന്നലെ 102.72 മീറ്ററാണു ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതിനെക്കാള്‍ കൂടുതല്‍ വെള്ളമുണ്ടായിരുന്നു. 32.57 ദശലക്ഷം ഘനമീറ്റര്‍ ജലമാണു ഡാമിലുള്ളത്.
ഇതില്‍ 10 ദശലക്ഷം ഘനമീറ്റര്‍ മീറ്റര്‍ ശുദ്ധജല പദ്ധതികളൂടെ വിതരണം ചെയ്യാന്‍ വേണം. ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്തു 15 വരെ ചുരുങ്ങിയത് 300 ദശലക്ഷം ഘനയടി ജലമെങ്കിലും ലഭിച്ചാല്‍ മാത്രമേ ഞാറ്റടിയെങ്കിലും തയാറാക്കാനാകൂ. ഭാരതപ്പുഴ ഉള്‍പ്പെടെ വറ്റിത്തുടങ്ങിയതോടെ പദ്ധതി പ്രദേശത്തെ ശുദ്ധജല വിതരണ പദ്ധതികളും പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ആവശ്യമെങ്കില്‍ മലമ്പുഴ ഡാമില്‍ നിന്ന് ഭാരതപ്പുഴയിലേക്കും ശുദ്ധജലം ലഭ്യമാക്കേണ്ടിവരും. മഴ തീരെ ഇല്ലാത്തതിനാല്‍ എല്ലായിടത്തും ശുദ്ധജല വിതരണത്തിനാണു മുന്‍ഗണന.
https://www.facebook.com/Malayalivartha























