പണി കിട്ടി നില്‍ക്കുമ്പോള്‍ പണിവെച്ചിട്ടോടി പിണറായി;ന്യായീകരിച്ച് വലഞ്ഞ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍,സര്‍ക്കാരും അപാര്‍ട്ടിയും അടിമുടി പെട്ട് നില്‍ക്കുന്നു,ഒന്നിനും പ്രതികരിക്കാതെ പിണറായി വിദേശത്തേക്ക് കടന്നു,ഇനി നേതാക്കളുടെ മെഴുകലാണ്

പാര്‍ട്ടിയും സര്‍ക്കാരും അടിമുടി പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ പിണറായി മുങ്ങി. പണിമേടിച്ചിരിക്കുന്നത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. സാമ്പത്തിക പ്രതിസന്ധി,സര്‍ക്കാര്‍ ധൂര്‍ത്ത്,ആര്‍ഷോ വിവാദം,വിദ്യ വിവാദം തുടങ്ങി നാനാവഴിക്കൂടെയും അടി കിട്ടി നില്‍ക്കുകയാണ് സര്‍ക്കാരും പാര്‍ട്ടിയും. സിപിഎമ്മിനെ എടുത്തിട്ടലക്കുകയാണ് പ്രതിപക്ഷവും ജനങ്ങളും മാധ്യമങ്ങളും. എന്നാല്‍ ഇതിലൊന്നും ഒരക്ഷരം മറുപടി പറയാതെ മുഖ്യമന്ത്രി സ്‌കൂട്ടായി. പിന്നെ ചോദ്യശരങ്ങളില്‍ കിടന്നുഴലുന്നത് എംവി ഗോവിന്ദനും മന്ത്രിമാരും. മുഖ്യമന്ത്രി ഇനി അമേരിക്കയിലും ക്യൂബയിലുമൊക്കെ കറങ്ങി കൂളായ് തിരിച്ച് വരും. അപ്പോഴും ന്യായീകരണം കൊടുത്ത് ഗോവിന്ദനും കൂട്ടരും തളരും.
ഇത് മുഖ്യമന്ത്രിയുടെ സ്ഥിരം ഏര്‍പ്പാടാണ്. എന്ത് വിവാദം വന്നാലും മൂപ്പര് വാ തുറക്കില്ല. പാകരം ന്യായീകരണത്തിന് ആളെ ഇറക്കും. മന്ത്രിമാരും സിപിഎമ്മും മുഖ്യനെ വെളുപ്പിക്കണം. വിവാദം കെട്ടടങ്ങി കഴിയുമ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ മുഖ്യന്റെ ഒരു വരവുണ്ട്. എല്ലാം ഒപ്പിച്ച് വെച്ചിട്ട് നൈസാ ഒഴിഞ്ഞ് മാറാന്‍ വല്ലാത്ത കഴിവാണ് പിണറായി വിജയന്. ഇപ്പോഴും കൃത്യ സമയത്ത് വിദേശത്തേക്ക്. ഇവിടെ ഇപ്പോഴേ എംവി ഗോവിന്ദന്‍ അരിപെറുക്കി തുടങ്ങി. ആലപ്പുഴയിലും പാലക്കാടും സിപിഎമ്മില്‍ അടിപൊട്ടി നില്‍ക്കുകയാണ്. കടുത്ത വിഭാഗീയത ഉടലെടുത്ത് കഴിഞ്ഞു. ഇവരെ തണുപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടറി തെക്ക് വടക്ക് ഓടുകയാണ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം പരിഹരിക്കാന്‍ തന്നെ ഗോവിന്ദന്‍ മാഷിന് സമയം തികയുന്നില്ല. അതിന്റെ കൂടെ പിണറായി സര്‍ക്കാര്‍ കാണിച്ച് കൂട്ടുന്ന തോന്നിവാസങ്ങള്‍ക്കും മറുപടി പറയണം. പാര്‍ട്ടി സെക്രട്ടറി കസേര ഗോവിന്ദന്‍ മാഷിനൊരു മുള്‍ക്കിരീടമാണ്.
വിഭാഗീയത ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.കെ ശശിയും വി.കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വിഭാഗീയ പ്രവര്‍ത്തനം വെച്ചു പൊറുപ്പിക്കില്ലെന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ യോഗത്തില്‍ താക്കീത് നല്‍കി. വിഭാഗീയത രൂക്ഷമായ ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി പങ്കെടുത്തിരുന്നില്ല. ചെന്നൈയിലേക്ക് പോകുന്നുവെന്നാണ് പികെ ശശി പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പികെ ശശിക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പി.കെ ശശിക്കെതിരെ പാര്‍ട്ടി ഫണ്ട് തിരിമറി ഉള്‍പ്പെടെ നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. വിഭാഗീയ പ്രവര്‍ത്തനം രൂക്ഷമായ ചെര്‍പ്പുളശ്ശേരി , പുതുശ്ശേരി, കൊല്ലങ്കോട് ഏരിയാ കമ്മിറ്റികളുടെ കാര്യവും ചര്‍ച്ചയായി. നേരത്തെ ജില്ലയിലെ ' വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂര്‍ നാഗപ്പന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏരിയാ കമ്മിറ്റികള്‍ക്കെതിരെയുള്ള നടപടി. ആലപ്പുഴയില്‍ കൂട്ടയടി ആണ്. അത് പാര്‍ട്ടി സെക്രട്ടറിക്കും തീര്‍ക്കാനാകുന്നതല്ല. നീറിപ്പുകഞ്ഞ് ആളിക്കത്തി തുടങ്ങി.
അതിനിടയില്‍ പിണറായി ഉണ്ടാക്കുന്ന തലവേദന ചില്ലറ അല്ലല്ലോ. കെ ഫോണ്‍,എഐ ക്യാമറ വിവാദങ്ങള്‍ നൈസാ ഒതുക്കാവുന്നതല്ല. ഇ രണ്ട് അഴിമതികളിലും മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും പങ്കുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അതിനെതിരെ പ്രതിഷേധം വന്ന് തുടങ്ങി. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാതെ മാറി നില്‍ക്കുകയാണ് മന്ത്രിമാര്‍. അതാണ് റിയാസിടയ്ക്ക് വന്ന് എന്റെ അമ്മായിയപ്പനെ പിന്തുണയ്ക്കണേന്ന് നിലവിളിച്ചത്. എന്നാല്‍ ഏറ്റില്ല എംബി രാജേഷ് ഉള്‍പ്പെടെ നല്ല മറുപടി കൊടുത്തു. മുഖ്യമന്ത്രി ഉണ്ടാക്കുന്ന വിവാദങ്ങളില്‍ ഒന്നും ഇന്നോളം ആ മനുഷ്യന്‍ മറുപടി കൊടുത്തിട്ടില്ല. എന്തിനേറെ സ്വപ്‌ന സുരേഷ് കുടുംബക്കാരെ വരെ ഫ്രോഡുകളെന്ന് വിളിച്ചിട്ടും ഇരട്ടച്ചങ്കന്‍ അനങ്ങിയില്ല. മകളേയും ഭാര്യയേും സ്വപ്‌ന എടുത്തിട്ട് കുടഞ്ഞിട്ടും ആ വയില്‍ നിന്നൊരു വാക്ക് വന്നില്ല. മുഖ്യന്റെ കുടുംബത്തെ പറഞ്ഞതിനും മറ്റ് മന്ത്രിമാരും സിപിഎം നേതാക്കളുമാണ് പൊട്ടിത്തെറിച്ച് രംഗത്ത് വന്നത്. മാനനഷ്ട കേസ് കൊടുത്തത് എംവി ഗോവിന്ദന്‍ മാത്രമാണ്. സ്വന്തം കുടുംബത്തെ പറഞ്ഞാലും മിണ്ടാട്ടമില്ലാത്ത മനുഷ്യന്‍. എല്ലാവരും വന്ന് എന്നെ സംരക്ഷിച്ച് സംസാരിച്ചോളൂ എന്ന നിലപാടാണ് മുഖ്യമന്ത്രിയ്ക്ക്.
പിന്നെ അടിമുടി ത്രിശങ്കുവിലാണ് സിപിഎമ്മും സര്‍ക്കാരും. എസ്എഫ്‌ഐ നേതാക്കളായ ആര്‍ഷോയും,വിദ്യയും ഉണ്ടാക്കിവെച്ചിരിക്കുന്ന പൊല്ലാപ്പുകള്‍ക്ക് മറുപടി പറഞ്ഞ് നേതാക്കന്മാര്‍ വശംകെടുന്നു. വിദ്യയെ സംരക്ഷിക്കില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. പക്ഷെ ആര്‍ഷോ കുറ്റം ചെയ്തിട്ടില്ലെന്ന ന്യാവും പാര്‍ട്ടി സെക്രട്ടറി നടത്തി. ഇതോടെ എസ്എഫ്‌ഐയില്‍ തന്നെ അടി തുടങ്ങി. രണ്ട് പേരോടും രണ്ട് രീതിയെന്ന് ഇരുപക്ഷക്കാരും പറയുന്നു. ഇത് ഇരട്ടത്താപ്പാണെന്നും കുട്ടി സഖാക്കളുടെ പോര്. ഇതിനിടെ വിദ്യയെ പൂര്‍ണ്ണമായും പാര്‍ട്ടി പിന്തളളി. വിദ്യ എസ്എഫ്‌ഐക്കാരി അല്ലെന്ന് പാര്‍ട്ടി കണ്‍വീനര്‍ ഇപി ജയരാജന്‍രെ വാദം. അങ്ങനെ അടിമുടി അടിപൊട്ടി നില്‍ക്കുകയാണ്. ഇതിന്റെ കൂടെ പിണറായി സര്‍ക്കാര്‍ കാണിച്ച അഴിമതികളിലെല്ലാം ജനം പൊട്ടിത്തെറിക്കുന്നു. പ്രതിരോധത്തിലായിരിക്കുന്നത് പാര്‍ട്ടി. ഇതിന് മറുപടി പറഞ്ഞ് വശംകെട്ട് പാര്‍ട്ടി. കൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ജനം പിണറായി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇതിനും മറുപടി പറയേണ്ടത് പാര്‍ട്ടി. ആകെ മൊത്തം എയറിലാണ് സിപിഎം. എന്നാലും മുഖ്യമന്ത്രി കൂളായ് രക്ഷപ്പെട്ടു.
എസ്എഫ്‌ഐ കടന്നു പോകുന്നത് മുന്‍പില്ലാത്ത വിധത്തിലുള്ള വിവാദങ്ങളിലൂടെയാണ്. വിദ്യാര്‍ഥി സംഘടനാ നേതൃത്വമുണ്ടാക്കുന്ന വിവാദങ്ങള്‍ക്കു നിരന്തരം മറുപടി പറയേണ്ടിവരുന്നത് സിപിഎം നേതൃത്വത്തെയും വലയ്ക്കുന്നു. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളെല്ലാം ഒടുവില്‍ കേന്ദ്രീകരിക്കപ്പെടുന്നത് സര്‍ക്കാരിനെതിരെയാണ്. ഭരണത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലുള്ള എസ്എഫ്‌ഐ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരും ഗൗരവത്തോടെ കാണുന്നു. പക്ഷെ മുഖ്യമന്ത്രി ഒരക്ഷരം ഇതില്‍ ഇന്നോളം പ്രതികരിച്ചിട്ടില്ല.
പിണറായിക്കാലത്ത് അഴിച്ചുവിട്ടിരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളെ ഒരു വഴിക്കൂടെ നന്നാക്കാന്‍ എംവി ഗോവിന്ദന്‍ നന്നേ പണിപ്പെടുന്നുണ്ട്. കാരണം പിണറായിയോടെ സിപിഎം അവസാനിക്കരുതല്ലോ. പിണറായി ഭരിച്ച് മുടിച്ച് കുളംതോണ്ടി ഇട്ടിരിക്കുകയാണ്. മലയാളിക്ക് മുന്നില്‍ പാര്‍ട്ടിയുടെ പതിച്ഛായ നഷ്ടപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയിലുള്ളവര്‍ പോലും പുറത്ത് പോയിത്തുടങ്ങി. ആകെ പച്ചതൊട്ട് നില്‍ക്കുന്ന കേരളവും കൂടി പോയാല്‍ പിന്നെ ഒരു ഭാവിയില്ല ഈ പാര്‍ട്ടിക്ക് ചെങ്കൊടി കുത്താന്‍ ഒരു മണ്ണുമില്ല. അതുകൊണ്ട് വിദ്യാര്‍ത്ഥി സംഘടനകളെ ഉള്‍പ്പെടെ നേരെയാക്കാന്‍ ഗോവിന്ദനും ഒരു കൂട്ടരും ശ്രമിക്കുന്നത്. പിണറായി കൊല്ലാനും ചാകാനും ആണല്ലോ ഇവരെ വളര്‍ത്തുന്നത്. അധികാര നേട്ടത്തിന് ഇവരെ എങ്ങനെ വേണേലും ഉപയോഗിക്കും. എസ്എഫ്‌ഐക്കെതിരെ ഒരുകൂട്ടം മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞ് കഴിഞ്ഞു.
ഇനി പിണറായി കൊണ്ടുവന്ന പദ്ധതികളിലൊക്കെ അടിമുടി അഴിമതി. ഈ അഴിമതി പണമൊക്കെ പിണറായി കുടുംബത്തേക്കാണ് പോയതെന്ന വലിയ ആരോപണം ഉണ്ട്. പക്ഷെ മുഖ്യമന്ത്രി വാ തുറന്നിട്ടില്ല. അതിനും പ്രിരോധം തീര്‍ത്ത് രംഗത്ത് വരുന്നത് സിപിഎം നേതാക്കള്‍. കാരണം അവരുടെ ആവശ്യമാണല്ലോ പാര്‍ട്ടിയെ സംരക്ഷിക്കുക എന്നത്. മുന്‍പ് മുഖ്യനൊന്ന് അമേരിക്കയില്‍ പോയപ്പോഴായിരുന്നു സ്പ്രിങ്കളര്‍ അഴിമതി വിവാദം പുകഞ്ഞ്. അന്നും സര്‍ക്കാരിനും പാര്‍ട്ടിക്കും നേരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. കോവിഡ് രോഗികളുടെ ഡേറ്റ വിറ്റു, പിന്നില്‍ കളിച്ചത് മുഖ്യമന്ത്രിയുട മകള്‍ വീണയെന്ന ആക്ഷേപം വന്നു. ഇതോടെ നിന്ന നില്‍പ്പില്‍ ശിവശഹ്കരന്‍ ബലിയാടായി. മുഖ്യമന്ത്രി അറിയാതെ താനാണ് കരാറില്‍ ഒപ്പിട്ടതെന്ന് കുറ്റം ഏറ്റെടുത്തു വിശ്വസ്തന്‍. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥന്‍ മറ്റൊരു രാജ്യത്തെ കമ്പനിയുമായ് ഡീല്‍ ഉറപ്പിച്ചെന്ന്. എത്ര വിചിത്രമായിരുന്നു ആ വാദം. അപ്പോള്‍ ഭരണം ശിവശങ്കരനായിരുന്നോ എന്ന പരിഹാസം ഉയര്‍ന്നു. അന്നും പിണറായി വാ മൂടിക്കെട്ടി ന്യായീകരണം നിരത്തി വലഞ്ഞത് പാര്‍ട്ടി. ഇപ്പോള്‍ എഐ ക്യാമറയില്‍ അടിച്ചെടുത്ത കാശിന്റെ കണക്ക് വകുപ്പ് മന്ത്രിക്ക് പോലും അറിയില്ല. വകുപ്പ് മന്ത്രി പോലും അറിയാതെ അഴിമതി നടത്താന്‍ അപാര കഴിവുള്ള ആളാണ് പിണറായി വിജയന്‍. ഒടുവില്‍ വിവാദം കത്തിയപ്പോള്‍ ചോദ്യം പോയത് വകുപ്പ് മന്ത്രിയ്ക്ക് നേരെ. മൂപ്പര് വായും പൊളിച്ചിരുന്നു. ഇതിലൊക്കെ അഴിമതി നടന്നോ എന്ന ഭാവത്തിലായിരുന്നു മന്ത്രിയുടെ ഇരുപ്പ്. പക്ഷെ ന്യായീകരണം നിരത്തി നാറിയതാരാണ് മന്ത്രിമാരും പാര്‍ട്ടിയും.
പിന്നെ ഖജനാവ് കാലിയായിരിക്കുന്നത്. അന്നന്നത്തെ കാര്യം നടന്ന് പോകാന്‍ പോലുമുള്ള കാശില്ല. അതിനും കടം എടുക്കണം. ഇനി എവിടുന്നും കടം കിട്ടാനുമില്ല. കേരളം തെണ്ടി കുത്തുപാള എടുത്ത് നില്‍ക്കുകയാണ്. ഇതിനിടയില്‍ ലോക കേരള സഭയെന്ന ധൂര്‍ത്തിന് പോയിരിക്കുന്നത്. ഇതിനെതിരെ ജനം ഇളകി. പക്ഷെ മുഖ്യമന്ത്രി മിണ്ടിയില്ല അതിനും പ്രതിരോധം തീര്‍ക്കാന്‍ വന്നത് പാര്‍ട്ടിയിലെ നേതാക്കള്‍. എല്ലാത്തവണയും പിണരായി വിദേശത്ത് പോകുമ്പോള്‍ പകരം പദവി ആര്‍ക്കേലും കൊടുത്തിട്ടാണ് പോകുന്നത്. എന്നാല്‍ ഇത്തവണ ആരേയും ഏല്‍പ്പിച്ചിട്ടില്ല. നാഥനില്ലാ കളരി പോലെ ആക്കിയിട്ടാണ് പിണറായീടെ പോക്ക്. പക്ഷെ ഉണ്ടാക്കി വെച്ച വേലത്തരങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടത് മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടിയും. പിണറായി ഉണ്ടാക്കുന്ന ഗുലുമാലുകള്‍ തോളെത്ത് എടുത്ത് വെക്കുക എന്നതാണ് ഇവരുടെയൊക്കെ പണി. പിന്നെ ന്യായീകരിച്ച് വെളുപ്പിക്കണം. ഗോവിന്ദന്‍ ഉള്‍പ്പെടെ ന്യായീകരണ തൊഴിലാളികളാണ്. അങ്ങനെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും പടുകുഴിയിലിട്ടിട്ട് പിണറായി മുങ്ങി. ഇനിയാണ് സിപിഎം പണിക്ക് ഇറങ്ങുന്നത്. വെളുപ്പിച്ചെടുക്കാന്‍ ആരോപണങ്ങളും വിവാദങ്ങളും ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പോലെ കിടക്കുകയാണ്. നാറിത്തുടങ്ങി ജനം മൂക്കുപൊത്തി തുടങ്ങി പക്ഷെ സിപിഎമ്മിന് ഇപ്പോഴും സുഗന്ധം.
https://www.facebook.com/Malayalivartha























