അമിത് ഷാ ഇറങ്ങി...കേരളത്തിൽ കോൺഗ്രസിനെ തറ പറ്റിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് അമിത് ഷാ.... ഇതിന് പൂർണ പിന്തുണ നൽകാനാണ് സി പി എമ്മിൻ്റയും മുഖ്യമന്ത്രിയുടെയും തീരുമാനം....മുൻ മന്ത്രി വി എസ്.ശിവകുമാറിൻെറ ബിനാമി എന്ന് പറയപ്പെടുന്ന അദ്ദേഹത്തിൻ്റെ മുൻസ്റ്റാഫംഗം ശാന്തിവിള രാജേന്ദ്രനെ, പിണറായി പിടികൂടി ലോക്കപ്പിലിട്ട താണ് ഏറ്റവും പുതിയ സംഭവം... കളി തുടങ്ങി..

ലോകസഭാ തിരഞ്ഞടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ കേരളത്തിൽ കോൺഗ്രസിനെ തറ പറ്റിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് അമിത് ഷാ. ഇതിന് പൂർണ പിന്തുണ നൽകാനാണ് സി പി എമ്മിൻ്റയും മുഖ്യമന്ത്രിയുടെയും തീരുമാനം.കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിലെത്തിയ മുൻ മന്ത്രി വി എസ്.ശിവകുമാറിൻെറ ബിനാമി എന്ന് പറയപ്പെടുന്ന അദ്ദേഹത്തിൻ്റെ മുൻസ്റ്റാഫംഗം ശാന്തിവിള രാജേന്ദ്രനെ പിണറായി പിടികൂടി ലോക്കപ്പിലിട്ട താണ് ഏറ്റവും പുതിയ സംഭവം. ശിവകുമാർ ഇ.ഡിക്ക് മുന്നിൽ വെള്ളം കുടിക്കുന്ന അതേ നേരത്താണ് ശാന്തിവിളയെ കേരള സർക്കാർ പിടികൂടിയത്. ഇതോടെ കേന്ദ്രം ഹാപ്പിയായി. ഇനി ശാന്തി വിളയെ ഇ.ഡിക്ക് കൈമാറിയാൽ മതി.വി എസ് ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ശാന്തിവിള രാജേന്ദ്രൻ്റെ സ്വത്തിൽ 80 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വിജിലൻസും ഇ.ഡിയും കണ്ടെത്തിയിരുന്നു.. തിരുവനന്തപുരം ജില്ലയിലെ ശാന്തിവിളയിലുള്ള സാധാരണ കുടുംബത്തിലാണ് ഇയാൾ ജനിച്ചത്. കോൺഗ്രസിന്റെ ഒരു സാധാരണ പ്രവർത്തകനായിട്ടാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കെട്ടിട നിർമ്മാണപ്പണിക്കാരന്റെ സഹായിയായിരുന്നു ദീർഘകാലം. ഇന്നും ശാന്തിവിള നിവാസികൾക്ക് ഒരു അത്ഭുതമാണ് ഇയാൾ . ശാന്തിവിളയിലും സമീപമുള്ള മാർക്കറ്റ് ജംഗ്ക്ഷനിലും കടവരാന്തയിൽ ബീഡിയും വലിച്ചുകൊണ്ടിരിക്കുന്ന ഇയാളെ ഇന്നും നാട്ടുകാർ ഓർക്കുന്നു.
ശിവകുമാർ എം പി യായതോടെ ഇയാളുടെ സമയം തെളിഞ്ഞു. കോടി കണക്കിന് രൂപയുടെ ഫണ്ടാണ് എം പി വികസന പ്രവർത്തനങ്ങൾക്കായി ചെലവാക്കുന്നത്. ഇതിന്റെ നടത്തിപ്പുകാരിൽ ഒരാൾ ഇയാളായിരുന്നു എന്നാണ് നാട്ടുകൾ പറയുന്നത്. ശിവകുമാർ സ്വത്ത് സമ്പാദിച്ചിരുന്നത് ഇയാളുടെ പേരിലായിരുന്നുവെന്നും കേൾക്കുന്നു. ശിവകുമാർ മന്ത്രിയായതോടെ ഇയാൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായി. ആരോഗ്യ വകുപ്പിൽ നടന്ന പല ഇടപാടുകളുടെയും ഇടനില ഇയാളായിരുന്നു. ഡോക്ടർമാരുടെയും നഴസുമാരുടെയും സ്ഥലം മാറ്റം നടത്തിയിരുന്നതും ഇയാളായിരുന്നു എന്നാണ് പഴയ ജീവനക്കാർ പറയുന്നത്. ഇയാൾ അറിയാതെ ശിവകുമാറിന്റെ വകുപ്പിൽ സ്ഥലംമാറ്റങ്ങൾ നടക്കുമായിരുന്നില്ല. മന്ത്രിയെ കണ്ടാൽ ഇയാളെ കാണാൻ പറയുമായിരുന്നു. ശിവകുമാർ മന്ത്രിയായപ്പോൾ തന്നെ രാജേന്ദ്രൻ ഒരു സഹകരണ സംഘം ആരംഭിച്ചു. അതിന് നിരവധി ശാഖകൾ തുടങ്ങി. ഒരെണ്ണത്തിൽ സ്വന്തം മകനെ മാനേജരാക്കി. വെള്ളായണി കായലോരത്ത് റിസോർട്ടുകൾ നിർമ്മിച്ചതായി പറയുന്നുണ്ട്.. നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചു. അടുത്ത കാലത്ത് മകൻ വാഹനാപകടത്തിൽ മരിച്ചു. സംഘം ശിവകുമാറിന്റെ ബിനാമിയാണെന്നും കേൾക്കുന്നു. ശിവകുമാറിന്റെ ഭാര്യക്ക് നേമത്തെ എയ്ഡഡ് സ്കൂളിൽ ജോലി വാങ്ങി കൊടുത്തതും രാജേന്ദ്രനാണ്. ഇതിനായി ചെലവഴിച്ചത് ലക്ഷങ്ങളാണ്. ശിവകുമാറാണ് നേമം സ്കൂളിന് ഹയൻ സെക്കന്ററി വിഭാഗം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് വാങ്ങി നൽകിയത്.
ഇ.ഡിയാണ് ശിവകുമാറിന് നേരെ ഇപ്പോൾ വാളോങ്ങിയത്. അത് സംസ്ഥാന വിജിലൻസ് കണ്ടെത്തി നൽകിയതാണ്. ശിവകുമാർ തൻ്റെ മന്ത്രി ഭരണകാലത്ത് കോടികൾ സമ്പാദിച്ചതായി ആരോപണം ഉയർത്തിയത് കോൺഗ്രസ് നേതാക്കൾ തന്നെയാണ്.കൂടെ കടക്കുന്നവർക്ക് രാപ്പനി അറിയാം എന്ന് പറഞ്ഞതുപോലെ ചില കോൺഗ്രസുകാർ ശിവകുമാറിനെതിരെ കിറുകൃത്യമായ തെളിവുകൾ നിരത്തി വിജിലൻസിന് പരാതി അയച്ചു. ഒന്നം പിണറായി സർക്കാരിൻ്റെ മധുവിധു കാലത്ത് ഇതെല്ലാം അന്വേഷിക്കാൻ പിണറായി ഉത്തരവിട്ടു. മിടുക്കനായ ശിവകുമാറിനെ പിടികൂടുക പ്രയാസം. എന്നാൽ ശിവകുമാറിൻെറ വിശ്വസ്തനായ ശാന്തിവിള പിണറായിയുടെ വായിൽ കുരുങ്ങി .ശിവകുമാറും ശാന്തിവിളയും തമ്മിലുള്ള സാമ്പത്തിക സൗഹൃദം നാട്ടിൽ പാട്ടാണെങ്കിലും തെളിവുകൾ കണ്ടെത്തുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടാണ് വിജിലൻസ് അനുഭവിച്ചത്.കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കിയും റെയ്ഡും ചെയ്തും തളര്‍ത്താമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനേ ശിവകുമാറിനെതിരേയുള്ള പരാതി അന്വേഷിച്ച് ഇതില്‍ യാതൊരു കഴമ്പുമില്ലെന്നും മേല്‍ നടപടി ആവശ്യമില്ലെന്നും കണ്ടതാണെന്നാണ് ഉമ്മൻ ചാണ്ടി അന്ന് പറഞ്ഞത്. ഇതിനിടയിൽ ശിവകുമാറിൻ്റെ പഴയ സുഹ്യത്തായ മാധ്യമപ്രവർത്തകൻ തിരുവല്ലം ഭാസിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് വൈറലായി.ശിവകുമാറിനെപ്പോലെ വഞ്ചകനും ചതിയനും കോൺഗ്രസിൽ വേറെയില്ലെന്നാണ് തിരുവല്ല ഭാസി പറഞ്ഞത്. ഇതാണ് ആ കുറിപ്പ്.താങ്കളുടെ ഇന്നത്തെ കർമ്മഫലത്തിൽ സന്തോഷിക്കുന്ന അനേകം പേരിൽ ഒരാളാണ് ഞാനും എന്ന വരിയിലാണ് ഫെയ്സ് ബുക്ക് കുറിപ്പ് ആരംഭിക്കുന്നത് . " രാഷ്ട്രീയത്തിൽ നെറികേടുകൾ സർവ്വസാധാരണമാണ് . പക്ഷെ നിങ്ങളെപ്പോലൊരു വഞ്ചകനും ചതിയനും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിങ്ങൾക്കു പകരം വയ്ക്കാൻ മറ്റൊരാൾ ഉണ്ടെന്നു തോന്നുന്നില്ല. ലീഡറെ കൂടെനിന്നു ചതിച്ച ചരിത്രം അല്ല ഞാൻ പറയുന്നത്. അതിനുമുന്നേ താങ്കൾക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ എന്നെകൊണ്ട് ലീഡർക്ക് മുന്നിൽ നടത്തിയ ഓരോ ഇടപെടലുകളും തുടർന്ന് സീറ്റ് താങ്കൾക്ക് ഉറപ്പാക്കുന്ന ദിവസം പ്രസ്തുത വിവരം സ്റ്റാച്യുവിലെ കാവിയാട് ദിവാകര പണിക്കരുടെ വീട്ടിൽ വിഭ്രാന്തിയിൽ നിന്നിരുന്ന നിങ്ങളെ ഇന്ദിരാഭവനിൽ നിന്നും ഞാൻ ആദ്യം വിളിച്ചു അറിയിക്കുന്നത് വരെയും, തുടർന്ന് എന്റെ ഫോട്ടോഗ്രാഫർ കെ ബി ജയചന്ദ്രനും (ഇപ്പോൾ മെട്രോ വാർത്തയിൽ) ഞാനും അവിടെ വേഗത്തിൽ എത്തുകയും എന്നെ കെട്ടിപിടിച്ചു താങ്കളുടെ കണ്ണുകൾ നിറഞ്ഞതും ഇന്നലെ പോലെ ഞാൻ ഓർക്കുന്നു." കുറിപ്പ് തുടരുന്നു.
അന്ന് ജയചന്ദ്രൻ എടുത്ത താങ്കളുടെ സുന്ദര ചിത്രവും " പോരാട്ടങ്ങളിലൂടെ വളർന്ന യുവനേതാവ് " എന്ന തലകെട്ടിൽ ഞാൻ എഴുതിയ " വ്യാജ വാർത്തയും " . ചേർത്ത് ലീഡ് വാർത്തയോടെ പ്രസിദ്ധികരിച്ച " ഫ്രീലാൻസ് " പത്രത്തിന്റെ ഒരു കോപ്പി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് . താങ്കൾ ആവശ്യപ്പെട്ടത് അനുസരിച്ചു 5000 കോപ്പി അധികമായി പ്രിൻറ് ചെയ്തു സിറ്റിയിൽ നിന്നും തമ്പാനൂരിൽ നിന്നും പുറപ്പെടുന്ന എല്ലാ ട്രാൻസ്‌പോർട്ട് ബസ്സുകളിലും ഞങ്ങളുടെ ഏജന്റുമാർ വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൗജന്യമായി വിതരണം ചെയ്തത് താങ്കൾക്ക് മറക്കാൻ കഴിയില്ലെന്ന് അറിയാം . പിന്നീട് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയ കൈമനം വിദ്യാധരൻ സഹപ്രവർത്തകരുമായി അന്ന് രാത്രി പത്തു മണിവരെ ആ പത്രങ്ങൾ തമ്പാനൂരിൽ നിന്ന് നിങ്ങള്ക്ക് വേണ്ടി വിതരണം ചെയ്യുകയായിരുന്നു (വിദ്യാധരനെയും നിങ്ങൾ രാഷ്ട്രീയമായി ശരിക്കു ഉപദ്രവിച്ചു ) .തുടർന്നുള്ള ദിവസങ്ങളിൽ നിങ്ങളുടെ വിജയത്തിന് വേണ്ടിയായിരുന്നു ഫ്രീലാൻസ് മുടക്കമില്ലാതെ ഇറങ്ങിയിരുന്നത് . അതിനു ഒട്ടേറെ വിമർശനങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട് . ഇതൊക്കെ താങ്കൾ മറന്നാലും അന്ന് നിങ്ങള്ക്ക് വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർ മറക്കില്ല ..ഇത്രയും എഴുതാൻ കാരണം .. അന്ന് ജയിച്ച ശേഷം പിന്നെ ഞാൻ താങ്കളെ ഇത്രയും വർഷത്തിനിടക്ക് ഒന്നോ രണ്ടോ തവണയേ നേരിൽ കണ്ടിട്ടുള്ളൂ... താങ്കൾ എന്നെ ബോധപൂർവ്വം ഒഴിവാക്കുന്നത് തിരിച്ചറിയാനുള്ള ബോധം എനിക്ക് ഉണ്ടായിരുന്നത് കൊണ്ട് മാത്രം, വീണ്ടും എംപി യും, എംഎൽഎയും മന്ത്രിയും ഒക്കെ ആയിട്ടും നിങ്ങളുടെ നിഴൽ വെട്ടത്തു വരാതിരിക്കാൻ ഞാനും ശ്രമിച്ചിരുന്നു ... അന്ന് മനസ്സിൽ കുറിച്ചിട്ടതൊക്കെ ഇപ്പോൾ താങ്കൾ അനുഭവിക്കുന്നത് കാണുമ്പോൾ മനുഷ്യസഹജമായ ഒരു സന്തോഷം ഉള്ളിലുണ്ട് .
പിൻകുറിപ്പ് - ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യകത കൂടി ഉണ്ട്.. താങ്കൾക് സ്ഥാനാർഥിത്വം ലഭിച്ച ദിവസം നമ്മൾ ഒരുമിച്ചാണ് തലസ്ഥാനത്തെ പത്രസ്ഥാപനങ്ങൾ സന്ദർശിക്കാൻ പോയത് , ഇന്ന് മരണപ്പെട്ട മണി സാറിനെ ഞാൻ ആദ്യമായി നേരിൽ കാണുന്നതും അന്നായിരുന്നു.അനധികൃത സ്വത്തിന്റെ പേരിൽ പിണറായി സർക്കാർ എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ശിവകുമാറിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന അഭിപ്രായ പ്രകടനങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന എ കെ. ആന്റണി പോലും ശിവകുമാറിന് വേണ്ടി കമാന്ന് മിണ്ടിയിട്ടില്ല. എന്തിന് അദ്ദേഹത്തിന്റെ സ്പോൺസറായ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പോലും നിശബ്ദനായിരുന്നു. ശിവകുമാറിന്റെ ഒപ്പം ആരുമില്ലെന്ന് മനസിലാക്കി തന്നെയാണ് മുഖ്യമന്ത്രി കരുക്കൾ നീക്കിയത്.വി.എസ്.ശിവകുമാർ ബി ജെ പിയുടെ കാലിൽ പിടി,ച്ചില്ലെങ്കിൽ ജയിലിൽ പോകുമെന്നതാണ് ഇന്നത്തെ അവസ്ഥ.
ലീഗ്, കോൺഗ്രസ് പാർട്ടികളെ നിലംപരിശാക്കി 2024 ൽ ലോക സഭാ തിരഞ്ഞെടുപ്പിൽ കളം പിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. പാർലെമെൻ്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എത്ര കോൺഗ്രസ് നേതാക്കൾ ജയിലിൽ കിടക്കുമെന്ന് കണ്ടറിയാം.പാലാരിവട്ടം, ശിവകുമാർ അഴിമതി കേസുകൾ ഇ ഡി യുടെ കോർട്ടിലേക്ക് എറിഞ്ഞു കൊടുത്തത് സംസ്ഥാന സർക്കാരിന് കീഴിലുള്ള വിജിലൻസാണ്. പിണറായിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രണ്ടു കേസുകളും വിജിലൻസ് അന്വേഷിച്ചത്.ഇ ഡിയുടെ നീക്കത്തിൽ കോൺഗ്രസ് പരിഭ്രാന്തരാണ്. ശിവകുമാറിന് പിന്നാലെ തങ്ങളെയും ഉപദ്രവിക്കുമെന്ന ഭയം കോൺഗ്രസ് നേതാക്കൾക്കുണ്ട്. ലോകസഭാ തിരഞ്ഞടുപ്പ് അടുക്കുന്നതോടെയാണ് കോൺഗ്രസിനും ലീഗിനുമെതിരെ ബിജെപി നീങ്ങുന്നത്.2011- 20 16 കാലത്ത് യു ഡി എഫ് സർക്കാരിലെ പല മന്ത്രിമാരും വൻ അഴിമതിയാണ് നടത്തിയത്.ബാർക്കോഴ കേസിൽ എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബു ആരോപണത്തിൻ്റെ നിഴലിലാണ്. 2019 മുതൽ സി പി എമ്മിന് എതിരായിരുന്ന ഇ.ഡി. വളരെ പെട്ടെന്നാണ് കോൺഗ്രസിലേക്ക് തിരിഞ്ഞത്.
പാലാരിവട്ടം അഴിമതിയും ശിവകുമാറിൻെറ അഴിമതിയും പിണറായി ആദ്യം അധികാരത്തിലെത്തിയപ്പോൾ തന്നെ കരുതിവച്ച കേസുകളാണ്. പിന്നീട് ബി ജെ പിയുടെ കളത്തിലേക്ക് പിണറായി ഇവ എറിഞ്ഞു കൊടുത്തു. 2024 ലെ ഇലക്ഷനിൽ സി പി എമ്മിന് ദേശീയ പദവി നഷ്ടമാകാതിരിക്കണമെങ്കിൽ സീറ്റുകൾ പിടിക്കണം. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് സി പി എമ്മിന് ലഭിച്ചത്.19 സീറ്റും കോൺഗ്രസ് പിടിച്ചു. ഇതിൽ മാറ്റം ഉണ്ടാകണമെങ്കിൽ കോൺഗ്രസ് നേതാക്കൾ ജയിലിൽ പോകണം. ഇതാണ് പിണറായി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ബി ജെ പി ക്ക് ഒന്നോ രണ്ടോ സീറ്റുകൾ കിട്ടിയാലും തരക്കേടില്ലെന്ന അവസ്ഥയിലാണ് പിണറായി ഇപ്പോൾ. താൻ ബി ജെ പി ക്ക് നൽകുന്ന സഹായങ്ങൾക്ക് പ്രത്യുപകാരം ലഭിക്കുമെന്ന് പിണറായിക്ക് അറിയാം.ബി ജെ പി യെ സംബന്ധിച്ചടത്തോളം കോൺഗ്രസാണ് ശത്രു. തനിക്കെതിരെ വിജിലൻസിന് പേരുവയ്ക്കാതെ പരാതി നൽകിയത് തിരുവനതപുരം ജില്ലയിലെ ഒരു കോൺഗ്രസ് നേതാവാണെന്ന് മുൻമന്ത്രി വി എസ് ശിവകുമാറിന് സംശയം. മന്ത്രിയായിരിക്കെ തനിക്കൊപ്പം നിൽക്കുകയും ധാരാളം കാര്യങ്ങൾ നടത്തിയെടുക്കുകയും ചെയ്തയാളാണ് പിന്നീട് തനിക്കെതിരെ തിരിഞ്ഞത്. അദ്ദേഹം മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെയും പരാതി നൽകാറുണ്ടെന്നാണ് ശിവകുമാർ കരുതുന്നത്. വട്ടിയൂർക്കാവിൽ മോഹൻകുമാർ സ്ഥാനാർത്ഥിയായപ്പോൾ വോട്ട് മറിച്ചു സി പി എമ്മിന് നൽകിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്ന് സംശയിക്കുന്നു.
2026 ലെ നിയമസഭാ തെരഞ്ഞടുപ്പിൽ തിരുവനന്തപുരം സീറ്റിൽ നിന്നും മത്സരിക്കാൻ ശിവകുമാർ ആഗ്രഹിക്കുന്നുണ്ട്. മന്ത്രിയായിരിക്കെ കോടികൾ സമ്പാദിച്ചപ്പോൾ അത് വേണ്ടപ്പെട്ടവർക്ക് നൽകിയില്ലെന്ന് പലർക്കും പരിഭവമുണ്ട്. ശിവകുമാറിന് കോടികളുടെ ബിനാമി സ്വത്തുണ്ടെന്ന് തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു നടക്കുന്നുണ്ട്. ഇബ്രാഹിം കുഞ്ഞിനെ നരേന്ദ്ര മോദിക്ക് വിട്ടുകൊടുക്കാതിരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയും സംഘവും രംഗത്തെത്തിയപ്പോൾ മുൻ മന്ത്രി വി എസ് ശിവകുമാറിനെ രക്ഷിക്കാൻ ആരുമില്ല. ശിവകുമാറിന് വേണ്ടി കോൺഗ്രസ് നേതാക്കൾ പോലും ഇതു വരെ രംഗത്തെത്തിയിട്ടില്ല. തന്നെ രക്ഷിക്കണമെന്ന ശിവകുമാറിന്റെ ആവശ്യത്തോട് ചെന്നിത്തല മുഖം തിരിച്ചതായാണ് റിപ്പോർട്ട്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സഹായത്തോടെയാണ് ശിവകുമാർ ഇത്രയും കാലം കേസിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നത്. കടകം പള്ളിയും കോടിയേരിയുമായുള്ള സ്നേഹബന്ധത്തിലാണ് ഒന്നും സംഭവിക്കാതെ പോയത്. എന്നാൽ കോടിയേരി മരിച്ചതോടെ ശിവകുമാറിന് കഷ്ടകാലം പിടിച്ചു. പിണറായിയെ കാണാനുള്ള ധൈര്യം ശിവകുമാറിനില്ല. കണ്ടാലും മുഖം കൊടുക്കില്ല. ശിവകുമാർ വല്ലാത്ത സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആരും സഹായിക്കാനില്ല എന്നതാണ് അദ്ദേഹത്തിന്റെ അവസ്ഥ. ഏതായാലും ശാന്തി വിളയെ പിണറായി കുരുക്കിയ സാഹചര്യത്തിൽ ഇനി ശിവകുമാർ തനിയെ കുരുങ്ങും.
https://www.facebook.com/Malayalivartha























