കേരള നിയമസഭയിലേയ്ക്ക് ബിജെപിയ്ക്ക് വിജയിച്ചെത്തിയ പ്രതിനിധികളില്ലെങ്കിലും നിയമസഭയില്‍ ഒരു മന്ത്രിയുണ്ടാകുന്നതില്‍ തെറ്റുണ്ടോയെന്നാണ് കേന്ദ്ര നേതൃത്വം ചോദിക്കുന്നത്. ഓപ്പറേഷന്‍ താമരയൊന്നുമല്ല

കേരള നിയമസഭയിലേയ്ക്ക് ബിജെപിയ്ക്ക് വിജയിച്ചെത്തിയ പ്രതിനിധികളില്ലെങ്കിലും നിയമസഭയില്‍ ഒരു മന്ത്രിയുണ്ടാകുന്നതില്‍ തെറ്റുണ്ടോയെന്നാണ് കേന്ദ്ര നേതൃത്വം ചോദിക്കുന്നത്. ഓപ്പറേഷന്‍ താമരയൊന്നുമല്ല, ബിജെപി സഖ്യമുണ്ടാക്കാന്‍ നാഗ്പൂരുലെ തിണ്ണയില്‍ വ്രതമനുഷ്ടിച്ചിരിക്കുന്ന ജനതാദളില്‍ നിന്നാണ് മന്ത്രിയെ കേരള ബിജെപിയ്ക്ക് നല്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. അടുത്തു നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പില്‍ സഖ്യസമവാക്യങ്ങള്‍ മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.
കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വിജയവും കിങ് മേക്കറായി ദശകങ്ങളായി വിലസിയിരുന്ന ജെഎഡി എസിന്റെ തകര്‍ച്ചയുമാണ് പുതിയ സമവാക്യങ്ങള്‍ക്ക് വഴിതുറക്കുന്നത്. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ രൂപം കൊണ്ട ജനതാദള്‍ പിളര്‍ന്നു, പിളര്‍ന്നു കര്‍ണ്ണാടകയില്‍ ദേവഗൗഡയുടെ കുടുംബപാര്‍ട്ടിയായി മാറിയിരിക്കുന്നു. കര്‍ണ്ണാടകന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെയും പാവങ്ങളുടെയും വോട്ട് നേടി കിങ് മേക്കറായി മാറി കൊണ്ട് ഭരണം തട്ടിയെടുക്കുകയെന്നതായിരുന്നു ജെ ഡി എസിന്റെ കഴിഞ്ഞകാലം വരെയുള്ള ചരിത്രം.
എന്നാല്‍ കര്‍ണ്ണാടകയില്‍ ഭൂരിപക്ഷമുള്ള,സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിച്ചു. ജെഡിഎസ് 19 സീറ്റില്‍ ഒതുങ്ങി. നിയമസഭ സമ്മേളനത്തില്‍ പോലും ഉറക്കെ ശബ്ദിക്കാനുള്ള അംഗസഖ്യയില്ല. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അവിടെ ഭരണ കക്ഷിയോടൊപ്പം നില്ക്കുന്നത് ഉചിതമല്ലെന്ന് കരുതിയാണ് ജെഡിഎസ് ബിജെപി പാളയത്തില്‍ എത്തിയിരിക്കുന്നത്. സഖ്യത്തിനായി ബിജെപി ജെഡിഎസിനെ ക്ഷണിക്കുകയല്ല മറിച്ച് സഖ്യത്തില്‍ കൂട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് ജെഡി എസ് ബിജെപി കേന്ദ്രങ്ങളിലേയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ യെദ്യൂരപ്പ സര്‍ക്കാരിനെ അട്ടിമറിച്ച ജെഡിഎസുമായി ധാരണ വേണ്ടെന്ന നിലപാടാണ് കര്‍ണ്ണാടക ബിജെപി നേതൃത്വം. ജെഡിഎസ്ൃബിജെപി സഖ്യമുണ്ടായാല്‍ കേരളത്തിലെ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. എക്കാലത്തും ജനതാദളിന്റെ സോഷ്യലിസ്റ്റ് നയങ്ങളെ പ്രകീര്‍ത്തിച്ചിട്ടുള്ള സിപിഎമ്മിന് മാത്രമല്ല സര്‍ക്കാരിലും വലിയ പ്രതിസന്ധിയുണ്ടാക്കാനാണ് സാധ്യത.
പിണറായി മന്ത്രിസഭയില്‍ അംഗമായ ജെഡിഎസ് ദേശീയ തലത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതെന്ന വിവരം ഇടതു കേന്ദ്രങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവുമായി ജെഡിഎസ് നേതൃത്വം ഒന്നാഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് പുറത്തു വരുന്ന വിവരം. ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചേക്കുമെന്നാണ് സൂചന.
കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണ് ജെഡിഎസ്.പാലക്കാടുനിന്നുള്ള കെ കൃഷ്ണന്‍കുട്ടി മന്ത്രിയുമാണ്. കേരളത്തില്‍ ജെഡിഎസും ശ്രേയംസ് കുമാറിന്റെ എല്‍ജെഡിയും തമ്മില്‍ ലയന ചര്‍ച്ചയും നടക്കുന്നുണ്ട്. പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കേന്ദ്രനേതൃത്വം അടിക്കടി മുന്നണികള്‍ മാറുന്നതു കൊണ്ട് തീരുമാനമാകാതെ പോവുകയായിരുന്നു. മുന്‍മന്ത്രി മാത്യൂ ടി തോമസാണ് ജെഡിഎസിന്റെ കേരളാ അധ്യക്ഷന്‍. ശ്രേയംസിനെ ജെഡിഎസിലേക്ക് കൊണ്ടു വരാന്‍ മുന്നില്‍ നില്‍ക്കുന്നതും മാത്യു ടി തോമസാണ്.. ഇതിനിടെയാണ് ജെഡിഎസ് ദേശീയ തലത്തില്‍ ബിജെപിയുമായി സഹകരിക്കുന്നത്. ഇതോടെ ജെ ഡി എസിന്റെ നിയമസഭയിലെ എംഎല്‍എമാരടക്കം പ്രതിസന്ധിയിലാകും. കേരളത്തിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്ത് നില്‍ക്കണമെങ്കില്‍ ജെ ഡി എസുമായുള്ള ബന്ധം മാത്യു ടി തോമസിനും കൂട്ടര്‍ക്കും വിച്ഛേദിക്കേണ്ടി വരും.
ആ സാഹചര്യത്തില്‍ ശ്രേയാംസ്‌കുമാറിന്റെ എല്‍ജെഡിയുമായി സഹകരിക്കാമെന്നു വിചാരിച്ചാലും ഇടതുപക്ഷത്ത് തുടരാനാവില്ല. ശ്രേയാസുകുമാറും തികഞ്ഞ ധര്‍മ്മസങ്കടത്തിലാകാനാണ് സാധ്യത. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എല്‍ജെഡി ദേശീയതലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്. പൊതുതുരഞ്ഞെടുപ്പിന് മുന്‍പ് സഖ്യധാരണകള്‍ പൂര്‍ണ്ണമാകുമെന്നാണ് കരുതുന്നത്. ചുരുക്കത്തില്‍ ഇടതുപക്ഷത്ത് സിപി ഐ ഒഴികെയുള്ള ഘടകകക്ഷികളുടെ കാര്യത്തിലെല്ലാം അനിശ്ചിതത്വം തുടരുകയാണ്. കേരള കോണ്‍ഗ്ര്‌സ് മാണിഗ്രൂപ്പിന്റെ ദേശീയ ആപ്പീസെല്ലാം പാലായിലായതിനാല്‍ കേരളത്തിന്റെ സാഹചര്യം നോക്കി നില്ക്കാന്‍ അവര്‍ക്കറിയാം.
കര്‍ണാടകയില്‍ നിന്ന് നാല് ലോക്സഭാ സീറ്റുകളില്‍ മത്സരിക്കാനാണ് ജെഡിഎസ് നീക്കം. എന്‍ഡിഎയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാല്‍ നാല് സീറ്റുകള്‍ ആവശ്യപ്പെടും. 12-ാം തീയതി നിതീഷ് കുമാര്‍ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ ജെഡിഎസ്സിന് ക്ഷണമുണ്ടായിരുന്നില്ല. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിനും മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ പങ്കെടുത്തിരുന്നു. പ്രതിപക്ഷം ഈ ഉദ്ഘാടനം ബഹിഷ്‌കരിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്കൊപ്പമാണ് ഇവരുടെ മനസ്സെന്ന് വിലയിരുത്തലുകളെത്തി. ഇത് ശക്തമാകുന്ന തരത്തിലാണ് പുതിയ ചര്‍ച്ചകള്‍. പാര്‍ലെമെന്റ മന്ദിര ഉത്ഘാടനത്തില്‍ നിന്ന് പത്തൊന്‍പത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നിട്ടും മോദിയേയും ഭരണത്തേയും ന്യായീകരിച്ചുകൊണ്ടാണ് ദേവഗൗഡ ചടങ്ങില്‍ പങ്കെടുത്തത്.
ഒഡിഷ തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അശ്വിനി വൈഷ്ണവ് രാജി വയ്ക്കേണ്ടെന്ന് ഇന്നലെ ദേവഗൗഡ പറഞ്ഞിരുന്നു. ദുരന്തമുണ്ടായപ്പോള്‍ സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മന്ത്രി അഭിനന്ദനാര്‍ഹമായ തരത്തിലാണ് ജോലി ചെയ്തതെന്നും ദേവഗൗഡ പറഞ്ഞു. ഗുസ്തിതാരങ്ങളുടെ സമരത്തിലും ജെഡിഎസ് ബിജെപിയ്‌ക്കൊപ്പമാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. നാല് സീറ്റ് കര്‍ണ്ണാടകയില്‍ മാത്രം നേടി മത്സരിക്കാന്‍ ജെഡി എസ് തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ബിജെപി വിരുദ്ധര്‍ ജെഡിഎസില്‍ നിന്നകലുകയാണെന്ന വിവരങ്ങളും പുറത്തു വരികയാണ്. എന്‍ഡിഎ സഖ്യത്തിലേക്ക് പോവുകയാണെന്ന് ദേവഗൗഡ പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമുള്ള ജെഡിഎസ് എന്ത് ചെയ്യുമെന്നത് നിര്‍ണായകമാണ്. അയോഗ്യതാ ഭീഷണി കേരളത്തിലെ ജെഡിഎസ് എംഎല്‍എമാര്‍ക്ക് ദേശീയ നേതൃത്വത്തെ എതിര്‍ത്താല്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. അപ്പോള്‍ എംഎല്‍എ സ്ഥാനവും, മന്ത്ര സ്ഥാനവും വരെ ബിജെപി ലേബലിലേയ്ക്ക് മാറും.
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് ദേവഗൗഡയുടെ മകന്‍ കൂടിയായ കുമാര സ്വാമി സിംഗപ്പൂരില്‍ പോയിരുന്നു. സിംഗപ്പൂര്‍ യാത്രയ്ക്ക് ശേഷമാണ് ജെഡിഎസിന് ബിജെപിയോട് കൂടുതല്‍ താല്‍പ്പര്യം തുടങ്ങിയത്. കര്‍ണ്ണാടകയിലെ പരമാവധി ലോക്സഭാ സീറ്റുകളില്‍ ജയിക്കാന്‍ ജെ ഡി എസ് പിന്തുണ സഹായിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പ് സിംഗപ്പൂരില്‍ കുമാരസ്വാമി പോയത് ബിജെപിക്കാരുടെ ക്ഷണപ്രകാരമാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട. ബിജെപിയ്ക്ക് ഭരണം കിട്ടിയാല്‍ കൂടെ നിലക്കാമെന്ന് കുമാര സ്വാമി ഉറപ്പും കൊടുത്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമായി മാറുകയും ചെയ്തു.
സിപിഎമ്മിന്റെ അന്ത്യശാസനം നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ജെഡിഎസ-്എല്‍ജെഡി ലയന സാധ്യത അടഞ്ഞു എന്നും സൂചനയുണ്ട്. കോഴിക്കോട്ടു ചേര്‍ന്ന എല്‍ജെഡി നേതൃയോഗം ലയന ചര്‍ച്ചകള്‍ക്കു വിരാമമിടാന്‍ തീരുമാനിച്ചിരുന്നു. 30നു തിരുവനന്തപുരത്തു ജെഡിഎസ് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ലയന ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ യോഗം തീരുമാനമെടുക്കുമെന്നാണു വിവരം.ലയിച്ചാല്‍ ഇരു കൂട്ടര്‍ക്കും ലഭിക്കുന്ന പദവികളെയും ജില്ലകളെയും സംബന്ധിച്ചു നേരത്തേ ധാരണയിലെത്തിയിരുന്നു. ധാരണയ്ക്കു വിരുദ്ധമായി ജെഡിഎസിന്റെ കേരളത്തില്‍നിന്നുള്ള ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണു പുതിയ പ്രശ്നം ഉടലെടുത്തത്. ദേശീയ ജനറല്‍ സെക്രട്ടറി നീലലോഹിതദാസന്‍ നാടാര്‍ മാത്രമായിരുന്നു കേരളത്തില്‍നിന്നു ജെഡിഎസിന്റെ ദേശീയ ഭാരവാഹി.
എന്നാല്‍ രണ്ടുമാസം മുന്‍പു സി.കെ.നാണുവിനെ വൈസ് പ്രസിഡന്റായും ജോസ് തെറ്റയില്‍, സഫറുള്ള എന്നിവരെ ദേശീയ സെക്രട്ടറിമാരായും ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ലയനത്തിനുശേഷം എം വിശ്രേയാംസ്‌കുമാറിനെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാം എന്നായിരുന്നു വാഗ്ദാനം. കൂടുതല്‍ ഭാരവാഹികളെ കേരളത്തില്‍നിന്നു പ്രഖ്യാപിച്ചതോടെ ഈ സ്ഥാനത്തിന്റെ പ്രാധാന്യം കുറയുമെന്ന് എല്‍ജെഡി കരുതുന്നു. ഇതിനൊപ്പം കര്‍ണ്ണാടകയിലെ സംശയങ്ങളും എല്‍ജെഡിയെ പിന്തിരിപ്പിച്ചു.
ബിജെപി പാളയത്തിലേയ്ക് പോകാന്‍ താല്പര്യമില്ലാത്ത വിഭാഗമാണ് കേരളത്തിലെ എല്‍ജെഡി. യുഡിഎഫിനൊപ്പം നിന്ന എല്‍ജിഡി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തേയ്ക്ക് ചേക്കേറിയത്. അടിക്കടി മുന്നണി മാറി മത്സരിക്കുന്ന ശ്രേയാംസ്‌കുമാറിനെ കല്‍പ്പറ്റയില്‍ പരാജയപ്പെടുത്തി കൊണ്ട് ജനം തരിച്ചടിയ്ക്കുകയും ചെയ്തു. ഇനിയൊരു മുന്നണി മാറ്റം ശ്രേയാംസ്‌കുമാര്‍, മാത്യു ടി തോമസ്, നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍ക്ക് അസഹനീയമാണ്. കൂറുമാറി എല്ലാ മുന്നണികളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ബിജെപി മുന്നണിയിലേക്ക് ആദ്യമായാണ് കേരള നേതൃത്വം എത്തുന്നത്.
https://www.facebook.com/Malayalivartha























