സോറി ശ്രദ്ധാ സതീഷ്; നിനക്ക് നീതി കിട്ടില്ല.... അമൽജ്യോതിയിലെ സമരം സർക്കാർ പൊളിച്ചതെങ്ങനെ? ഒരു കാലത്ത് സ്വാശ്രയ കോളേജുകൾക്കെതിരെ അതിശക്തമായ സമരം നയിച്ച സി പി എം ഒടുവിൽ കൈയ്യൂക്കിൻ്റെ പിൻമുറക്കാരായ സ്വാശ്രയ കോളേജുകാരോട് സന്ധി ചെയ്തിരിക്കുന്നു... സർക്കാരിൻ്റെയും പോലീസിൻ്റെയും ഒത്തുകളി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കുടുംബത്തിന് മനസിലായി...

അമൽജ്യോതിയിൽ ഇനി സമാധാനത്തിൻെ വെള്ളരിപ്രാവുകൾ പറക്കും. അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് ക്രൈസ്തവ സഭയുടെ അന്ത്യശാസനം ലഭിച്ചതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനോട് സ്ഥലത്തെത്തി ബഹളം ഒതുക്കിയ ശേഷം തന്നെ അറിയിക്കാൻ നിർദ്ദേശം നൽകിയത്.അങ്ങനെ മന്ത്രി ബിന്ദുസ്ഥലത്തെത്തി കലഹവും കലാപവും അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഇടനെഞ്ചിൽ സ്ഥാനമുള്ള കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിൻ്റെ ഇടപെടലും നിർണായകമായി. ഒരു കാലത്ത് സ്വാശ്രയ കോളേജുകൾക്കെതിരെ അതിശക്തമായ സമരം നയിച്ച സി പി എം ഒടുവിൽ കൈയ്യൂക്കിൻ്റെ പിൻമുറക്കാരായ സ്വാശ്രയ കോളേജുകാരോട് സന്ധി ചെയ്തിരിക്കുന്നു. സർക്കാരിൻ്റെയും പോലീസിൻ്റെയും ഒത്തുകളി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കുടുംബത്തിന് മനസിലായി.
ക്രൈസ്തവ സഭകളുടെ വിദ്യാലയങ്ങളെ തകർക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി മാർ ക്ലിമിസ് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.ഇതോടെ സർക്കാർ നിക്കറിൽ മുള്ളാൻ തുടങ്ങി
അമൽ ജ്യോതി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മരിച്ച ശ്രദ്ധയുടെ കുടുംബം രംഗത്ത് എത്തിയത് ഈ സാഹചര്യത്തിലാണ്.. കോട്ടയം എസ്‌പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു. മുൻപ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം പറയുന്നത്. കോളേജ് മാനേജ്മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് ശ്രദ്ധയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ശ്രദ്ധയുടെ അച്ഛനും വിമർശിച്ചു. ശ്രദ്ധയുടെ മരണത്തെ തുടർന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു.
കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിക്കാനോ സംസാരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന് അച്ഛനും സഹോദരനുമടക്കം ബന്ധുക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനാണ് തങ്ങൾ ശ്രമിക്കുന്നത്. ശ്രദ്ധയുടെ ആത്മഹത്യയും തുടർന്നുണ്ടായ പ്രതിഷേധത്തെയും വർഗീയവത്കരിക്കാനാണ് കോളേജ് മാനേജ്മെന്റിന്റെ ശ്രമം. മാനേജ്മെന്റ് ഒരുക്കുന്ന കെണിയിൽ സർക്കാർ വീണു പോവുകയാണ്. പ്രശ്നത്തിൽ കോടതിയെ സമീപിക്കാനാണ് കുടുബത്തിന്റെ ആലോചന. ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള പൊലീസ് നീക്കം അംഗീകരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി.
അതേ സമയം സർക്കാർ സഹായത്തിൽ സംപ്രീതരായ കോളജ് അധികൃതർ
ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെയും തുടർസംഭവങ്ങളുടെയും അടിസ്ഥാനത്തിൽ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം നടന്ന കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് പൊലീസ് സംരക്ഷണം തേടി. കോളേജ് അധികൃതരാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെയും തുടർസംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹർജി. കോളേജിന്‍റെ പ്രവർത്തനം തടസപെടുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നത്.
അതിനിടെ, ആത്മഹത്യ ചെയ്ത ശ്രദ്ധ എന്ന വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. എന്നാല്‍ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും കത്തില്‍ ഉണ്ടായിരുന്നില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇതുവരെ കേട്ടു കേള്‍വി ഇല്ലാതിരുന്ന ആത്മഹത്യക്കുറിപ്പിനെ പറ്റി ഇപ്പോള്‍ പൊലീസ് പറയുന്നതില്‍ ദുരൂഹത ഉണ്ടെന്ന സംശയമാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍, ഇത് ആത്മഹത്യാക്കുറിപ്പ് അല്ലെന്നും ശ്രദ്ധ മുമ്പ് എഴുതി കുറിപ്പ് മാത്രമാണെന്നും കുടുംബം ആരോപിച്ചു.
ഇക്കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ ശ്രദ്ധ സതീഷ് എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. പിന്നാലെ വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ക്യാമ്പസില്‍ ഉണ്ടായി. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കേസിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് ശ്രദ്ധ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു എന്ന കാര്യം പൊലീസ് വ്യക്തമാക്കുന്നത്. ഞാന്‍ പോകുന്നു എന്നു മാത്രമാണ് കത്തില്‍ എഴുതിയിരുന്നതെന്നും ആത്മഹത്യയുടെ കാരണത്തിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകളൊന്നും കത്തില്‍ ഉണ്ടായിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോട്ടയം എസ്പി കെ കാര്‍ത്തിക് വെളിപ്പെടുത്തി. ഒരു വെളിപാടുപോലെ ആത്മഹത്യക്കുറിപ്പ് രംഗത്തെത്തിയത് സർക്കാരിൻ്റെ തന്ത്രമാണെന്ന് മനസിലാക്കാം. ഫാരിസ് അബൂബേക്കറിനും പിണറായിക്കും ഒപ്പം ദീപിക ദിനപത്രം വാങ്ങാൻ ഒപ്പം നിന്ന അറയ്ക്കൽ പിതാവ് പറഞ്ഞാൽ പിന്നെ കേരള സർക്കാരിന് മുന്നിലെ എല്ലാ വാതിലുകളും അടയും.
ആത്മഹത്യയ്ക്ക് ശേഷം ഇതുവരെയായും ഇത്തരമൊരു കത്തിനെ പറ്റി പൊലീസോ മാനേജ്മെന്‍റോ പറഞ്ഞിരുന്നില്ലെന്ന് അമല്‍ ജ്യോതി കോളജിലെ ശ്രദ്ധയുടെ സഹപാഠികള്‍ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കത്തിനെ പറ്റിയുളള വിവരങ്ങള്‍ പുറത്തുവന്നതിനെ സംശയത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നതും. ആത്മഹത്യയുടെ കാരണങ്ങള്‍ എഴുതാതെയാണ് ശ്രദ്ധ കത്ത് എഴുതിയിരുന്നത് എന്ന വെളിപ്പെടുത്തല്‍ മാനേജ്മെന്‍റിനെ രക്ഷിക്കാനാണോ എന്ന സംശയവും വിദ്യാര്‍ഥികള്‍ പങ്കുവച്ചു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കത്തിലെ വിവരങ്ങളടക്കം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ക്യാമ്പസില്‍ സര്‍വകലാശാല നിയമങ്ങളുടെ ലംഘനം നടക്കുന്നുണ്ടെന്ന നിഗമനവുമായി കേരള സാങ്കേതിക സര്‍വകലാശാല നിയമിച്ച രണ്ടംഗ സമിതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ശ്രദ്ധ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ ജിഷ്ണു പ്രണോയുടെ കുടുംബവും പ്രതികരിച്ചു . 'പാലക്കാട് നെഹ്റു കോളേജിൽ ജിഷ്ണു മരിച്ച ഘട്ടത്തിൽ ഇനിയൊരു കുടുംബത്തിനും ദുരവസ്ഥ ഉണ്ടാകില്ലെന്നാണ് കരുതിയത്. എന്നാൽ ജിഷ്ണു വീണ്ടും ആവർത്തിക്കുകയാണ്. ശ്രദ്ധയുടെ കുടുംബം ഇന്ന് കടന്നുപോകുന്നത് ഞാനനുഭവിച്ച വേദനയിലൂടെയാണ്. ഇതൊരു തീരാനോവാണ്'- ജിഷ്ണുവിൻ്റെ അമ്മ മഹിജ പ്രതികരിച്ചു.
'കുഞ്ഞുമക്കളെ വലിയ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വളർത്തിയെടുക്കുന്നത്. അവർക്ക് നല്ല ഭാവിയുണ്ടാകാനാണ് ഇത്തരം കോളേജുകളിലേക്ക് അയക്കുന്നത്. എന്നാൽ ഇതൊക്കെ ജയിലറകൾക്ക് സമാനമായാണ് കുട്ടികളോട് പെരുമാറുന്നത്. ശ്രദ്ധയുടെ മരണം അറിഞ്ഞത് മുതൽ കടുത്ത മനോവിഷമത്തിലാണ്.' പ്രതികരിക്കുന്ന കുട്ടികളെ അടിച്ചമർത്തി ഇല്ലാതാക്കുകയാണെന്നും വിദ്യാർത്ഥി സംഘടനകളുണ്ടായിരുന്നെങ്കിൽ കുട്ടികൾ ഒറ്റപ്പെട്ട് പോകില്ലായിരുന്നുവെന്നും മഹിജ പറഞ്ഞു.
അമൽ ജ്യോതി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയുമായ ശ്രദ്ധ വെള്ളിയാഴ്ചയാണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കോളേജിലെ ലാബില്‍ വെച്ച് മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് സംഭവം. കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച്, കോളേജിൽ വിദ്യാർത്ഥികൾ നടത്തിവന്ന സമരം ഒത്തുതീർന്നത് മന്ത്രിമാർ ഇടപെട്ട് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് . ക്രൈം ബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ജിഷ്ണു പ്രണോയ് കേസിന് സമാനമായി ശ്രദ്ധയുടെ കേസിലും കുറ്റക്കാരായവർ ശിക്ഷിക്കപ്പെടില്ലെന്ന സംശയമാണ് മഹിജയ്ക്ക്. 'പണവും സ്വാധീനവും ഉള്ളവർക്കൊപ്പമാണ് നീതി. ജിഷ്ണു കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത് രണ്ട് പേർക്കെതിരെ മാത്രമാണ്. അതിലൊരാൾ പിന്നീട് മരിക്കുകയും ചെയ്തു. കുറ്റം ചെയ്യിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. ആദ്യ ഘട്ടത്തിലുയർന്ന പ്രതിഷേധം കെട്ടടങ്ങി. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധമെങ്കിലും അങ്ങിനെയാകാതിരുന്നാൽ മതിയായിരുന്നു'- അവർ പറഞ്ഞു.
ജിഷ്ണു പ്രണോയ് മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പാലക്കാട് നെഹ്റു കോളേജിലെ വൈസ് പ്രിൻസിപ്പലായിരുന്ന ശക്തിവേലുവും അധ്യാപകനായിരുന്ന സിപി പ്രവീണുമാണ് പ്രതികൾ. ഇതിൽ സിപി പ്രവീണാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കേസിൽ ആരോപണ വിധേയരായിരുന്ന സഞ്ജിത്ത് വിശ്വനാഥ്, നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് എന്നിവരെ പ്രതി ചേർക്കാതിരുന്നതിലാണ് ജിഷ്ണുവിൻ്റെ കുടുംബത്തിന്റെ വിഷമം.
അതേസമയം ശ്രദ്ധ മരിച്ച ദിവസം സന്തോഷവതിയായിരുന്നുവെന്നാണ് അച്ഛൻ സതീശൻ പറഞ്ഞു.. ഉച്ചയ്ക്ക് ശേഷം ആ കാബിനിൽ നടന്നത് എന്താണെന്ന് അറിയണമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കോട്ടയം എസ് പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുക. വിദ്യാർത്ഥികൾ ഏറ്റവുമധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തത്കാലം മാറ്റി നിർത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് ഇക്കാര്യം ബിഷപ്പുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രദ്ധയുടെ അച്ഛൻ സതീശൻ പറഞ്ഞു.. മകൾ മരിച്ചതിന്റെ കാരണമറിയണം. അതിനായി നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു. ''ഞങ്ങളുടെ കുട്ടി ഉച്ച വരെ ഹാപ്പിയായിരുന്നു. അതിന്റെ മെസേജുകളൊക്കെ അയച്ചിട്ടുണ്ട്. ആ ഒരു മണിക്കൂറിന് ശേഷം കൊച്ചിന് മരിക്കണമെന്ന് കൂട്ടുകാരോട് പറയണമെന്നുണ്ടെങ്കിൽ ആ കാബിനിൽ നിന്നിറങ്ങിയപ്പോൾ ഒരു സംഭവം അവിടെ ഉണ്ടായിട്ടുണ്ട്. അതെന്താണെന്ന് ഞങ്ങൾക്കറിയണം. അതിനെതിരെ കടുത്ത നടപടി എടുക്കുകയും വേണം. ശക്തമായി തന്നെ മുന്നോട്ട് പോകും. അതിനുള്ള മറുപടി അവർ തന്നേ മതിയാകൂ.'' അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ അടുത്ത നടപടി സ്വീകരിക്കുമെന്നും സതീശൻ പ്രതികരിച്ചു.
കോളേജിലെത്തിയ മന്ത്രി ബിന്ദു ബിഷപ്പിൻെ മുന്നിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് കണ്ടത്.
ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കോട്ടയം എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽക്കാലത്തേക്ക് മാറ്റി നിർത്തും. അതും ബിഷപ്പുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും. പ്രധാനമായും ഈ മൂന്ന് ഉറപ്പുകൾ നൽകിയാണ് മന്ത്രിമാർ വിദ്യാർത്ഥികളെ സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് കനത്ത പ്രതിസന്ധിക്ക് വഴിയൊരുക്കുകയാണ് സ്വകാര്യ സ്വാശ്രയ കോളജുകൾ. കേരളത്തിലെ പണം വിദ്യാഭ്യാസ ആവശ്യത്തിനായി പുറത്തേയ്ക്ക് പോകുന്നു എന്ന വാദമുയർത്തി കേരളത്തിലാരംഭിച്ച സ്വാശ്രയ കോളജുകൾ ഇന്ന് കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഇതാണ് നിലവിലുള്ള കോളേജുകളെ നിലനിർത്താൻ സർക്കാർ ശ്രമിക്കാനുള്ള കാരണം.
കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളജുകളിൽ ആകെയുളള മെറിറ്റ് സീറ്റുകളുടെ എണ്ണം ഏകദേശം 22,600 ആണ്. അതിൽ പ്രവേശനം നേടാൻ താൽപര്യം കാണിച്ചിരിക്കുന്നത് വെറും 7,300 ഓളം വിദ്യാർത്ഥികൾ മാത്രമാണ്. അതായത് മൊത്തം മെറിറ്റ് സീറ്റിന്റെ മൂന്നിൽ ഒന്നിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് സ്വകാര്യ സ്വാശ്രയ കോളേജുകളെ ആശ്രയിച്ചിരിക്കുന്നത്.
ഏകദേശം 15,300 ഓളം സീറ്റുകൾ ഓരോ വർഷവും ഒഴിഞ്ഞു കിടക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മെറിറ്റിൽ ഇത്രയും സീറ്റ് ഒഴിഞ്ഞു കിടക്കുന്ന കോളേജുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ എത്രപേർ ചേരുമെന്നത് കണ്ടറിയേണ്ട വസ്തുതയാണ്.
ഓപ്ഷൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോ വർഷം നിരവധി സ്വകാര്യ സ്വശ്രയ എൻജിനിയറിങ് കോളേജുകൾ കേരളത്തിൽ പൂട്ടാറുണ്ട്. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതാണ് കാരണം
ആകെ 108 സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കണക്കുകൾ പരിശോധിച്ചപ്പോൾ 86 കോളേജുകളിലും സർക്കാർ ക്വാട്ടയിലെ വിദ്യാർത്ഥികളിൽ 50 ശതമാനം പോലും പ്രവേശനത്തിന് താൽപര്യം കാണിച്ചിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്. 27 സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 90 ശതമാനം സർക്കാർ സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ മൂന്നെണ്ണത്തിൽ നൂറ് ശതമാനവും. 80 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന കോളേജുകളും 27 എണ്ണമാണ്. 18 സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ഒഴിഞ്ഞു കിടക്കുന്ന സർക്കാർ സീറ്റുകളുടെ എണ്ണം 70 മുതൽ 80 ശതമാനം വരെയാണ്. 50 നും 60 നും ഇടയ്ക്ക് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന 11 സ്വകാര്യ സ്വാശ്രയ കോളേജുകളാണ് ഉളളത്.
അതായത് 50 ശതമാനത്തിലേറെ സർക്കാർ സീറ്റുകൾ പോലും കുട്ടികളില്ലാത്ത കോളേജുകളാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ ഭൂരിപക്ഷവും. ഒരു സ്വകാര്യ സ്വാശ്രയ കോളേജ് ഏറ്റവും കുറഞ്ഞ ചെലവിൽ നടത്തണമെങ്കിൽ ഓരോ വർഷവും മൂന്നൂറ് വിദ്യാർത്ഥികളെങ്കിലും കോളേജിൽ ഉണ്ടാകേണ്ടതുണ്ടെന്നാണ് ഇത് സംബന്ധിച്ച കണക്കുകളെ അടിസ്ഥാനമാക്കി സാമ്പത്തിക രംഗത്തുളളവർ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിലവിലുളള സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ഭൂരിപക്ഷവും അധികം വൈകാതെ താഴിടേണ്ടി വരുമോ എന്ന സംശയമാണ് ഉയരുന്നത്.
കേരളത്തിലെ വിദ്യാർത്ഥി അനുപാതമോ അവരുടെ കഴിവോ താൽപര്യമോ പരിഗണിക്കാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ച അബദ്ധത്തിന്റെ തുടർച്ചയാണ് ഈ സ്ഥാപനങ്ങളുടെ തകർച്ച കാണിക്കുന്നത്. കേരളത്തിൽ നിന്നും ഇന്നും വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിൽ എൻജിനീയറിങ് പഠിക്കാൻ പോകുന്നുവെന്ന വസ്തുത കൂടെ ഇതിനൊപ്പം ചേർത്ത് വായിക്കുമ്പോഴാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കിയ ഈ നടപടി ഇന്ന് ചെന്നെത്തി നിൽക്കുന്നത് വൻ ദുരന്തത്തിലാണ്.
ഗുണമേന്മയിൽ കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസം വളരെ വലിയ പ്രതിസന്ധി നേരിടുകയാണെന്ന കാര്യം അധ്യാപക രംഗത്തുളള പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. പരസ്യമായി പറഞ്ഞാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിലെ ഗുണമേന്മ ഇല്ലാതാക്കി എന്നത് വസ്തുതയാണ്. ഈ മേഖലയിൽ ആപ്റ്റിറ്റ്യൂഡ് ഇല്ലാത്ത ഒട്ടേറെപ്പേർ വന്നു. പലരും കോഴ്സ് പോലും പൂർത്തിയാക്കിയില്ല. ഇപ്പോൾ അൺ എയിഡഡ് സ്കൂളുകളിലെ ചെറിയ ക്ലാസുകളിൽ അധ്യാപകരായി പോലും എൻജിനീയറിങ് ബിരുദ ദാരികളെ കാണാവുന്നതാണ് കേരളത്തിന്റെ അവസ്ഥ. എൻജിനീയറിങ് ബിരുദം കൊണ്ട് മാത്രം ലുക്കറേറ്റീവ് ആയ ജോലികൾ നേടാൻ ഒരാൾക്ക് സാധിക്കില്ലെന്ന് ആരും മനസ്സിലാക്കുന്നില്ല അവർ പറയുന്നു.
ഇത് വിദ്യാർത്ഥികൾ തിരച്ചറിഞ്ഞതാണ് ഇപ്പോൾ സ്വകാര്യ സ്വാശ്രയ കോളേജുകൾ ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. തങ്ങളുടെ കഴിവ്, താൽപര്യം എന്നിവ അടിസ്ഥാനമാക്കിയും തൊഴിൽ സാധ്യയുളളതുമായ കോഴ്സുകളാണ് അവരിൽ ഭൂരിപക്ഷവും കഴിഞ്ഞ അഞ്ച് വർഷത്തോളമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇതോടെ കേരളത്തിൽ കൂണുപോലെ മുളച്ച സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജുകളുടെ ശനിദശ ആരംഭിച്ചു.
നാല് വർഷങ്ങൾക്കു ശേഷം വീണ്ടും എൻജിനീയറിങ്ങിന് ആവശ്യക്കാരുണ്ടാകുമെന്നും അന്ന് സ്വാശ്രയ എൻജിനീയറിങ് കോളേജുകളുടെ പ്രസക്തി മനസ്സിലാകുമെന്നുമാണ് അതിനെ അനുകൂലിക്കുന്ന മാനേജ്മെന്റ് ഭാഗത്തുനിന്നുളളവരുടെ വാദം. ഇത്തരം വാദങ്ങൾ ശ്രദ്ധയെ പോലുള്ള കുട്ടികളുടെ ആത്മഹത്യ ഇല്ലാതാക്കുമെന്ന് കരുതാം.
https://www.facebook.com/Malayalivartha























