യു.എ.ഇയില്‍ പുതിയ തൊഴില്‍ പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍..ആഴ്ചയിലെ നാല് ദിവസവും 10 മണിക്കൂര്‍ ജോലി ചെയ്യുന്ന പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശേഷിക്കുന്ന മൂന്ന് ദിവസം ഇനി അവധിയെടുക്കാം...

യു.എ.ഇയില്‍ പുതിയ തൊഴില്‍ പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍..ആഴ്ചയിലെ നാല് ദിവസവും 10 മണിക്കൂര്‍ ജോലി ചെയ്യുന്ന പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശേഷിക്കുന്ന മൂന്ന് ദിവസം ഇനി അവധിയെടുക്കാം. തൊഴില്‍ അന്തരീക്ഷത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമീപകാല മാറ്റങ്ങളെ നേരിടാനാണ് ഈ പരിഷ്‌കരണങ്ങള്‍. ഇതുവഴി തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് സര്‍ക്കരിന്റെ ശ്രമം. ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസത്തെ ജോലിയും മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും തെരഞ്ഞെടുക്കാന്‍ ആണ് അവസരം. സര്‍ക്കാര്‍ മാനവശേഷിക്കായി രാജ്യത്തെ ഫെഡറല്‍ അതോറിറ്റി പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ജൂലൈ ഒന്നുമതല്‍ പ്രാബല്യത്തില്‍ വരുന്ന ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ ജീവക്കാര്‍ക്ക് ദിവസം പത്ത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാതെ നാല് ദിവസത്തെ ജോലി തെരഞ്ഞെടുക്കാം. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്തിരിക്കണം. വകുപ്പ് തലവന്മാരും ജീവനക്കാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
യു എ ഇ യിൽ കഴിഞ്ഞ വര്ഷം അവധികൾ, സേവനാന്ത ആനുകൂല്യം, അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി തുടങ്ങിയവയുടെ കാര്യത്തിൽ ഫെഡറൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തമ്മിൽ വ്യത്യാസം ഉണ്ടാവാൻ പാടില്ലെന്ന വ്യവസ്ഥ ചെയ്തിരുന്നു . ഇതനുസരിച്ച് 30 ദിവസത്തെ വാർഷിക അവധിയും പൊതു അവധികളും സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, 5 ദിവസം പിതൃത്വ അവധി തുടങ്ങി എല്ലാ ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാരെപ്പോലെ സ്വകാര്യമേഖലാ ജീവനക്കാർക്കും ലഭിക്കും.
എന്നാലിപ്പോൾ യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രതിവാര ജോലി കുറയ്ക്കുന്നത് അടക്കമുള്ള ചട്ടങ്ങളാണ് പുതിയ മാനവശേഷി നിയമം മുന്നോട്ടു വെക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വിദൂര ജോലി ചെയ്യാനും പുതിയ ചട്ടങ്ങള്‍ അനുവദിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളേയും വകുപ്പുകളേയും കൂടുതല്‍ ഫലപ്രദമാക്കുകയാണ് ലക്ഷ്യം. ഷാര്‍ജയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഈ മാറ്റം നടപ്പാക്കിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളും പ്രതിവാര ജോലി സമയം കുറക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്
യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അഞ്ച് തൊഴില്‍ രീതികളാണ് കൊണ്ടു വന്നിരിക്കുന്നത്. അതില്‍ ഒന്നാമത്തേത് ഓഫീസില്‍ വന്ന് ജോലി ചെയ്യുന്ന രീതിയാണ്. അതായത് ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ ജീവനക്കാരന്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യണം. രണ്ട് യു.എ.ഇ രാജ്യത്തിനകത്ത് നിന്നുകൊണ്ട് തന്നെ ഓഫീസില്‍ എത്താതെ ജോലി പൂര്‍ത്തിയാക്കാം. മൂന്ന് രാജ്യത്തിന് പുറത്ത് നിന്നുകൊണ്ട് ജോലി ചെയ്യാനാകുന്ന സംവിധാനമാണ്.
നാലാമത്തേത് ആഴ്ചയില്‍ 4 പ്രവൃത്തി ദിവസങ്ങളിലും പരമാവധി 10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന 'കംപ്രസ്ഡ് വര്‍ക്കിംഗ്' രീതിയും. അഞ്ചാമത്തേത് ഹൈബ്രിഡ് വര്‍ക്ക് എന്ന് രീതിയാണ്. ഹൈബ്രിഡ് വര്‍ക്ക് മോഡലിന് കീഴില്‍ ജീവനക്കാരന്‍ ജോലിയുടെ ഒരു ഭാഗം ഓഫീസില്‍ വന്നും മറ്റൊരു ഭാഗം ഓഫീസിനു പുറത്തും ചെയ്യേണ്ടി വരും.
പുതിയ നിയമമനുസരിച്ച് മുഴുവന്‍ സമയ ജോലി, പാര്‍ട്ട് ടൈം ജോലി, താല്‍ക്കാലിക ജോലി, ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് എന്നിങ്ങനെ നാല് തരം തൊഴിലുകളാണ് ഉള്ളത്. പാര്‍ട്ട് ടൈം ജോലികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് ഈ വിഭാഗത്തിന് കീഴിലുള്ള ജീവനക്കാര്‍ ആഴ്ചയില്‍ കുറഞ്ഞത് 8 മണിക്കൂറും പരമാവധി 32 മണിക്കൂറും ജോലി ചെയ്യണം.
https://www.facebook.com/Malayalivartha























