മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയുടെ വ്യാജ രേഖ കേസിൽ അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും; കാലടി സർവകലാശാല ഉപസമിതിയും പരിശോധന തുടങ്ങും

കെ വിദ്യ വ്യാജരേഖ ചമച്ച കേസ് അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും. പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും.
ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലിചെയ്ത കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പൊലീസ് സംഘമെത്തി പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.
എന്നാൽ ഇപ്പോഴും പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ തന്നെയാണ്. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തിലാണ് കെ വിദ്യ കരിന്തളം കോളജില്‍ താത്ക്കാലിക അധ്യാപികായായി ജോലി ചെയ്തത്. അന്ന് സമര്‍പ്പിച്ച രേഖകളില്‍ മഹാരാജാസിലെ വ്യാജ രേഖയും ഉള്‍പ്പെട്ടിരുന്നു. അട്ടപ്പാടി കോളജിലെ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇത് കോളജ് അധികൃതര്‍ പരിശോധിച്ചതും തിരിച്ചറിഞ്ഞതും. ഇത് സ്ഥിരീകരിക്കുന്നതിനായി അധികൃതര്‍, മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുക്കുകയും വ്യാജമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരാതി നൽകിയത്.
കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിനായി നടന്ന വഴിവിട്ട നീക്കങ്ങളുടെയും കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. സര്‍വകലാശാലയിലെ റിസര്‍ച്ച് കമ്മിറ്റി മലയാളം പി എച്ച് ഡി പ്രവേശനത്തിനായി ആദ്യം ശുപാര്‍ശ ചെയ്തത് 10 പേരുകളാണ്. എന്നാല്‍ ഇതിനു പുറമേ അഞ്ചുപേരെ കൂടി ഉള്‍പ്പെടുത്താന്‍ പിന്നീട് തീരുമാനിച്ചു. വിദ്യയെ തിരുകിക്കയറ്റാനായിരുന്നു ഇത്. ആദ്യപത്തില്‍ സംവരണം മാനദണ്ഡം പാലിച്ചപ്പോള്‍ അധികമായി ഉള്‍പ്പെടുത്തിയ സീറ്റുകളില്‍ അട്ടിമറിച്ചു. എസ് സി, എസ്ടി സെല്ലിന്റെ റിപ്പോര്‍ട്ടും അട്ടിമറി തെളിയിക്കുന്നു.
https://www.facebook.com/Malayalivartha























