ആക്രികട മോഷ്ടാവിനെ പോലീസ് പൊക്കിയത് ഇങ്ങനെ; ലഭിച്ച തെളിവ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ലാത്ത രൂപം മാത്രം

ആക്രികടകളില്‍ മോഷണം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി നൂറനാട് പൊലീസ് പിടിയിൽ. . പഞ്ചാബ് സ്വദേശി നീരജ് പ്രസാദ് (29) ആണ് പിടിയിലായത്. ചാരുംമൂട്ടിലെ എസ് ആന്‍ഡ് സി എന്ന ആക്രി കടയിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ് ആന്‍ഡ് സിയില്‍ നിന്നും 35,000 രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങളും ചെമ്പുകമ്പികളും, മോട്ടോർ കോയിലുകളും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. അടഞ്ഞുകിടന്ന ഷോപ്പ് കുത്തിത്തുറന്നാണ് പ്രതി അകത്തു കയറി മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ലാത്ത ഒരു രൂപമാണ് ലഭിച്ചത്. നൂറനാട് പൊലീസിൽ കടയുടമ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി അന്യസംസ്ഥാന തൊഴിലാളി ആണെന്ന് മനസിലാക്കി. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരക്കുളം ഭാഗത്തുള്ള ചുഴലിക്കൽ അമ്മ എന്ന ലോഡ്ജിൽ നിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് മോഷണം പോയ ഇരുമ്പ് സാധനങ്ങളും ചെമ്പ് സാധനങ്ങളും കണ്ടെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് വേണ്ടി ആക്രിക്കടകളിൽ കയറി മോഷണം നടത്തി മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി വിറ്റ് പണം സമ്പാദിക്കുക എന്നുള്ളതായിരുന്നു പ്രതിയുടെ രീതി.
ചാരുംമൂട് ആക്രി കടകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളുടെ പിന്നിൽ ഇയാൾ ആണെന്ന് തെളിഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ മോഷണം പോയ കടയിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ റിമാൻഡ് ചെയ്തു. നൂറനാട് ഐ എസ് എച്ച് ഒ ശ്രീജിത്ത് പി, എസ് ഐ നിതീഷ്, എ എസ് ഐ രാജേന്ദ്രൻ, എസ് സി പി ഒ സിനു വർഗീസ്, സി പി ഒ മാരായ വിഷ്ണു, ജയേഷ്, പ്രവീൺ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha























