കുഞ്ഞ് നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്ത്: മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴം: തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു, ഇരു ചെവികളും രണ്ട് കഷ്ണങ്ങളായി:- നടുക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ....

മാവേലിക്കരയില്‍ ആറു വയസുകാരി നക്ഷത്രയെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്തെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണു ആറുവയസ്സുകാരി നക്ഷത്രയെ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. ആയുധം ഉപയോഗിച്ച് പിതാവ് നക്ഷത്രയെ ഒരു തവണ വെട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്.
തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മൂർച്ഛയേറിയ ആയുധമാണ് ഇയാൾ ഉപയോഗിച്ചതെന്നാണ് വ്യക്തമാകുന്നത്. നക്ഷത്രയ്ക്ക് പുറമെ പ്രതിയുടെ അമ്മ സുനന്ദയെയും വിവാഹം കഴിക്കാൻ താത്പര്യപ്പെട്ട യുവതിയെയും വധിക്കാൻ ഇയാൾ പദ്ധതിയിട്ടതായും അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യം നേരിട്ടതായും ലഹരിക്ക് അടിമപ്പെടത്തായും വിവരമുണ്ട്.
പത്തിയൂരിലെ അമ്മവീട്ടിലേക്ക് നക്ഷത്രയെ കൊണ്ടുവരാത്തതിനെതിരെ വീട്ടുകാർ നേരത്തെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ മകളെയും കൂട്ടി താൻ ജീവനൊടുക്കുമെന്ന് ശ്രീമഹേഷ് വീട്ടിലെത്തി ഭീഷണി മുഴക്കിയതായി ബന്ധുക്കൾ പ്രതികരിക്കുന്നു.
തുടർന്ന് വീട്ടുകാർ ഈ പരാതി പിൻവലിക്കുകയായിരുന്നു. വിദ്യയുടെ മരണത്തിനു ശേഷം ഒന്നര വർഷം നക്ഷത്ര പത്തിയൂരിലെ വീട്ടിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീമഹേഷ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
സ്കൂൾ തുറക്കുന്നതിന് മുൻപ് മുത്തശ്ശി രാജശ്രീ പുന്നമൂട്ടിലെ വീട്ടിലെത്തി ഏറ്റവും ഒടുവിൽ നക്ഷത്രയെ കണ്ടിരുന്നു. മഹേഷിന്റെ കൊടിയ പീഡനം സഹിക്ക വയ്യാതെയാണ് വിദ്യ ജീവനൊടുക്കിയെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. മരണ കാരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നും അന്ന് തോന്നാതിരുന്നതിനാൽ പരാതി നൽകിയില്ല. എന്നാൽ, സ്വന്തം മകളെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയതോടെയാണ് വിദ്യയുടെ മരണത്തിലും സംശയം ഉയർന്നിരിക്കുന്നത്.
ഇന്നു തന്നെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് വിദ്യയുടെ മാതാപിതാക്കൾ പറഞ്ഞു. വിദ്യയുടെ മരണം കൊലപാതമാണോയെന്ന് അന്വേഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും ഇവർ പറഞ്ഞു. ശ്രീമഹേഷ് മകൾ നക്ഷത്രയെ നിഷ്കരുണം കൊലപ്പെടുത്തിയതോടെയാണ് വീട്ടുകാർക്ക് സംശയം ബലപ്പെട്ടത്. 2019 ജൂൺ നാലിനാണ് ശ്രീമഹേഷിന്റെ പുന്നമൂട്ടിലെ ആനക്കൂട്ടിൽ വീട്ടിൽ വിദ്യ തൂങ്ങി മരിച്ചത്.
രണ്ട് വർഷം മുമ്പ് വിട പറഞ്ഞ അമ്മയുടെ കുഴിമാടത്തോട് ചേർന്ന് തന്നെയാണ് കുഞ്ഞ് നക്ഷത്രയ്ക്കും അന്ത്യയുറക്കം ഒരുക്കിയത്. ആ കുഞ്ഞ് ജീവനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ നാട് മുഴുവൻ കായംകുളം പത്തിയൂരിലെ വീട്ടിലേക്കെത്തിയിരുന്നു. നാല് വയസുകാരി നക്ഷത്രയെ ശ്രീമഹേഷ് കൊന്നത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേകം മഴുവും തയ്യാറാക്കിയിരുന്നു.
അതിനിടെ മാവേലിക്കര സ്പെഷൽ സബ് ജയിലിൽ വച്ച് ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ജയിലധികൃതർ ജയിൽ ഡിജിപി, ഡിഐജി, കോടതി എന്നിവർക്കു റിപ്പോർട്ട് നൽകി. പ്രതിയെ ജയിലിൽ എത്തിച്ചതു മുതലുള്ള കാര്യങ്ങൾ വിശദമാക്കിയാണു റിപ്പോർട്ട് സമർപ്പിച്ചത്. റിമാൻഡ് പ്രതി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നു ചൂണ്ടിക്കാട്ടി ജയിലധികൃതർ മാവേലിക്കര പൊലീസിലും പരാതി നൽകി.
അതിനിടെ സ്പെഷൽ സബ് ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെല്ലിലെത്തി കണ്ടു. ഡോക്ടർമാരുടെ നിർദേശമനുസരിച്ചു പ്രതിയെ സബ് ജയിലിലേക്കു മാറ്റുന്ന കാര്യം ആലോചിക്കാനാണു ജയിലധികൃതരുടെ തീരുമാനം.
https://www.facebook.com/Malayalivartha