മലബാറിന്റെ രുചിപ്പെരുമയില്‍ മുന്നിലുള്ള പേരാണ് പാരഗണിലെ ബിരിയാണിയുടേത്... വരിനിന്ന് ഭക്ഷണം കഴിക്കേണ്ട കേരളത്തിലെ അപൂര്‍വം ഹോട്ടലുകളിലൊന്ന്... ഇപ്പോഴിതാ പാരഗണിലെ ബിരിയാണിയുടെ പ്രസിദ്ധി രാജ്യാന്തര തലത്തിലേക്ക് എത്തിയിരിക്കുന്നു.... ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ 11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും സ്വന്തമാക്കിയിരിക്കുന്നത്. ..

മലബാറിന്റെ രുചിപ്പെരുമയില്‍ മുന്നിലുള്ള പേരാണ് പാരഗണിലെ ബിരിയാണിയുടേത്. വരിനിന്ന് ഭക്ഷണം കഴിക്കേണ്ട കേരളത്തിലെ അപൂര്‍വം ഹോട്ടലുകളിലൊന്ന്. ഇപ്പോഴിതാ പാരഗണിലെ ബിരിയാണിയുടെ പ്രസിദ്ധി രാജ്യാന്തര തലത്തിലേക്ക് എത്തിയിരിക്കുന്നു. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ 11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും സ്വന്തമാക്കിയിരിക്കുന്നത്.
പട്ടികയിലെ ആദ്യ 50 സ്ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ റസ്റ്റോറന്റുകളാണ് ഉൾപ്പെട്ടത്. പാരഗണിനു പുറമെ പട്ടികയിലുള്ള ബെംഗളൂരു മാവേലി ടിഫിൻ റൂംസിന്റെ റവ ഇഡ്ഡലി 39ാം സ്ഥാനത്താണ്.വിയന്നയിലെ ‘ഫിജിമുള്ളറാ’ണ് പട്ടികയിൽ ഒന്നാംറാങ്ക് നേടിയത്. ന്യൂയോർക്കിലെ ‘കാറ്റ്സ്’, മെക്സിക്കോ സിറ്റിയിലെ ‘ലാ പോളാർ’, നേപ്പിൾസിലെ ‘പിസേറിയ’, ചാൾസ്റ്റണിലെ ‘ഹൈമൻസ് സീഫുഡ്’, പ്രാഗിലെ ‘യു ഫ്ലേക്കു’ തുടങ്ങിയ റസ്റ്റോറന്റുകളാണ് പാരഗണിനു മുന്നിലുള്ളത്.
2018ൽ ക്രൊയേഷ്യ ആസ്ഥാനമായി തുടക്കമിട്ട ടേസ്റ്റ് അറ്റ്ലസിന്റെ റാങ്കിങ്ങിൽ കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ് പാരഗൺ. ടേസ്റ്റ് അറ്റ്ലസ്സിന്റെ 30 പേരടങ്ങിയ ഗവേഷണവിഭാഗം തനതു ഭക്ഷണമേഖലയിൽ വിശദമായ പഠനം നടത്തിയാണ് പട്ടിക തയാറാക്കുന്നത്. വിവിധ ലേഖനങ്ങൾ, റിവ്യൂകൾ, വിവിധതരം സർടിഫിക്കേഷനുകൾ തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് റാങ്ക് പ്രസിദ്ധീകരിക്കുന്നത്.
പി.ഗോവിന്ദനും മകൻ പി.എം.വൽസനും ചേർന്ന് 1939ൽ ആരംഭിച്ച പാരഗൺ ബേക്കിങ് കമ്പനിയായാണ് തുടക്കം. 1977ൽ വൽസന്റെ മരണത്തെതുടർന്ന് ഭാര്യ സരസ്വതി ഹോട്ടൽ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തു. 1985ൽ ബികാം പഠനം പൂർത്തിയാക്കിയ മകൻ സുമേഷ് ഗോവിന്ദ് ഹോട്ടൽ നടത്തിപ്പിൽ സജീവമായി. സുമേഷിന്റെ മേൽനോട്ടത്തിൽ ലോകമെങ്ങും പടർന്നു പന്തലിച്ച പാരഗണിന് കേരളത്തിലും ബംഗളൂരുവിലും ഗൾഫ് മേഖലയിലുമടക്കം പാരഗൺ, സൽക്കാര, എംഗ്രിൽ, ബ്രൗൺടൗൺ കഫേ എന്നീ ബ്രാന്റുകളിലായി 25 സ്ഥാപനങ്ങളുണ്ട്.
2013ൽ ‘ഇന്ത്യയിലെ ഏറ്റവും നല്ല തീരദേശ വിഭവങ്ങൾക്കുള്ള’ ടൈംസ് നൗ അവാർഡ്, വിവിധ രാജ്യങ്ങളിൽനിന്നുള്ള 4000 ഹോട്ടലുകളോടു മൽസരിച്ച് അമേരിക്കൻ മാസികയായ ‘ടൈം ഔട്ടി’ന്റെ 2014ലെയും 2015ലെയും ബെസ്‍റ്റ് ബജറ്റ് റസ്റ്ററന്റ് ഇൻ ദുബായ് അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ പാരഗണിനു ലഭിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, നിതിൻ ഗഡ്കരി, മേധ പട്കർ, ശ്യാം ബനഗൽ തുടങ്ങി രാഷ്ട്രീയ, സിനിമാ സാംസ്കാരിക മേഖലയിലെ പ്രമുഖരായ ആളുകൾ കോഴിക്കോട്ടെത്തിയാൽ പാരഗണിന്റെ രുചിയറിഞ്ഞിട്ടേ പോവാറുള്ളൂ.
https://www.facebook.com/Malayalivartha


























