മനസമാധാനം പോയികിട്ടി... വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്നയാളുടെ ലക്ഷ്യമറിയാതെ ടെന്‍ഷനടിച്ച് റെയില്‍വേയും യാത്രക്കാരും; ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ വിദഗ്ധ സംഘം വാതിലിന്റെ പൂട്ട് പൊളിച്ചാണ് യാത്രക്കാരനെ പുറത്തിറക്കിയത്; ദേഹമാകെ പരുക്ക്

മനസമാധാനത്തോടെ യാത്ര ചെയ്തിരുന്ന വന്ദേ ഭാരതില്‍ നിന്നും മറ്റൊരു വാര്‍ത്ത. ശുചിമുറിയില്‍ ഒരാള്‍ ഉണ്ടത്രെ. ആരാണയാള്‍. അയാളുടെ ലക്ഷ്യമെന്ത്. നിരവധി ട്രെയിന്‍ വാര്‍ത്തകള്‍ കേട്ടിട്ടുള്ളതിനാല്‍ ടെന്‍ഷനായി. ഏതായാലും അവസാനം വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി.
ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ വിദഗ്ധ സംഘം വാതിലിന്റെ പൂട്ട് പൊളിച്ചാണ് യാത്രക്കാരനെ പുറത്തിറക്കിയത്. മുംബൈ സ്വദേശി ചരണ്‍ എന്ന് മാത്രമാണ് യുവാവ് ആര്‍പിഎഫിനോട് പറഞ്ഞിട്ടുള്ളത്. കാസര്‍കോട് നിന്നും ട്രെയിനില്‍ കയറി ഉള്ളില്‍ നിന്നും കയര്‍ കെട്ടിയാണ് ഇയാള്‍ ശുചിമുറിക്കുള്ളിലിരുന്നത്.
യുവാവിന്റെ കയ്യില്‍ ടിക്കറ്റുണ്ടായിരുന്നില്ല. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്. ചോദ്യങ്ങള്‍ക്ക് യുവാവ് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഷൊര്‍ണൂര്‍ ആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു. യുവാവിനെ പുറത്തിറക്കാനായി പത്ത് മിനിറ്റ് നേരമാണ് വന്ദേ ഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടത്.
യുവാവ് ശുചിമുറിയില്‍ കയറി വാതില്‍ പൂട്ടിയിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. യുവാവിനെ റെയില്‍വേ പോലീസ് ചോദ്യം ചെയ്യുകയാണ്. മനഃപൂര്‍വം വാതില്‍ അടച്ചിരിക്കുകയായിരുന്നെന്നും ഇയാള്‍ ടിക്കറ്റെടുക്കാതെയാണ് ട്രെയിനില്‍ കയറിയതെന്നുമാണ് വിവരം.
ഞായറാഴ്ച ഉച്ചയ്ക്ക് ട്രെയിന്‍ കാസര്‍കോടുനിന്ന് പുറപ്പെട്ടപ്പോള്‍ ശൗചാലയത്തില്‍ കയറിയ യുവാവ് വാതില്‍ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് ഷൊര്‍ണൂരില്‍ വച്ചാണ് ഇയാളെ പുറത്തിറക്കുന്നത്. വാതില്‍ അകത്തുനിന്ന് കയര്‍ ഇട്ട് കെട്ടിയതിനാല്‍ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.
കാസര്‍കോട്ടുനിന്ന് ട്രെയിനില്‍ കയറിയ ഇയാള്‍ ശൗചാലയത്തില്‍നിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാല്‍ മറ്റുയാത്രക്കാര്‍ ആര്‍.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍വെച്ചും കോഴിക്കോടുവെച്ചും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നേരത്തെ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും കല്ലേറുണ്ടായതെന്നാണ് പൊലീസ് നിഗമനം. തിരുന്നാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. സി സി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, കണ്ണൂരില്‍ വെച്ചും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.
അതേസമയം രാജ്യത്തെ ആദ്യ തദ്ദേശീയ സെമി-ഹൈ സ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുവദിക്കാന്‍ നടപടികളുമായി കേന്ദ്രം. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിനകം എല്ലാ സംസ്ഥാനങ്ങളിലും 75 വണ്ടികള്‍ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
വന്ദേഭാരത് നിര്‍മാണം റെയില്‍വേ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) ഇവ നിര്‍മിക്കുന്നത്. റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി, ലത്തൂരിലെ മറാത്ത്വാഡ റെയില്‍ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലും ഉത്പ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
ഈ വര്‍ഷം ആദ്യമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് പുറത്തിറക്കാന്‍ കേന്ദ്രം ആരംഭിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം മേയ് 29 വരെ ഏഴ് ട്രെയിനുകള്‍ റെയില്‍വേ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha


























