മുണ്ടുടുത്ത മോദി' മൂന്നാമൂഴത്തിന്, സി.പി.എം കോണ്‍ഗ്രസിനെ ഭയക്കുന്നു, ബി.ജെ.പി ഒക്കചങ്ങായി

ഒരു വെടിക്ക് രണ്ട് പക്ഷി എന്നത് ഉപയോഗിച്ച് തേഞ്ഞ പ്രയോഗവും പ്രവർത്തിയുമാണ്. പറഞ്ഞുവരുന്നത് പുതിയ രാഷ്ട്രീയ കളികളെ കുറിച്ചാണ്. പാർട്ടികളുടെയും നേതാക്കളുടെയും കരുനീക്കങ്ങൾക്ക് പല പല ലക്ഷ്യങ്ങളുണ്ട്. അതിൽ ചുരുക്കം ചിലത് പുറത്താവുകയും മാധ്യമങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. അതിനുമപ്പുറം അറിയാക്കഥകൾ അണിയറയിലുണ്ടാകും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റിന് പിന്നിലും അത്തരത്തിലുള്ള നിരവധി കാര്യങ്ങളുണ്ട്.
പുറമേ നോക്കുമ്പോൾ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും ബന്ധുവിനും എതിരെ ഉയർന്നിരിക്കുന്ന അതീവഗുരുതരമായ അഴിമതി ആരോപണങ്ങൾ കുട്ടിസഖാക്കളുടെ കുറ്റകൃത്യങ്ങൾ, സംസ്ഥാന സെക്രട്ടറിയുടെ വാവിട്ട വാക്കുകളുണ്ടാക്കിയ വിവാദങ്ങളും നാണക്കേടുകളും, ഇതൊക്കെ മറയ്ക്കാനുള്ള ശ്രമമായി സുധാകരന്റെ അറസ്റ്റിനെ കാണാം. അത് പ്രഥമ ഉദ്ദേശ്യം തന്നെയാണ്. എന്നാൽ അതിനുമപ്പുറമുള്ള വിശാലമായ ദീർഘവീക്ഷണം ഇതിന് പിന്നിലുണ്ട്.
അതിലൊന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും മൂന്നാമൂഴം എന്ന ലക്ഷ്യം. അതിനാണ് ബി.ജെ.പി സർക്കാരിനെയും നരേന്ദ്രമോദിയേയും താഴെയിറക്കുന്നതിനുള്ള തയ്യാറെടുപ്പിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്യൂരി അടക്കമുള്ള 14 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയിൽ യോഗം ചേർന്ന ദിവസം തന്നെ കെ.സുധാകരനെ അറസ്റ്റ് ചെയ്തത്.
മോദിജിയെ സന്തോഷിപ്പിക്കാൻ കിട്ടുന്ന ഒരവസരം പോലും പിണറായി വിജയനും അസ്മാദികളും പാഴാക്കില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതുകൊണ്ടാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പിണറായി വിജയനെ 'മുണ്ടുടുത്ത മോദി' എന്ന് പരിഹസിച്ചത്.കോൺഗ്രസ്സ് കർണാടകത്തിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നത് മുതൽ സി.പി.എമ്മിന് ചങ്കിടിപ്പാണ്. കാരണം കേന്ദ്രത്തിൽ അവർ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സി.പി.എമ്മിന് മോശമല്ലാത്ത പ്രഹരം കെ.പി.സി.സി നേതൃത്വം കൊടുക്കും.
നിലവിലെ രാഷ്ട്രീയസാഹചര്യം അങ്ങനെയാണ്. കെ.സുധാകരന്റെ അറസ്റ്റ് കേവലം അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രശ്‌നമല്ല. കോൺഗ്രസിനെയാകെ പിടിച്ചുലച്ചിരിക്കുകയാണത്. അതുകൊണ്ടാണ് നേതാക്കളെല്ലാം ഒരേസ്വരത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. ടി.പി ചന്ദ്രശേഖരനെ അതിക്രൂരമായി കൊലചെയ്ത സമയത്ത്, സി.പി.എം വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. സി.പി.എമ്മിന്റെ ഉന്നതരായ പല നേതാക്കളെയും വേണമെങ്കിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കാമായിരുന്നു. അതിനുള്ള സാഹചര്യങ്ങൾ അന്നുണ്ടായിരുന്നു.
അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ അതൊന്നും ചെയ്തില്ല, പകരം പ്രതികളെ പിടികൂടാനുള്ള ശ്രമം മാത്രമാണ് നടത്തിയത്. അല്ലാതെ ഗൂഢാലോചനയെ കുറിച്ച് ആഴത്തിൽ അന്വേഷിച്ചില്ല. എന്നിട്ടും സംഗതി കൈവിട്ട് പോകുമെന്ന് മനസ്സിലായപ്പോഴാണ് അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനും മഹാരാഷ്ട്ര ഗവർണറായിരുന്ന ശങ്കരനാരായണനെ രഹസ്യമായി കണ്ട് ചർച്ച നടത്തിയത്. പിന്നീട് സോളർ സമരത്തിന്റെ മറവിൽ ഘടകക്ഷികളോട് പോലും ആലോചിക്കാതെ ഒത്തുതീർപ്പ് നടത്തി സമരം അവസാനിപ്പിച്ചത്.
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല കോൺഗ്രസ് അന്നും ഒരു രാഷ്ട്രീയ മര്യാദ കാണിച്ചു. പക്ഷെ, സി.പി.എം സുധാകരന്റെ കാര്യത്തിലത് ചെയ്തില്ല. സുധാകരനെ ന്യായീകരിക്കാനല്ലിത് പറയുന്നത്. മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പ്‌കേസിൽ സുധാകരന് പങ്കുണ്ടെന്ന് ഇന്നും ഇന്നലെയും അല്ലല്ലോ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കുറേ നാളായില്ലേ. എന്തേ അന്ന് നിയമനടപടികളെടുക്കാതെ ഇപ്പോൾ തിടുക്കപ്പെട്ട് എടുത്തത്. അത് പോട്ടെ ഐ.ജി ലക്ഷമണ, ഡി.ഐ.ജി സുരേന്ദ്രൻ, മോൻസൺ 10 ലക്ഷം നൽകിയ മാധ്യമസ്ഥാപനം, അവിടുത്തെ ഒരു റിപ്പോർട്ടർ അങ്ങനെ പലരും ഈ തട്ടിപ്പിൽ പ്രതികളാണല്ലോ, അവരെയൊക്കെ അറസ്റ്റ് ചെയ്യാതെ സുധാകരനെ മാത്രം വേട്ടയാടുന്നത് ശരിയല്ല.
നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും സമന്മാരാണ്. അതുതന്നെയാണല്ലോ ഭരണഘടനയെ ഉദ്ധരിച്ച് സി.പി.എം നേതാക്കൾ പലപ്പോഴും കവലപ്രസംഗങ്ങളിൽ വിളിച്ച് പറയുന്നത്. സുധാകരൻ ഒഴികെയുള്ളവരെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണ്. ഇവർക്കെല്ലാമെതിരെ തെളിവുണ്ടെന്നാണ് പരാതിക്കാരിലൊരാളായ ഷെമീർ പറയുന്നത്. അപ്പോൾ മറ്റ് പല വമ്പൻമാരെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യം കൂടി ഈ അറസ്റ്റിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. സുധാകരന്റെ അറിവോടെ പാരാതിക്കാർ 25 ലക്ഷം രൂപ കൊടുത്തെന്നാണ് പരാതി.
അതിനുംമുമ്പ് 10 കോടി രൂപ പലരും മോൻസണിന് കൈമാറിയിട്ടുണ്ട്. അത് ആരുടെ ഉറപ്പിന്മേലാണ്. അതേക്കുറിച്ച് അന്വേഷിക്കാത്തതെന്ത്. അന്വേഷിച്ചാലത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഡി.ജി.പിയുടെയും ഓഫീസുകളിലായിരിക്കും ചെന്ന് നിൽക്കുകയെന്ന് പ്രതിയായ മോൻസൺ മാവുങ്കൽ തന്നെ പ്രതികരിച്ചിരിക്കുന്നു. അപ്പോൾ സർക്കാരിനും സി.പി.എമ്മിനും അങ്ങനെയൊരു ലക്ഷ്യം കൂടി ഈ അറസ്റ്റിന് പിന്നിലുണ്ടല്ലേ.
കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം ലക്ഷ്യം വെച്ച് മുന്നോട്ട് പോകുന്ന ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും കരങ്ങൾക്ക് ശക്തിപകരുന്ന നിലപാടാണ് കെ.സുധാകരന്റെ അറസ്റ്റിലൂടെ സി.പി.എം സംസ്ഥാന നേതൃത്വം എടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറയുന്നു.
അങ്ങനെയും വ്യാഖ്യാനിക്കാം. കാരണം കോൺഗ്രസാണല്ലോ കേരളത്തിൽ സി.പി.എമ്മിന്റെ മുഖ്യശത്രു. അവരെ തകർത്താൽ വീണ്ടും അധികാരത്തിലെത്താം. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്‌ലിൻ കേസ്, ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കുന്ന മറ്റ് കേസുകൾ എല്ലാം കാര്യക്ഷമമായി അന്വേഷിക്കുകയോ, നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല.
ഇടയ്ക്ക് ഇ.ഡിയോ മറ്റ് ഏജൻസികളോ വന്നൊരു അമിട്ട് പൊട്ടിച്ചിട്ട് പോകും. അതിന്റെ പൊടിയും പുകയും കെട്ടടങ്ങുന്നതോടെ എല്ലാം ശൂ... അങ്ങനെ പ്രധാനപ്പെട്ട കേസുകളിലെല്ലാം ബി.ജെ.പി സി.പി.എമ്മിന്റെ ഒക്കചങ്ങായിയായി മാറുന്നു.
https://www.facebook.com/Malayalivartha


























