ചെന്നിത്തലയുടെ അനുയായിക്ക് പിണറായിയുടെ ക്ലീൻ ചിറ്റ്...! ഇടതു മുന്നണി സർക്കാരിൽ നിന്ന് ഇതുപോലൊരു അനുഗ്രഹം മുമ്പ് ഒരു കോൺഗ്രസ് നേതാവിനും ലഭിച്ചിട്ടില്ലെന്ന് പൊതുജനം, അന്തം വിട്ട് സതീശനും സുധാകരനും

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെ സർക്കാർ രക്ഷിച്ചു. വി.ഡി.സതീശനെയും കെ.സുധാകരനെയും വിജിലൻസ് കേസുകളിൽ പ്രതിയാക്കിയ സർക്കാർ ചെന്നിത്തലക്ക് വേണ്ടി നടത്തിയ തന്ത്രപരമായ നീക്കം കണ്ട് അത്ഭുതപ്പെടുകയാണ് കോൺഗ്രസ് നേതൃത്വം. മുമ്പ് നിരന്തരം സർക്കാരിനെതിരെ പ്രതികരിച്ചു കൊണ്ടിരുന്ന ചെന്നിത്തല ഇപ്പോൾ അത്രകണ്ട് സജീവമല്ലെന്ന് കോൺഗ്രസ് ക്യാമ്പുകൾ പറയുന്നു.
സംസ്ഥാന കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡൻ്റിനാണ് സർക്കാരിൻ്റെ ക്യപാകടാക്ഷം ഉണ്ടായത്.. ഇടതു മുന്നണി സർക്കാരിൽ നിന്ന് ഇതുപോലൊരു അനുഗ്രഹം മുമ്പ് ഒരു കോൺഗ്രസ് നേതാവിനും ലഭിച്ചിട്ടില്ലെന്നാണ് മാലോകർ പറയുന്നത്. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രതിയായിരുന്നു ആർ. ചന്ദ്രശേഖരൻ. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സി ബി ഐ തീരുമാനിച്ചു. സർക്കാരാണ് പ്രേസിക്യൂഷൻ അനുമതി നൽകേണ്ടത്.
എന്നാൽ സി ബി ഐയുമായി ഇടംതിരിഞ്ഞ് നിൽക്കുന്ന പിണറായി പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു. ചന്ദ്രശേഖരന് പുറമേയാണ് അഴിമതിക്കേസിൽ പ്രതിയായ കമ്പനി മുൻ എം ഡി രതീഷിനും സിബിഐ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നൽകിയ മറുപടി. 500 കോടിലേറെ അഴിമതി നടന്നുവെന്ന ഹർജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്..
അടഞ്ഞ് കിടക്കുകയായിരുന്ന കോർപ്പറേഷൻ ഫാക്ടറികൾ തുറക്കാൻ 2015 ലെ ഓണക്കാലത്ത് സർക്കാർ നൽകിയ 30 കോടി വിനിയോഗിച്ച് തോട്ടണ്ടി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. തോട്ടണ്ടി ഇറക്കുമതിയിൽ ആറു കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് ഇവർക്കെതിരെ കേസ് എടുത്തിരുന്നത്. കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയായിരുന്നു വിജിലൻസ് കേസെടുത്തിരുന്നത്.
തോട്ടണ്ടി ഇറക്കിയ ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോന്‍ ജോസഫ്, ക്വാളിറ്റി ടെസ്റ്റ് നടത്തിയ ഏജന്‍സിയുടെ കൊല്ലം മാനേജര്‍ എസ്. ഭുവനചന്ദ്രന്‍ എന്നിവരായിരുന്നു മൂന്നും നാലും പ്രതികള്‍. 2015 ലെ ഓണത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആര്‍. ചന്ദ്രശേഖരന്‍ നിരാഹാരം കിടന്നതിനെ തുടർന്ന് 30 കോടി രൂപ കോര്‍പറേഷന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍നിന്ന് 23.4 കോടിക്ക് 2000 ടണ്‍ തോട്ടണ്ടിയാണ് ഇറക്കുമതി ചെയ്തത്.ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഐ.എൻ. റ്റി യു സി നേതാവ് നിരാഹാരം കിടന്നത്. ഐ ഗ്രൂപ്പുകാരനായ ചന്രശേഖരന്റെ നടപടിയിൽ അന്നേ ഉമ്മൻ ചാണ്ടി കലിച്ചിരുന്നു
തോട്ടണ്ടി ഇടപാടില്‍ അഞ്ചുകോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് പരാതി നല്‍കിരുന്നു. തുടര്‍ന്ന് ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തി. അത് യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ കിലോക്ക് 103-107 രൂപ നിരക്കില്‍ തോട്ടണ്ടി വാങ്ങിയപ്പോള്‍ കോര്‍പറേഷന്‍ 117 രൂപയാണ് കിലോക്ക് നല്‍കിയത്. 2000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 2.86 കോടിയുടെ നഷ്ടം ഉണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തിയത്.
ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കോട്ടയത്തെ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും കണ്ടത്തിയിരുന്നു. ടെന്‍ഡര്‍ നല്‍കിയതിലെ അഴിമതി കൂടാതെ അളവില്‍ വെട്ടിപ്പും തോട്ടണ്ടിക്ക് ഗുണനിലവാരമില്ലാത്തതും ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ഡിസംബര്‍ 23ന് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നല്‍കിയില്ല. കാരണം ചന്ദ്രശേഖരൻ അദ്ദേഹത്തിന്റെ ആളാണ്.
കൂടാതെ, അന്വേഷണം നടത്തിയ വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന തുടർന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ കേസ് അന്വേഷിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഡയറക്ടര്‍ കോടതിയെ അറിയിച്ചത്. അത് സർക്കാരിന്റെ ഇടപെടലിനെ തുടർന്നായിരുന്നു. വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റതോടെയാണ് തുടര്‍നടപടിയുണ്ടായത്.
കെ.എ. രതീഷ് കേസിൽ പ്രതിയായതാണ് ചന്ദ്രശേഖരനെ തുണച്ചത്. പിണറായിയുമായി ചന്ദ്രശേഖരന് നല്ല ബന്ധമുണ്ട്. സി ഐ ടി യു പതിനാലാമത് സംസ്ഥാന സമ്മേളനത്തിൽ പിണറായി ചന്ദ്രശേഖരനെയും ക്ഷണിച്ചിരുന്നു. കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ലഭിക്കാത്ത നീതിയാണ് ചന്ദ്രശേഖരന് കിട്ടിയത്. ലാവ്ലിൻ കേസിൽ തന്നെ നിരന്തരം പിന്തുടരുന്ന സി ബി ഐക്ക് പിണറായിയുടെ അസൽ മറുപടിയായിരുന്നു ഇത്.
സി ബി ഐയുടെ സംശയ മുനയിലുള്ള ഖാദി ബോർഡ് സെക്രട്ടറി കെ.എം. രതീഷിന്റെ ശമ്പളം 70000 രൂപയിൽ നിന്നും 1, 70,000 രൂപയാക്കി വർധിപ്പിക്കാനും ഇടതു സർക്കാർ മടിച്ചില്ല. അതായത് ഒരു ലക്ഷത്തിന്റെ പ്രതിമാസ വർധന. ഖാദി ബോർഡ് സെക്രട്ടറിയായ രതീഷ് തനിക്ക് 175000 രൂപ ശമ്പളം വേണമെന്ന് അന്ന് സർക്കാരിന് കത്തു നൽകിയിരുന്നു. തോമസ് ഐസക്കിന്റെ ധനവകുപ്പ് അത് വെട്ടി കിണറ്റിലിട്ടു. ഐസക്കിന്റെ ധനവകുപ്പൊന്നും പ്രശ്നമേയല്ല. മുഖ്യമന്ത്രി ഫയൽ വിളിച്ചു വരുത്തി രതീഷ് ചോദിച്ചതിൽ നിന്നും 50 0 0 രൂപ കുറച്ച് 170000 രൂപ അനുവദിച്ച് നൽകി. ഇക്കഴിഞ്ഞ് ദിവസം കേസ് ഹൈക്കോടതി പരിഗണിച്ചിരുന്നു.
സി ബി ഐ ക്ക് പ്രോസിക്യക്ഷൻ അനുമതി നിഷേധിച്ചത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നടന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്ക് കുറ്റപത്രം നൽ കുന്നതിന് പ്രോസിക്യൂഷൻ അനുമതി നൽകാനാവില്ലെന്ന സർക്കാർ കോടതിയെ അറിയിച്ചു. ഇവർ സർക്കാരിൻ്റെ പ്രതിഫലം പറ്റുന്നവർ ആയതു കൊണ്ടാണ് സി ബി ഐ പ്രോസിക്യൂഷൻ അനുമതി തേടിയത്. സി ബി ഐ ഇവർക്കെതിരെ കണ്ടെത്തിയ എല്ലാ കാര്യങ്ങളും തെറ്റാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സി ബി ഐയെ പൂർണമായി തള്ളി ക്കൊണ്ടാണ് സർക്കാർ നിലപാട് എടുത്തത്.
ഇതിനു മുമ്പ് തന്നെ സി ബി ഐ യുടെ പ്രോസിക്യൂഷൻ അപേക്ഷ സർക്കാർ തള്ളിയിരുന്നു. 2020 ഒക്ടോബർ 15നായിരുന്നു അപേക്ഷ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിരസിച്ചത്.ഇതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ അന്തിമവാദം പൂർത്തിയാക്കി. ജസ്റ്റിസ് കൗസർ എടപ്പകത്താണ് കേസിൽ വിധി പറയുക. ഫണ്ട് തിരിമറി , പരിപ്പുവിൽപ്പന എന്നിവയിൽ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് സർക്കാർ കണ്ടെത്തിയത്.
പ്രതികൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവില്ല. തോടണ്ടി വാങ്ങിയതിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ്റെ നടപടിക്രമങ്ങൾ പാലിക്കണമെന്ന് വ്യവസ്ഥയില്ല. ഐ എ എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ബോർഡാണ് കരാറുകൾ നൽകിയത്. 2006 മുതൽ 2015 വരെ കോട്ടയം ജെഎം ജെ ട്രേഡേഴ്സിന് നൽകിയ 14 തോട്ടണ്ടി കരാറുകളിലാണ് സി ബി ഐ സംശയം ഉന്നയിക്കുന്നത്. 500 കോടിയുടെ തോട്ടണ്ടി ഇറക്കുമതി ക്രമക്കേട് നടന്നുവെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.
ദേശീയ പണിമുടക്കിന്റെ പേരില്‍ പൊതുനിരത്തില്‍ ട്രേഡ് യൂണിയന്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിച്ച ഏഷ്യാനെറ്റ് പ്രതിനിധി വിനു വിജേ ജോണിനെതിരെ കേസ് കൊടുത്തതിൽ ചന്ദ്രശേഖരനും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ഓഫീസിന് മുന്നില്‍ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.. സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ചർച്ച നയിച്ച ചീഫ് റിപ്പോര്‍ട്ടര്‍ വിനു വി ജോണ്‍ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിച്ചെന്നായിരുന്നു പരാതി.
സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാകക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. പണിമുടക്ക് ദിവസം എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് വിനു ന്യൂസ് അവറില്‍ ചോദിച്ചിരുന്നു. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിച്ചിരിക്കുന്നത്. തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കിയില്ല. നേതാക്കളെ ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധക്കുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതും പ്രതികൾക്ക് ഉപകാരസ്മരണയായെന്ന് ആരെങ്കിലും പറഞ്ഞാൽ നിഷേധിക്കാനാവില്ല.
ഇത്തരം സൗജന്യങ്ങൾ ഒരു കോൺഗ്രസ് നേതാവിനും ലഭിച്ചിട്ടില്ല. ഇനി ലദിക്കുകയുമില്ല.സർവസമ്മതനായ നേതാവാണ് ചന്ദ്രശേഖരൻ. നിരവധി പ്രവർത്തകർ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ചന്ദ്രശേഖരനെതിരെ സംസാരിക്കാൻ പലർക്കും താൽപ്പര്യമുണ്ടെങ്കിലും പലപ്പോഴും കഴിയാറില്ല. ഐ ഗ്രൂപ്പിൻ്റെ സുരക്ഷിതത്വം എന്നും ചന്ദ്രശേഖരന് ഉണ്ടായിരുന്നു. ചെന്നിത്തലയുടെ വിശ്വസ്തന് സർക്കാർ നൽകിയ ഓഫർ സജീവമായ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. ചെന്നിത്തലയുടെ നിശബ്ദതയും കോൺഗ്രസിൽ ചർച്ചയായിട്ടുണ്ട്. നിലവിലെ കോൺഗ്രസ് നേതൃത്വത്തോട് ചെന്നിത്തലക്ക് വിരോധമുണ്ട്. പിണറായി എഫക്റ്റിൽ ഇതും പ്രതിഫലിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























