ആദിശേഖറിനെ കാർ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനെ വിളിച്ച് പറഞ്ഞത് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന്:- ഭാര്യ നാട്ടിൽ എത്തിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആക്കി പ്രിയരഞ്ജന്റെ മുങ്ങൽ:- പ്രതി ലഹരിമരുന്ന് സംഘത്തിലെ കണ്ണി

മലയിൻകീഴിൽ പതിനഞ്ചുകാരനെ ക്രൂരമായി വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജൻ കൃത്യത്തിന് ശേഷം സുഹൃത്തിനെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞതായി കൊല്ലപ്പെട്ട ആദിശേഖറിന്റെ ഇളയച്ഛൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പ്രതികരിച്ചത്. പ്രിയരഞ്ജൻ നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ആളെന്നാണ് പറഞ്ഞു കേട്ടത്. ജോലിയൊന്നുമില്ല. ആദ്യം ഈ മരണം കൊലപാതകമാണെന്നു വിചാരിച്ചില്ല.
സിസിടിവി ദൃശ്യം കണ്ടപ്പോൾ ആണ് ഞെട്ടിപ്പോയത്. രണ്ടു മൂന്ന് ദിവസം ക്ഷേത്രത്തിനു മുമ്പിൽ പ്രതി കുട്ടിയെ കാത്തു നിന്നിരുന്നു. നാട്ടിൽ ഇയാൾ ആരുടെയോ കാൽ അടിച്ചൊടിച്ചെന്നു കേട്ടിട്ടുണ്ട്. പ്രിയരഞ്ജന് ഈ അടുത്ത കാലത്തായി അധികം സാമ്പത്തിക സ്ഥിതിയുണ്ട്. അത് എങ്ങനെയാണെന്ന് അറിയില്ല. ജോലിയില്ലാതെ നാട്ടിൽ വെറുതെ നടക്കുന്നതാണ് പതിവ്. ഭാര്യ ഗൾഫിലാണ്. ഇയാളും ഇടക്കിടയ്ക്ക് ഗൾഫിൽ പോകാറുണ്ട്.
ആദിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കാർ ലോക് ചെയ്ത ശേഷം ഓട്ടോയിൽ രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. ആദിശേഖർ മിടുക്കനായ ഒരു കുട്ടിയായിരുന്നു. എല്ലാവർക്കും മാതൃകയായിരുന്നു അവൻ. പഠനത്തിലും കലയിലും പെരുമാറ്റത്തിലും മിടുക്കനാണെന്നും ഇളയച്ഛൻ പറഞ്ഞു. കൃത്യം നടത്തുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു വിവരം നൽകിയിരുന്നു. കാർ പിന്നീട് പേയാടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അപകടത്തിനു മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനഃപൂർവമാണ് കാർ ഇടിപ്പിച്ചതെന്ന് വ്യക്തമാണ്. കഴിഞ്ഞ മാസം 30നാണ് ആദിശേഖർ കാർ ഇടിച്ചു മരിക്കുന്നത്.
വൈകിട്ട് അഞ്ചുമണിക്ക് സൈക്കിൾ ചവിട്ടുകയായിരുന്ന ആദിശേഖറിനെ തൊട്ടടുത്ത് നിർത്തിയിരുന്ന കാർ അമിത വേഗതയിൽ എത്തി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. പ്രതി പ്രിയ രഞ്ജനാണ് കാറോടിച്ചിരുന്നത്. ഇയാൾക്കെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകരമായ നരഹത്യയ്ക്ക് ഐപിസി 304 ചുമത്തി.
കുട്ടിയെ ഇടിച്ച ശേഷം കുറച്ചകലെ കാർ നിർത്തിയ പ്രതി അമിത വേഗത്തിൽ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. അതേ സമയം വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യക്ക് അടുത്തേക്ക് പ്രതി രക്ഷപ്പെട്ടതാണ് നാട്ടുകാർ പറയുന്നത്. ആദിശേഖർ കാട്ടാക്കട ചിന്മയ മിഷൻ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു. പുളിങ്കോട് ക്ഷേത്രത്തിന് മുൻവശത്തായിരുന്നു അപകടം. അപകടത്തിന് 15 മിനിറ്റ് മുമ്പ് പ്രിയരജ്ഞൻ സംഭവസ്ഥലത്തെത്തി കാറിൽ കാത്തിരുന്നു.
സൈക്കിളുമായി ആദിശേഖർ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാർ മുന്നോട്ടെടുത്ത് ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കൾ പരാതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ മനപ്പൂർവം ഇടിച്ച് വീഴ്‌ത്തിയതെന്നത് വ്യക്തമാകുന്നുമുണ്ട്.
പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ നാലാഞ്ചിറയിലാണു താമസിക്കുന്നത്. വിദേശത്തുള്ള ഭാര്യ വിവരം അറിഞ്ഞു നാട്ടിൽ എത്തിയിരുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതല നീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. പ്രിയരഞ്ജൻ കുടുംബത്തോടൊപ്പം നാടുവിട്ടതായാണു സൂചന. മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. ഒന്നര മാസം മുൻപ് പ്രിയരഞ്ജൻ ഉൾപ്പെടുന്ന സംഘത്തെ ലഹരിമരുന്നായ എംഡിഎംഎയുമായി എക്സൈസ് പിടികൂടിയതായും ഉന്നത ഇടപെടലിനെ തുടർന്നു തടിയൂരിയതായും പൊലീസിനു വിവരം ലഭിച്ചു.
https://www.facebook.com/Malayalivartha
























