കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്... എസി മൊയ്തീനെ പത്ത് മണിക്കൂറോളം ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്ന് എസി മൊയ്തീന്‍ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മൊയ്തീന്‍, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും ഹാജരാകുമെന്നും വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നല്‍കിയെന്നും പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാവിലെ ഒമ്പതരയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ എ.സി മൊയ്തീന്‍ എം എല്‍ എ ചോദ്യം ചെയ്യലിനായി ഹാജരായത്. രണ്ടു തവണ നോട്ടീസ് കിട്ടിയിട്ടും എത്താതിരുന്ന എ സി മൊയ്തീന്‍ മൂന്നാമതും നോട്ടീസ് കിട്ടിയതോടെയാണ് ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരായത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി വായ്പ നേടിയത് എ.സി മൊയ്തീന്‍ എംഎല്‍എയുടെ ശുപാര്‍ശ പ്രകാരമാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍.
വായ്പാ തട്ടിപ്പിന്റെ ആസൂത്രകന്‍ സതീഷ് കുമാര്‍, എസി മൊയ്തീന്റെ ബെനാമിയാണോയെന്നാണ് ഇഡി പരിശോധിക്കുന്നത്. കേസില്‍ അന്വേഷണം നേരിടുന്ന ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എസി മൊയ്തീന്‍. പത്ത് വര്‍ഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി എസി മൊയ്തീന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ സിപിഎം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയേയും ഇന്ന് മൊയ്തീനൊപ്പം ഇഡി ചോദ്യം ചെയ്തു.
400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂര്‍ ബാങ്കില്‍ 2012 മുതലാണ് ബെനാമി ലോണ്‍ അടക്കമുള്ള തട്ടിപ്പുകള്‍ തുടങ്ങിയത്. ബെനാമികള്‍ മതിയായ ഈടില്ലാതെ വലിയ തുകകള്‍ വായ്പയായി എടുത്തതോടെ ബാങ്ക് സാമ്പത്തികമായി തകരുകയായിരുന്നു. നിക്ഷേപകര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ലോണെടുക്കാത്ത പലരും ജപ്തി ഭീഷണിയിലുമായി. ഇതേ തുടര്‍ന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കള്ളപ്പണ ഇടപടില്‍ ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha
























