പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഒളിയിടത്തിൽ നിന്ന് പൊങ്ങിയ പ്രിയരഞ്ജൻ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞത് അറിയാതെ ആക്‌സിലേറ്ററിൽ കാല് അമർന്ന് നിയന്ത്രണം പോയെന്ന്:- മനോനില താളം തെറ്റിയ അവസ്ഥയിലാണ് ഇപ്പോഴെന്നാണ് പോലീസ്:- പ്രതിക്ക് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിച്ച് നാട്ടുകാർ:- അക്രമാസക്തരാകാതെ സംയമനം പാലിച്ച് അവർ...

പുളിങ്കോട് ക്ഷേത്രത്തിനു മുന്നിൽ വച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ കാർ ഇടിച്ച് കൊലപ്പെടുത്തിയ പ്രതി പന്ത്രണ്ട് ദിവസന്തങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ തമിഴ്‌നാട് അതിർത്തിയിൽ വച്ച് പോലീസ് പിടിയിലായത്. സംഭവ സ്ഥലത്ത് പ്രതിയെ എത്തിച്ചപ്പോൾ സംയമനം പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പോലീസിനെ നാട്ടുകാർ അനുവദിക്കുകയായിരുന്നു. പറ്റിപ്പോയി, അറിയാതെ ആക്‌സിലേറ്ററിൽ കാല് അമർന്ന് നിയന്ത്രണം പോയെന്നായിരുന്നു പ്രതിയുടെ മൊഴി. മനോനില താളം തെറ്റിയ അവസ്ഥയിലാണ് ഇപ്പോഴെന്നാണ് പോലീസ് പറയുന്നത്.
അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ കാണാനിടയായ ബന്ധുക്കളിൽ ഉണ്ടായ സംശയമാണ് അപകടമരണമായി അവസാനിക്കേണ്ട കേസ് ആസൂത്രിത കൊലയെന്ന് സംശയത്തിലെത്തുന്നത്. പിന്നെ പ്രതിക്കു വേണ്ടിയുള്ള പാച്ചിലായിരുന്നു. 12–ാം ദിനം പ്രതി കുടുങ്ങിയത് പൊലീസിനു ആശ്വാസമായി. പ്രതി പിടിയിലായതറിഞ്ഞ് കാട്ടാക്കട പൊലീസ് സ്റ്റേഷനു മുന്നിൽ ജനം തടിച്ച് കൂടി. വൈകിട്ട് 5 മണിയോടെ സ്റ്റേഷനു മുന്നിൽ പ്രതിയെ കാണാൻ അളെത്തി തുടങ്ങി.
വന്നവരൊക്കെ കടുത്ത അമർഷത്തിൽ ശാപവാക്കുകൾ ചൊരിഞ്ഞു. 6.45ന് ഇൻസ്പെക്ടർ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിൽ പ്രതിയുമായി വന്ന ജീപ്പ് സ്റ്റേഷൻ വളപ്പിലേക്ക്. ഇതോടെ ജനം ആകെ നിയന്ത്രണം വിട്ട് ശാപ വാക്കുകളും അസഭ്യവുമായി പ്രതിക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമം. പെട്ടെന്നു തന്നെ ഗേറ്റ് പൂട്ടി പൊലീസ് സംഘം ജനത്തെ പ്രതിരോധിച്ചു. ജീപ്പിൽ നിന്നും മുഖം മറച്ച് ചാനൽ ക്യാമറകൾക്ക് ഇടയിലൂടെ പ്രതിയെ പണിപ്പെട്ട് പൊലീസ് സ്റ്റേഷനുള്ളിലേക്ക് മാറ്റി. സ്റ്റേഷനു മുന്നിൽ തടിച്ച് കൂടിയവർ പ്രതിയെ കാണാതെ തിരികെ പോകില്ലെന്ന് വാശിയിൽ. ഇതിനിടെ റൂറൽ പൊലീസ് മേധാവി സ്റ്റേഷനിലെത്തി.
ഗത്യന്തരമില്ലാതെ ഇൻസ്പെക്ടർ പ്രതിയെ കാണിക്കാമെന്ന് ഉറപ്പ് നൽകി. രാത്രി 8 മണിയോടെ കനത്ത പൊലീസ് സുരക്ഷയിൽ 2 മിനിറ്റ് സമയം സ്റ്റേഷൻ വരാന്തയിൽ പ്രിയരഞ്ജനെ നിർത്തി. പ്രിയരഞ്ജനെ റൂറൽ പൊലീസ് മേധാവി ഡി.ശിൽപ, ഡിവൈഎസ്പി: എൻ.ഷിബു എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും കൂടുതൽ ചോദ്യം ചെയ്യൽ. ആദ്യം അലക്ഷ്യമായി വാഹനം ഓടിച്ചതിനായിരുന്നു പ്രിയരഞ്ജനെതിരെ കേസ്. 2 ദിവസത്തിനു ശേഷം മനഃപൂർവമല്ലാത്ത നരഹത്യ കേസായി. സിസിടിവി ദൃശ്യങ്ങൾ വ്യപകമായി പ്രചരിച്ചതും ബന്ധുക്കളുടെ മൊഴിയും നരഹത്യ വകുപ്പ് ചുമത്താൻ കാരണമായി.
എന്നാൽ അടുത്ത ബന്ധുക്കൾ നൽകിയ മൊഴിയും പിതാവിന്റെ പരാതിയും 5 മാസം മുൻപ് പുളിങ്കോട് ക്ഷേത്ര വളപ്പിൽ ആദിശേഖറിനെ പ്രതി മർദിക്കാൻ ഒരുങ്ങിയെന്ന വെളിപ്പെടുത്തലും ആസൂത്രിത കൊലപാതകമെന്ന് സ്ഥിരീകരിച്ചു. 5 മാസം മുൻപ് ക്ഷേത്ര വളപ്പിൽ പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തു.‘ മാമാ ഇത് ശരിയാണൊ. ക്ഷേത്രമല്ലേ? എന്ന് മാത്രമായിരുന്നു ആദിശേഖർ നിഷ്കളങ്കമായി ചോദിച്ചത്.
അന്ന് ആദിശേഖറിനോട് കയർത്തു പ്രിയരഞ്ജൻ. കൈ സൈക്കിളിലെ ഹാൻഡിൽ അമത്തി പിടിച്ചിരുന്ന ആദിശേഖറിന്റെ കൈകളിൽ ബലമായി പിടിച്ച് അമർത്തി അന്ന് പ്രിയരഞ്ജൻ ദേഷ്യം തീർത്തു. കാണിച്ച് തരാമെന്ന വെല്ലുവിളിയും. ഇതാണ് മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച അരും കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്.
അതിനിടെ പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയേക്കും. കാട്ടാക്കട പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രിയരഞ്ജൻ ഓടിച്ചിരുന്ന ഇലക്ട്രിക് കാർ ഇന്നലെ ഉദ്യോഗസ്ഥർ പരിശോധിച്ചു. വാഹനത്തിനു തകരാറില്ലെന്ന് കണ്ടെത്തി. പുതിയ കാറിന്റെ മെക്കാനിക്കൽ സൈഡ് എല്ലാം ഭദ്രമെന്ന് കണ്ടെത്തി. ഇതോടെ കാറിന്റെ തകരാർ അല്ല അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha
























