ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്
ആരാധകര്‍ ആവേശത്തില്‍ .... തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഫിറ്റ്നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
പൂരദിവസം നെയ്തലക്കാവിലമ്മയെ പുറത്തേറ്റിയായിരിക്കും രാമന്റെ വരവ്. നെയ്തലക്കാവിലമ്മയുമായെത്തി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര വാതില്‍ തുറന്ന് പൂരത്തിനു തുടക്കമിടുന്നത് എറണാകുളം ശിവകുമാറായിരിക്കും. എട്ടുമണിയോടെയാണ് നെയ്തലക്കാവിലമ്മ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങുക. പതിനൊന്നുമണിക്കു മുന്‍പായി രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി റൗണ്ടില്‍ പ്രവേശിക്കും. കഴിഞ്ഞതവണ അയ്യന്തോള്‍ ദേവി പാമ്പാടി രാജന്റെ പുറത്തേറിയാണ് എത്തിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
അതേസമയം പൂരങ്ങളുടെ പൂരമാണ് തൃശ്ശൂര്‍ പൂരം. രണ്ടു നിരകളിലായി അഭിമുഖം നില്‍ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. കുടമാറ്റത്തിന്റെ വര്‍ണ്ണ വിസ്മയങ്ങള്‍ സന്ധ്യയിലേക്ക് ഉദിച്ച് അസ്തമിക്കുമ്പോള്‍ ലക്ഷങ്ങള്‍ ആഹ്ലാദത്തില്‍ ആറാടും. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും.
കൊച്ചി മഹാരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ പത്തു ക്ഷേത്രങ്ങളെ പങ്കെടുപ്പിച്ച് ഏകദേശം ഒന്നര നൂറ്റാണ്ടു മുമ്പാണ് ഈ പൂരത്തിന് തുടക്കം കുറിച്ചത്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്പള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്.
പൂര ദിവസം രാവിലെ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്, ഉച്ച തിരിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അന്നു വൈകിട്ട് സ്വരാജ് റൗണ്ടില്‍ കുടമാറ്റം എന്നിവയാണ് പ്രധാനം. രാത്രി ആവര്‍ത്തിക്കുന്ന എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗവും ഉണ്ടാകും. കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാര്‍, താള വാദ്യ രംഗത്തെ കുലപതിമാര്‍, പ്രൗഢമായ കരിമരുന്നു പ്രയോഗം, എല്ലാത്തിനും മീതെ കാണികളുടെ അതിശയിപ്പിക്കുന്ന പങ്കാളിത്തവും ചേരുമ്പോള്‍ തൃശ്ശൂര്‍ പൂരം ഓരോ വര്‍ഷവും വേറിട്ട അനുഭവമാകുന്നു.
അതേസമയം ഇന്ന് രാവിലെ 11.30ന് മേളവിരുന്നു തുടങ്ങുകയായി. പഴയ നടക്കാവില്‍ തെക്കേമഠത്തിനു സമീപമെത്തിയാല്‍ കോങ്ങാട് മധു പകരുന്ന പഞ്ചവാദ്യമധുരം. മഠത്തില്‍വരവ് എന്നു ലോകം പേരിട്ടുവിളിക്കുന്ന വാദ്യവിസ്മയം. ഉച്ചയ്ക്ക് 1.15ന് നായ്ക്കനാലില്‍ ഈ പഞ്ചവാദ്യം കലാശിക്കും. ചെണ്ടയുടെ മാസ്മരികതയാണ് അനുഭവിക്കേണ്ടതെങ്കില്‍ 11.45ന് പാറമേക്കാവില്‍ ചെമ്പടമേളം ഉണ്ട്. 12.15ന് 15 ആനകളുമായി പുറത്തേക്ക് എഴുന്നള്ളുമ്പോഴും ചെമ്പടയുടെ അകമ്പടിത്താളം. പിന്നെ ചെമ്പട കലാശിച്ചു പാണ്ടിമേളം ആരംഭിക്കും. ഇതാണു വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് 2.10ന് ഇലഞ്ഞിത്തറമേളയായി മാറുന്നത്. കിഴക്കൂട്ട് അനിയന്‍ മാരാരാണ് ഇവിടെ പ്രമാണി. 4.30 വരെ പിന്നെ ഇലഞ്ഞിച്ചുവട് വേറൊരു ലോകമാണ്. ഉച്ചയ്ക്ക് 3ന് നായ്ക്കനാലില്‍ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിനു പുറത്ത് ശ്രീമൂലസ്ഥാനത്തു കൊട്ടിത്തിമിര്‍ക്കും.
"
https://www.facebook.com/Malayalivartha