കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ നിപ്മറിൽ ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക്: മന്ത്രി ഡോ. ബിന്ദു
കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ നടത്താൻ ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനില്‍ (നിപ്മർ) ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ പല ഭക്ഷണങ്ങളും കുട്ടികൾ കഴിക്കാന്‍ കൂട്ടാക്കാറില്ല. ഇത് കുട്ടികളെ പോഷണക്കുറവിലേക്കും മറ്റു രോഗങ്ങളിലേക്കും നയിക്കുന്നു. ഇത്തരം പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിനുള്ള സംവിധാനമാണ് ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക്. കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ കുട്ടിക്കും അനുയോജ്യമായ മെനു പ്ലാനുകള്‍ തയ്യാറാക്കുന്നതിനും അവ കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിനും നിപ്മറിലെ വിദഗ്ധ ടീം സജീവമായി ഇടപെടും. ഡയറ്റീഷന്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന ടീം ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഡയറ്റീഷന്റെ നേതൃത്വത്തില്‍ ഓരോ കുട്ടിയുടേയും ഭക്ഷണ 'ശീലവും ഭക്ഷണക്രമവും ശരിയായി നിരീക്ഷിച്ച ശേഷമാണ് ആവശ്യമായ മെനു പ്ലാന്‍ തയ്യാറാക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട ഇന്ദ്രിയ സംയോജന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് ആണ്. ഭക്ഷണവസ്തുക്കളുടെ മൃദുത്വം, രൂപം, രുചി എന്നിവ കുട്ടിക്ക് സ്വീകാര്യവും സുഖകരവുമാക്കി മാറ്റുന്നതിന് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് സഹായിക്കും.
ഭക്ഷണം ശരിയായ രീതിയില്‍ ചവച്ചരച്ച് കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ മോട്ടോര്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്പീച്ച് തെറാപ്പിസ്റ്റ് നല്‍കും. കഥകള്‍, പാചക പരീക്ഷണങ്ങള്‍ എന്നിവയിലൂടെ കുട്ടികളില്‍ ഭക്ഷണത്തോടുള്ള താല്പര്യം വളര്‍ത്തുക, കുട്ടികളുടെ ചലന സംബന്ധമായ കഴിവുകള്‍, സമൂഹത്തോടുള്ള ഇടപെടലുകള്‍ എന്നിവ മെച്ചപ്പെടുത്തുക, ഭക്ഷണം സ്വയം കഴിക്കുന്നതിനുള്ള താല്പര്യം വളര്‍ത്തിയെടുക്കുക എന്നിവക്ക് സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ മേൽനോട്ടം വഹിക്കും.
തുടക്കത്തില്‍ മൂന്നുമാസ കാലയളവുള്ള പരിശീലന പദ്ധതിക്കാണ് നിപ്മർ രൂപം നല്‍കിയിട്ടുള്ളത്. രണ്ടു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള ക്ലിനിക്കാണിത്. പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷനായി 9288099582 എന്ന നമ്പറില്‍ ബന്ധപ്പെടാം - മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
https://www.facebook.com/Malayalivartha