ആത്മവിശ്വാസം ഇതല്ലാതെന്ത്..ട്രെയിന്‍ അപകടം കൈയും കാലുമെടുത്തിട്ടും ജീവിത സമരത്തില്‍ ഇടര്‍ച്ചകളില്ലാതെ മുന്നേറുന്ന കോട്ടയംകാരന്‍ അനീഷ്

ആത്മവിശ്വാസം വെറുതേ പറയുന്നതല്ല ആ വാക്കിന് ഒരു പകരക്കാരന്‍ ഇങ്ങ് കോട്ടയത്തുണ്ട്. ''ഭിന്നശേഷിക്കാര്‍ക്കു വേണ്ടതു സാമ്പത്തിക സഹായമല്ല. കഴിവുകള്‍ തെളിയിച്ചു മുന്നേറാനുള്ള അവസരമാണ്'' കോട്ടയം ആര്‍പ്പൂക്കര സ്വദേശി അനീഷ് മോഹന്റെ വാക്കുകളാണിത്. ജീവിതദുരിതങ്ങളോടു മല്ലിട്ട് ഒരു കര പറ്റാമെന്ന വിശ്വാസത്തോടെ മുന്നോട്ടു നീങ്ങുമ്പോഴാണ് ദുരന്തമായി ഒരു ട്രെയിന്‍ അപകടം അനീഷിനെ തേടിയെത്തിയത്. നഷ്ടമായത് വലതു കൈയും ഇടതുകാലും. ഒരുപാടു സ്വപ്നങ്ങള്‍ കണ്ടുമുന്നേറുന്ന ആരെയും തളര്‍ത്തും ഈ ഒരവസ്ഥ. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുവരെ തോന്നാവുന്ന സാഹചര്യം.
എന്നാല്‍, ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ നിന്ന് മനക്കരുത്തു കൈമുതലാക്കി, കണ്ട സ്വപ്‌നങ്ങളൊക്കെ പൂര്‍ത്തീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അനീഷ് മോഹന്‍ എന്ന ചെറുപ്പക്കാരന്‍. ഭിന്നശേഷിക്കാരെ സഹാനുഭൂതിയോടെ മാത്രം കണ്ടു സാമ്പത്തികസഹായം നല്‍കുന്ന അവസ്ഥയല്ല സമൂഹത്തിനു വേണ്ടെതന്ന് അനീഷ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ഏതു മേഖലയില്‍ മികവു തെളിയിക്കാന്‍ ആകുമെന്നു കണ്ടെത്തണം. എന്നിട്ട് അവര്‍ക്ക് അതിനായി വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കണം. എങ്കിലേ, അവരും ഈ സമൂഹത്തില്‍ തുല്യരാണെന്ന ബോധം സൃഷ്ടിക്കാനാകു എന്നും അനീഷ് പറയുന്നു.
വ്യക്തികേന്ദ്രീകൃതമായ പരിശീലനമാണ് അവര്‍ക്കു നല്‍കേണ്ടത്. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന കഴിവുകള്‍ എന്തെന്നു കണ്ടെത്തണം. അതിനായി പ്രത്യേക പരിശീലനപരിപാടികള്‍ തന്നെ ആവശ്യമാണ്. ഇപ്കായ് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയറക്ടര്‍ മാത്യു കണമലയ്‌ക്കൊപ്പം ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇത്തരത്തിലുള്ള പരിശീലനപരിപാടിയുടെ ഇലേണിങ് പതിപ്പ് തയ്യാറാക്കിയിരിക്കുകയാണ് അനീഷ്. ബ്രിട്ടീഷ് സ്‌കോളര്‍ഷിപ്പോടെ മാഞ്ചസ്റ്ററിലും വെയില്‍സിലും പരിശീലനത്തിനുശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് അനീഷ് കൂടുതല്‍ ചിന്തിച്ചത്.
21ാം വയസിലാണ് ട്രെയിന്‍ അപകടം അനീഷിന്റെ ജീവിതം തച്ചുതകര്‍ത്തത്. കൃത്യമായി പറഞ്ഞാല്‍ 2009 ഒക്ടോബര്‍ 17ന്. കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ അനീഷ് വീട്ടിലേക്കുള്ള അവസാന ബസ്സില്‍ കയറാന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് തിരക്കിട്ട് പോകുമ്പോള്‍ കാല്‍തട്ടി പാളത്തില്‍ വീഴുകയായിരുന്നു. കുതിച്ചെത്തിയ ട്രെയിന്‍ അനീഷിന്റെ വലതുകൈയും ഇടതുകാലും കൊണ്ടുപോയി.
ഏറെ നാള്‍ ആശുപത്രിക്കിടക്കയില്‍. ഒടുവില്‍ കൃത്രിമോപകരണങ്ങളുടെ സഹായത്തോടെ പതിയെപ്പതിയെ ജീവിതത്തിലേക്ക്. ശാരീരിക സന്തുലനം നഷ്ടമാക്കുന്ന ഭാരമേറിയ കൃത്രിമ അവയവങ്ങള്‍ പിന്നോട്ടു വലിക്കുമ്പോഴും മനക്കരുത്ത് ഒന്നു കൊണ്ടു മാത്രം മുന്നോട്ടുള്ള യാത്ര.
തകര്‍ന്നു പോകുമായിരുന്ന ജീവിതം മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടും വിധത്തില്‍ തിരിച്ചുവിട്ട അനീഷിനെത്തേടി ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവുമെത്തി. മികച്ച ഭിന്നശേഷി വിഭാഗം പരിശീലകര്‍ക്ക് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് 2014ല്‍ അനീഷിനെ തേടിയെത്തിയത്. കൃത്രിമക്കൈയും കാലും പിടിപ്പിച്ച അനീഷ് നടക്കുകയും സൈക്കിള്‍ ചവിട്ടുകയും മാത്രമല്ല, കാറും ബൈക്കും ഓടിക്കുകയും ചെയ്യും. ഒരു കാര്യത്തിനും പരസഹായം തേടാറുമില്ല.
തനിക്ക് ഇനി ചെയ്യാനുള്ളത് ഭിന്നശേഷിയുള്ളവര്‍ക്കായി ഒരു പുതുലോകം തുറക്കുകയാണെന്നു തിരിച്ചറിയുകയാണ് അനീഷ്. അതിനായുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്കായി കോട്ടയം കലക്ടറേറ്റില്‍ ലിഫ്റ്റ് സ്ഥാപിക്കാനുള്ള ഉത്തരവെത്തിയത് അനീഷിന്റേയും കൂടി നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ്. എല്ലാപൊതുമേഖല സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഉത്തരവു പുറപ്പെടുവിച്ചതും അനീഷിന്റെ ഇടപെടലുകളുടെ ഫലമായാണ്.
'സദ്ചിന്തകളോടെയാണു സമൂഹം മുന്നേറേണ്ടത്. ഭിന്നശേഷിക്കാരെ ഉയര്‍ത്തിക്കൊണ്ടു വരേണ്ട കടമ സമൂഹം ഏറ്റെടുക്കണം. അവര്‍ക്ക് ആവശ്യമായ അവസരങ്ങള്‍ നല്‍കണം. അങ്ങനെ അവരെക്കൂടി സമൂഹത്തിന്റെ മുന്‍ നിരയിലേക്കു കൊണ്ടുവരണം. ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ മാത്രമല്ല, ജീവിതത്തെ നിരാശരായി മാത്രം സമീപിക്കുന്ന ആള്‍ക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്.'' അനീഷ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























