ബിജെപിയ്ക്ക് പുതിയ ആവേശം... ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്; പല ഗ്രൂപ്പുകള്‍ അധ്യക്ഷ പദം മോഹിച്ചത് വെറുതേ

വെള്ളിടി പോലെ കേന്ദ്രത്തിന്റെ തീരുമാനം എത്തിയതോടെ സംസ്ഥാന നേതാക്കള്‍ക്ക് അത് അനുസരിക്കുകയേ മാര്‍ഗം ഉണ്ടായിരുന്നുള്ളൂ. പല ഗ്രൂപ്പുകള്‍ അധ്യക്ഷ പദം മോഹിച്ചെങ്കിലും ഇനി ഒന്നും നടക്കില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വര്‍ഷം തുടര്‍ച്ചയായി കെ. സുരേന്ദ്രന്‍ തുടര്‍ന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികകള്‍ നല്‍കിയിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനുമടക്കം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
മികച്ച തീരുമാനമെന്നായിരുന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചത്. രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടിയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാനാകുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അധ്യക്ഷനാക്കിയ തീരുമാനം ഏകകണ്ഠമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന് അപരിചിതന്‍ അല്ലെന്നായിരുന്നു എംടി രമേശിന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്നും എംടി രമേശ് പറഞ്ഞു.
രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയനേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. നാലുവരി സംസാരിച്ചാല്‍ നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയും രാജീവ് ചന്ദ്രശേഖര്‍. മറ്റെല്ലാപേരും മാറ്റിവച്ച് രാജീവിലേക്ക് പാര്‍ട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള മൂല്യം കണക്കാക്കിയാണ്.
ശരാശരി രാഷ്ട്രീയക്കാരനപ്പുറം ആരോപണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പവര്‍ പോയിന്റ് പ്രസന്റേഷനാണ് രാജീവിന്റെ ശൈലി. കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡല്‍ തേടുകയായിരുന്നു പാര്‍ട്ടി ദേശീയ നേതൃത്വം. ആ പരീക്ഷണത്തിന്റെ ആദ്യവേദിയായിരുന്നു തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം. പുതിയ കാലത്തിന്റെ രാഷ്ട്രീയക്കാരനില്‍ പുത്തന്‍വോട്ടര്‍മാര്‍ ഉള്‍പ്പടെ അണിനിരന്നത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതുമാണ്. പഠിച്ചതും സ്വപ്നംകണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസില്‍നിന്ന് 2021 ജൂലൈ 7നു എനിക്ക് ഒരു കോള്‍ വന്നു. പ്രധാനമന്ത്രിയെ പെട്ടെന്നു കാണണം. വൈകാതെ ഞാന്‍ ഓഫിസിലെത്തി കണ്ടു. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്നു മോദിജി നിര്‍ദേശിച്ചു. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു. 'ഇനി മുതല്‍ മുണ്ടുടുക്കാന്‍ ശ്രമിക്കൂ. അതു നന്നാകും.' പിറ്റേന്നു സത്യപ്രതിജ്ഞയ്ക്കും അതു കഴിഞ്ഞ് ഓഫിസില്‍ ചുമതലയേല്‍ക്കാനും ഞാന്‍ മുണ്ടുടുത്താണു പോയത്. അതിനുശേഷം മുണ്ടാണ് എന്റെ സ്ഥിരം വേഷം - ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു നാമനിര്‍ദേശപത്രിക നല്‍കിയ ശേഷമാണ് രാജീവ് ചന്ദ്രശേഖര്‍ ഈ 'മുണ്ടുകഥ' പങ്കുവച്ചത്. പതിവുമുഖങ്ങളെ മാറ്റി ഇത്തവണ നരേന്ദ്ര മോദി, രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലേക്കാണു നിയോഗിച്ചത്.
നിധിന്‍ ഗഡ്കരി ദേശീയ അധ്യക്ഷനായിരിക്കെ, 2010ല്‍ 'വിഷന്‍ 2025' പദ്ധതി തയാറാക്കാന്‍ രൂപീകരിച്ച നേതാക്കളുടെയും വിദഗ്ധരുടെയും കമ്മിറ്റിയുടെ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറായിരുന്നു. 2025ല്‍ കൃഷി, അടിസ്ഥാനസൗകര്യം, ഐടി, ഊര്‍ജം, വ്യവസായം തുടങ്ങി 50 മേഖലകളില്‍ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടിയുടെ പിന്നീടുള്ള ആലോചനകള്‍. എഐ സാങ്കേതികവിദ്യാരംഗത്തു വിദേശത്തെ പ്രധാന യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ചതിനാല്‍ അതിന്റെ യാത്രകളിലായിരുന്നു കഴിഞ്ഞയാഴ്ച വരെ. 'ഇന്നലെ രാവിലെയാണ് ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നോട് സംസ്ഥാന പ്രസിഡന്റാകണമെന്ന കാര്യം അറിയിച്ചത്. ഇനി പൂര്‍ണസമയം കേരളത്തില്‍ പ്രവര്‍ത്തിക്കും' - രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
റിട്ട. എയര്‍ കമഡോര്‍ എം.കെ.ചന്ദ്രശേഖറിന്റെയും ആനന്ദവല്ലിയമ്മയുടെയും മകനാണു രാജീവ് ചന്ദ്രശേഖര്‍. തൃശൂര്‍ സെന്റ് പോള്‍സ് കോണ്‍വന്റ് സ്‌കൂളിലും ബെംഗളൂരുവിലെ കേന്ദ്രീയ വിദ്യാലയത്തിലുമായിരുന്നു വിദ്യാഭ്യാസം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം യുഎസില്‍ ഇലിനോയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് എടുത്തു. ഹാര്‍വഡ് ബിസിനസ് സ്‌കൂള്‍, സ്റ്റാന്‍ഫഡ്, ഇന്റല്‍ എന്നിവിടങ്ങളില്‍നിന്ന് മാനേജ്‌മെന്റ്, ടെക്‌നോളജി പ്രോഗ്രാമുകളില്‍ പരിശീലനവും നേടി. 1988 മുതല്‍ 1991 വരെ 'ഇന്റലി'ല്‍ ജോലിചെയ്തു. തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങി ബിപിഎല്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. 1994ല്‍ ബിപിഎല്‍ മൊബൈല്‍ തുടങ്ങി. സാങ്കേതികവിദ്യ, മാധ്യമ, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിലായി നിക്ഷേപങ്ങളുള്ള സ്ഥാപനമായ ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ സ്ഥാപിച്ചു.
കര്‍ണാടകയില്‍നിന്നു 3 തവണ രാജ്യസഭയിലെത്തി. 2021 മുതല്‍ 2024 വരെ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സ്‌കില്‍ ഡവലപ്‌മെന്റ്, ഒന്‍ട്രപ്രനര്‍ഷിപ്, ജലശക്തി വകുപ്പുകളുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. ബിപിഎല്‍ ഗ്രൂപ്പ് സ്ഥാപകനായ ടി.പി.ജി. നമ്പ്യാരുടെ മകള്‍ അഞ്ജുവാണു ഭാര്യ. മക്കള്‍: വേദ്, ദേവിക.
രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു പിന്നാലെ ബിജെപി സംസ്ഥാന ഭാരവാഹി നിരയില്‍ പകുതിയോളം പേര്‍ പുതുതായെത്തും. അതേസമയം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പരമാവധി ഉള്‍ക്കൊണ്ടുപോകണമെന്ന നിര്‍ദേശമാണു രാജീവ് ചന്ദ്രശേഖറിനു നല്‍കിയിട്ടുള്ളത്.മുതിര്‍ന്ന നേതാക്കളായ എം.ടി.രമേശിനും ശോഭ സുരേന്ദ്രനും കൂടുതല്‍ പരിഗണന നല്‍കിയേക്കും. വി.മുരളീധരന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാകുമെന്ന സൂചനയുമുണ്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ പദവി പ്രതീക്ഷിക്കാം.
സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്കും പുതിയ ആളെ ആര്‍എസ്എസ് നിയോഗിക്കും. ജൂണില്‍ സംസ്ഥാനത്തെ ആര്‍എസ്എസ് പ്രചാരകരുടെ വാര്‍ഷികയോഗത്തില്‍ തീരുമാനമുണ്ടാകും.കര്‍ണാടകയില്‍ പരീക്ഷിച്ചു വിജയം കണ്ടതുപോലെ കേരളത്തിലും 30 സംഘടനാ ജില്ലകള്‍ രൂപീകരിച്ച് പുതിയ പരീക്ഷണത്തിനും ബിജെപി തുടക്കംകുറിച്ചിരുന്നു. ജില്ലാ ഭാരവാഹി പട്ടികയുണ്ടാക്കുന്നത് സംസ്ഥാന പ്രസിഡന്റിനോടു കൂടി ആലോചിച്ചാകണമെന്നതിനാല്‍ ആദ്യം അതിലേക്കായിരിക്കും രാജീവ് ചന്ദ്രശേഖറിന്റെ ശ്രദ്ധ. ഇതിനോടൊപ്പം സംസ്ഥാന ഭാരവാഹികളെയും നിശ്ചയിക്കുമെന്നാണു വിവരം.
ബിജെപി കേരളഘടകത്തിലെ ഗ്രൂപ്പു പോരാണു രാജീവ് ചന്ദ്രശേഖര്‍ എന്ന തീരുമാനത്തിലേക്കു കേന്ദ്രനേതൃത്വത്തെ എത്തിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ, പലതട്ടുകളിലായി നില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തു മാറ്റു തെളിയിക്കുകയാണ് രാജീവിനു മുന്നിലെ വെല്ലുവിളി. 5 വര്‍ഷ കാലാവധി പിന്നിട്ടെങ്കിലും തിരഞ്ഞെടുപ്പുകള്‍ മുന്നിലുള്ളതിനാല്‍ തുടരാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെ.സുരേന്ദ്രന്‍. കഴിഞ്ഞതവണ സുരേന്ദ്രനൊപ്പം പരിഗണിക്കപ്പെട്ടതിനാല്‍ ഇക്കുറി തന്റെ ഊഴമെന്ന ഉറപ്പിലായിരുന്നു എം.ടി.രമേശ്. പക്ഷേ വി.മുരളീധരന്‍-പി.കെ.കൃഷ്ണദാസ് പക്ഷങ്ങളുടെ കണക്കുകൂട്ടലുകള്‍ ഒരുമിച്ചു പൊലിഞ്ഞു. വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള തീരുമാനം നറുക്കാകുമെന്ന ശോഭ സുരേന്ദ്രന്റെ പ്രതീക്ഷയും പാളി. ഈ 3 പേരെയും പരിഗണിച്ചെങ്കിലും ആരു വന്നാലും ഗ്രൂപ്പു പോരിന് അയവുണ്ടാകില്ലെന്ന റിപ്പോര്‍ട്ടാണു കേന്ദ്രനേതൃത്വത്തിനു ലഭിച്ചത്.
കേന്ദ്രനിര്‍ദേശം അംഗീകരിക്കുമ്പോള്‍ത്തന്നെ തഴയപ്പട്ടവരുടെ മുഖം മ്ലാനമാണ്. അതേസമയം, സുരേന്ദ്രന്‍ തുടര്‍ന്നില്ല എന്നതു കൃഷ്ണദാസ് പക്ഷത്തിനും ആ പക്ഷത്തുനിന്ന് ഒരാള്‍ വന്നില്ലെന്നതും ശോഭ പരിഗണിക്കപ്പെട്ടില്ലെന്നതും മുരളീധരന്‍-സുരേന്ദ്രന്‍ വിഭാഗത്തിനും ആശ്വാസകരമാണ്. തഴയപ്പെട്ട രണ്ടു വിഭാഗങ്ങളുടെയും മനോഭാവം പുതിയ നേതൃത്വത്തിനും പ്രധാനമാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനോടു തോറ്റെങ്കിലും പോരാളിയെന്ന പരിവേഷം രാജീവിനു ഗുണകരമായെന്നു കരുതുന്നവരുണ്ട്. കുമ്മനം രാജശേഖരന്‍ പ്രസിഡന്റായ 2018ല്‍ എന്‍ഡിഎക്ക് പുതിയ ഭാരവാഹികളെ വച്ചപ്പോള്‍ രാജീവിനെ വൈസ് ചെയര്‍മാനാക്കിയിരുന്നു. അതു കേരളരാഷ്ട്രീയത്തിലേക്കുള്ള വരവാണെന്നു പ്രചാരണമുണ്ടായെങ്കിലും തണുപ്പന്‍ പ്രതികരണമായിരുന്നു. കേരളത്തില്‍ കേന്ദ്രീകരിക്കാന്‍ താല്‍പര്യപ്പെടാതിരുന്ന രാജീവ്, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം തിരഞ്ഞെടുത്തതും വൈകിയാണ്.
അടുത്ത ദിവസങ്ങളില്‍ തലസ്ഥാനത്തു വീടെടുത്ത്, കേരളം പ്രവര്‍ത്തനകേന്ദ്രമാക്കുന്ന സൂചന നല്‍കിയതും കേന്ദ്രത്തില്‍നിന്ന് മുന്‍കൂട്ടി ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും. ബിസിനസ്‌സാങ്കേതിക മേഖലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരു വ്യക്തി സംസ്ഥാനത്ത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനാകുന്നത് ആദ്യമാണ്.ജില്ലാ നേതാക്കളുമായോ സംസ്ഥാനത്തെ എല്ലാ പ്രധാന നേതാക്കളുമായോ രാജീവിന് അടുത്ത സമ്പര്‍ക്കമോ പരിചയമോ ഇല്ല. മുന്നണി കേന്ദ്രീകൃതമായ കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമില്ല. എന്നാല്‍, പോരായ്മകളെ അതിവേഗം മറികടക്കാനുള്ള മിടുക്കു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെളിയിച്ചതായി രാജീവിനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുമ്പോഴും ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയില്‍നിന്നും ആര്‍എസ്എസില്‍നിന്നും പിന്തുണ ആര്‍ജിക്കുകയാണു രാജീവിനു മുന്നിലെ ആദ്യ കടമ്പ.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്. മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂര്‍ ആണ് ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ശോഭാ സുരേന്ദ്രന്റെ ചിത്രം സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. 'ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം' എന്നും കുറിപ്പിലുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് സംസ്ഥാന നേതൃയോഗത്തില്‍ ധാരണയായത്. തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ എത്തി പത്രികാസമര്‍പ്പണം നടത്തി. എന്നാല്‍ ഈ സമയത്ത് ശോഭ ഓഫിസില്‍ എത്താതിരുന്നത് ചര്‍ച്ചയായിരുന്നു. കാര്‍ എത്താന്‍ വൈകിയതു കൊണ്ടാണ് പത്രികാസമര്‍പ്പണ സമയത്ത് ഓഫിസില്‍ എത്താന്‍ സാധിക്കാതിരുന്നതെന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശോഭാ സുരേന്ദ്രന്റെ വിശദീകരണം. അതോടെ വിമര്‍ശകരുടെ വായടഞ്ഞു.
അതേസമയം രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേറെ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ല. സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ സുരേന്ദ്രന് പകരമാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.
എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ എം കെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964 ല്‍ അഹമ്മദാബാദിലാണ് രാജീവിന്റെ ജനനം. ബിസിനസുകാരനായി തിളങ്ങിയത് ബെംഗളൂരുവില്ലാണ്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ്. കേരളത്തിലെ തായ് വേരും അതുതന്നെ. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി.
2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവാണ്.
https://www.facebook.com/Malayalivartha