എപ്പോൾ ആത്മഹത്യ ചെയ്യും..? ടെലഗ്രാമിൽ സുകാന്തിന്റെ നിർണായക ചാറ്റ്....

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽ പോയ പ്രതി സുകാന്ത് സുരേഷിനെതിരെ നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു. സുകാന്തിൻ്റെ ഐഫോണിലെ ചാറ്റുകൾ പൊലീസ് കണ്ടെത്തി. ഇതിൽ സുഹൃത്തായ പെൺകുട്ടിയോട് എന്ന് ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത് ചോദിക്കുന്നതായി പൊലീസ് കണ്ടെത്തി. സുകാന്തിൻ്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് പെൺകുട്ടി മറുപടി നൽകിയതും കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 9 ന് താൻ മരിക്കുമെന്ന് പെൺകുട്ടി മറുപടി നൽകുകയായിരുന്നു. ടെലഗ്രാമിലൂടെ ഇരുവരും ചാറ്റ് ചെയ്തതാണ് പൊലീസ് കണ്ടെത്തിയത്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പൊലീസ് അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. മരണം ഉണ്ടായി 57 ദിവസം കഴിഞ്ഞിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തിൽ ആക്കുമെന്ന് ഉറപ്പ് നൽകിയതാണ്. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞിരുന്നു. ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിൻറെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിൻറെ നീക്കം.
കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവർ ഒളിവിലായിരുന്നു. അതേസമയം ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാർച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിൻറെ പരാതി. എന്നാൽ ബന്ധം തകരാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഫോൺ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രണ്ടു മാസമായി അറസ്റ്റ് ചെയ്യാതിരുന്നതിനു വിശദീകരണം നല്‍കണമെന്നും പൊലീസിന് കോടതി നിര്‍ദ്ദേശം നൽകി. സുകാന്ത് സുരേഷ് ഒളിവിലാണെന്ന പൊലീസിന്റെ വിശദീകരണവും കോടതി തള്ളി. ആധുനിക കാലത്ത് ഒരു വ്യക്തിക്ക് എങ്ങനെ ഒളിവില്‍ കഴിയാനാകുമെന്ന് കോടതി ചോദിച്ചു. സുകാന്ത് മറ്റു സ്ത്രീകളെയും ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രൊസിക്യൂഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha