സതീശാ സൂക്ഷിച്ചോ... യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അന്‍വര്‍, അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്; ഇന്ന് ശക്തമായ തീരുമാനം

എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിനെ സമ്മര്‍ദത്തിലാഴ്ത്തി കോണ്‍ഗ്രസ്. അതിന് പിന്നില്‍ സതീശനാണെന്ന് അന്‍വര്‍ തന്നെ തുറന്നു പറഞ്ഞു. അതിന് ചുട്ട മറുപടി നല്‍കാനൊരുങ്ങുകയാണ്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും പിവി അന്‍വര്‍. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് നീക്കം. സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം അന്‍വര്‍ തള്ളുന്നു. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്നുമാണ് നിലപാട്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കാന്‍ എഐസിസിയുടെ അനുമതി വേണമെന്നാണ് ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തെ അറിയിച്ചു.
ഇന്നലെ ഓണ്‍ലൈനായാണ് യുഡിഎഫ് നേതാക്കളുടെ യോഗം നടന്നത്. യോഗശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മുന്നണി കണ്‍വീനര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനുള്ള പ്രയാസം അറിയിച്ചു. ഇക്കാര്യം അന്‍വറുമായി നടത്തിയ ചര്‍ച്ചയിലും വ്യക്തമാക്കിയെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. അന്‍വറുമായി ഫോണില്‍ സംസാരിച്ചാണ് അടൂര്‍ പ്രകാശ് മുന്നണി തീരുമാനം അറിയിച്ചത്. പശ്ചിമ ബംഗാളില്‍ അധികാരത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, രാജ്യത്ത് പ്രതിപക്ഷ ചേരിയായ ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ടതടക്കം എടുക്കുന്ന നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലെ പ്രതിസന്ധി.
അന്‍വറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാനും സ്ഥാനാര്‍ത്ഥിക്കെതിരായി നടത്തിയ എല്ലാ വിമര്‍ശനങ്ങളും പിന്‍വലിക്കാനും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് പിവി അന്‍വര്‍ അംഗീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ പിവി അന്‍വര്‍ എന്ത് നിലപാട് എടുക്കുമെന്ന് അറിയാം.
അതേസമയം പാര്‍ട്ടിയില്‍ അന്‍വറിനൊപ്പമുള്ള മറ്റ് നേതാക്കള്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അന്‍വറിന്റേതാണ്. അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കാനാണ് തീരുമാനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിവി അന്‍വര്‍ കൂടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്ക് വരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
പി.വി. അന്‍വര്‍ നിലമ്പൂരില്‍ മത്സരിച്ചാല്‍ അവിടെ വച്ച് കാണാമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വി.ഡി. സതീശനെയും ആര്യാടന്‍ ഷൗക്കത്തിനെയും വിമര്‍ശിക്കുന്ന അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന് ഇനിയും പുനര്‍ ചിന്തനമുണ്ടാവാം, സാമാന്യ മര്യാദ വച്ച് അന്‍വര്‍ പെരുമാറണമെന്നും ആ മര്യാദ ലംഘിച്ചാല്‍ പ്രതികരിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി
പി.വി അന്‍വറുമായി ഇനി താന്‍ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല. നേതൃത്വത്തിന്റെ അറിവോടെയാണ് മൂന്ന് ദിവസം അനുരഞ്ജന ചര്‍ച്ച നടത്തിയത്. അന്‍വര്‍ വിഷയം കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും ബിജെപി സിപിഎം വോട്ടുകച്ചവടം നടക്കില്ലെന്നും രമേശ് പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ മത്സരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം ഇന്നറിയാം. വൈകിട്ട് മഞ്ചേരിയില്‍ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം അന്‍വര്‍ നിലപാട് പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്‍വര്‍ മത്സരിക്കണമെന്ന വികാരമാണ് ഉണ്ടായത്. യുഡിഎഫില്‍ ഘടക കക്ഷിയാക്കിയാല്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളുവെന്ന നിലപാടിലാണ് പി.വി.അന്‍വര്‍
യുഡിഎഫ് വാതില്‍ തുറക്കാത്തതിന്റെ രോഷമാണു പി.വി.അന്‍വര്‍ പുറത്തുപറയുന്നതെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ഥ പ്രശ്‌നം നിലമ്പൂരിലെ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വമാണെന്നു കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
വി.എസ്. ജോയിക്കുവേണ്ടി പരസ്യമായി വാദിച്ച അന്‍വര്‍ ഒരുഘട്ടത്തില്‍ തന്റെ അഭിപ്രായം കോണ്‍ഗ്രസിന്റെയും അഭിപ്രായമാകുമെന്നു കരുതുകയും ചെയ്തു. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ ഷൗക്കത്തിനായിരുന്നു മുന്‍തൂക്കം. ഘടകകക്ഷികളുടെ അഭിപ്രായം തേടിയ കോണ്‍ഗ്രസ് അന്‍വറിനോടു ചര്‍ച്ചയ്ക്കു മുതിര്‍ന്നില്ല. സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയതോടെ അന്‍വര്‍ ഷൗക്കത്തിനെതിരെ വീണ്ടും തിരിഞ്ഞു.
യുഡിഎഫ് സഹകരണം സംബന്ധിച്ച പ്രഖ്യാപനം ആ സമയത്തു നടക്കാത്തതും അദ്ദേഹത്തെ ചൊടിപ്പിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്‍വര്‍ ഉപാധിവച്ചാല്‍ അംഗീകരിക്കാനാവില്ലെന്ന നിലപാട് പ്രതിപക്ഷനേതാവു കൈക്കൊണ്ടു.
കെ.സി. വേണുഗോപാല്‍ വഴി സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്ന അന്‍വറിന്റെ പ്രതീക്ഷയും പാളി. സംസ്ഥാന നേതൃത്വത്തെ ദുര്‍ബലമാക്കുന്ന ഒരു നീക്കത്തിനും താനില്ലെന്ന് വ്യക്തമാക്കി കൂടിക്കാഴ്ചയ്ക്കു വേണുഗോപാല്‍ വിസമ്മതിച്ചു. ഇതോടെ, ഒരേസമയം സംസ്ഥാന മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ശത്രുപക്ഷത്തുനിര്‍ത്തുന്ന നിലയിലായിരിക്കുന്നു അന്‍വര്‍. എല്‍ഡിഎഫിന്റെ വാതില്‍ അടഞ്ഞുകിടക്കെ യുഡിഎഫ് അല്ലാതെ മറ്റെന്തുവഴി എന്ന ചോദ്യം ഇന്നലെ വൈകിട്ടു ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതൃയോഗത്തിലുമുണ്ടായി.
അന്‍വറോ തൃണമൂലിന്റെ മറ്റൊരു സ്ഥാനാര്‍ഥിയോ മത്സരിക്കാനിടയുള്ള സാഹചര്യം കൂടി കോണ്‍ഗ്രസ് മുന്നില്‍ കാണുന്നു.
സ്ഥാനാര്‍ഥിക്കെതിരായ പരാമര്‍ശം അന്‍വര്‍ പിന്‍വലിച്ചാല്‍ അസോസിയേറ്റ് മെമ്പറായി അദ്ദേഹത്തെ കൊണ്ടുവരാമെന്നാണ് യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തത്. അത് അന്‍വറിനെ ടെലഫോണ്‍വഴി അറിയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള നാളുകളില്‍ യുഡിഎഫുമായി സഹകരിച്ച് എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് മുന്നോട്ടുപോകണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിന് അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് തങ്ങളുള്ളതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ മുന്‍പ് ഒരാവശ്യം ഉന്നയിച്ചിരുന്നു. തങ്ങള്‍ അത് കേള്‍ക്കുകയും ചെയ്തു. പക്ഷേ, ഇതിനിടെ അദ്ദേഹം യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്ക് എതിരായി ചില കാര്യങ്ങള്‍ ഉന്നയിച്ചു. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ അദ്ദേഹത്തെ മോശക്കാരനാക്കി വര്‍ത്തമാനം പറയുന്നത് ശരിയല്ല എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അന്‍വര്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നാലെയാണ് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. യുഡിഎഫ് പ്രചാരണപ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ടുപോവുകയാണെന്നും പ്രകാശ് പറഞ്ഞു.
പി.വി.അന്‍വറിനെ 'എല്ലാവരും കറിവേപ്പില പോലെ കളഞ്ഞല്ലോ' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. അന്‍വറിനോടുള്ള യുഡിഎഫിന്റെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു പാര്‍ട്ടിക്കും മുന്നണിക്കും രീതിയുണ്ട്. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ആലോചന നടക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന്, നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പാകുമ്പോള്‍ ഭരണം ഉള്‍പ്പെടെ എല്ലാം ചര്‍ച്ച ചെയ്യപ്പെടുമെന്നു മുഖ്യമന്ത്രി മറുപടി നല്‍കി.
മുഖ്യമന്ത്രിയുടെ 'കറിവേപ്പില' പരാമര്‍ശത്തില്‍ മറുപടിയുമായി പി വി അന്‍വര്‍. കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയില്‍ ഇട്ടാലും സ്വാദ് കൂടുമെന്നും അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ടാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥ കറിവേപ്പില പോലെയാണ്. അതിലെ എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നത് പോലെ ആണല്ലോ എന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. സ്വരാജിന് മത്സരിക്കാമല്ലോ എന്നും താന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലെ തെരഞ്ഞെടുപ്പിലുണ്ടാവുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന പി വി അന്‍വര്‍.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അന്‍വറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സിപിഎമ്മിന്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അന്‍വര്‍ ഇടത് മുന്നണിയെ വഞ്ചിച്ചു. അന്‍വര്‍ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അന്‍വര്‍. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അന്‍വര്‍ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. സ്വരാജ് നിലമ്പൂരില്‍ സമ്മതനാണ്. പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
എം സ്വരാജ് നിലമ്പൂരിലെ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. നിലമ്പൂരില്‍ എം സ്വരാജിന്റെ വരവോടെ എല്‍ഡിഎഫ് വിജയം കൂടുതല്‍ സുനിശ്ചിതമായി. ആശയപരമായും രാഷ്ട്രീയമായും പ്രതിസന്ധി നേരിടുന്ന യുഡിഎഫ് -ബിജെപി ശക്തികളെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ സമരത്തില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് സ്വരാജ് എന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്വരാജ് നല്ല സ്ഥാനാര്‍ത്ഥിയാണെന്നും മിടുക്കനായ ചെറുപ്പക്കാരന്‍ ആണെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഒരുമിച്ച് സഭയില്‍ അദ്ദേഹത്തിന്റെ പ്രകടനം നേരിട്ടുകണ്ടിരുന്നു. വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ മിടുക്കനാണ്. നിലമ്പൂരില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
യുഡിഎഫും പിന്നാലെ എസ്ഡിപിഐയും ഇപ്പോള്‍ എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല. സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ഇതുവരെ പാര്‍ട്ടിയിലും മുന്നണിയിലും തീരുമാനമായില്ല. അതിനിടെ ഞായറാഴ്ച ബിഡിജെഎസ് കൗണ്‍സില്‍ യോഗം വീണ്ടും ചേരുന്നുണ്ട്.
ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ലാത്ത തെരഞ്ഞെടുപ്പില്‍ എന്തിന് മത്സരിക്കണമെന്നാണ് ബിജെപിയില്‍ ഒരു വിഭാഗം ചോദിക്കുന്നത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്ത് നില്‍ക്കെ മത്സരിച്ചില്ലെങ്കില്‍ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും വിലയിരുത്തല്‍ മറ്റൊരു വിഭാഗം മുന്നോട്ട് വെക്കുന്നു. എന്‍ഡിഎയിലും വലിയ അഭിപ്രായ അനൈക്യം ഇക്കാര്യത്തിലുണ്ട്. എന്നാല്‍ എം സ്വരാജ് സിപിഎം സ്ഥാനാര്‍ത്ഥിയായി എത്തുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ മത്സരിക്കാതെ മാറിനില്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന സമ്മര്‍ദ്ദം ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് മേലുണ്ട്.
ഒരാഴ്ച നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് പൊതു സ്വതന്ത്രന്‍ വേണ്ട പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മതിയെന്ന് സിപിഎം തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജിനെ ഇറക്കുന്നതോടെ നിലന്പൂരിനെ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പോരാട്ടമായി പാര്‍ട്ടി കാണുന്നത്. പ്രദേശവാസിയായ സ്വരാജിന് കടുത്ത മത്സരം കാഴ്ചവെക്കാനാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. ഇന്ന് രണ്ട് മണിക്ക് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഡ് ഷോയോടെ പ്രചാരണം തുടങ്ങും.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ മുതിര്‍ന്ന നേതാവ് കെസി ജോസഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പിതാവിനൊപ്പം പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി തനിക്ക് പിതൃതുല്യനാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇന്ന് രാവിലെ 11.30 ന് അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
താത്വികാവലോകനം നടത്തുന്ന അതേ വഴക്കത്തോടെ രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ വാക്ശരമെയ്യാനും മിടുക്കനാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് (46). മാര്‍ദവമില്ലാതെ പാര്‍ട്ടിക്കായി പ്രതിരോധം തീര്‍ക്കുന്നതാണു ശൈലിയെങ്കിലും എഴുതിയ പുസ്തകങ്ങളിലൊന്നു പൂക്കളെക്കുറിച്ചാണ്. വാക്കിലും നോക്കിലും ഇടപടലിലും പാര്‍ട്ടിലൈന്‍ ലക്ഷ്മണരേഖയാക്കിയ യുവനേതാവിനെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണു നിലമ്പൂരില്‍ കാത്തിരിക്കുന്നത്. ഏറനാടിന്റെ ചെ ഗവാരയെന്നു സഖാക്കള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന കെ. കുഞ്ഞാലിയാണ് സിപിഎം ചിഹ്നത്തില്‍ നിലമ്പൂരില്‍നിന്നു ജയിച്ച അവസാന എംഎല്‍എ. 58 വര്‍ഷത്തിനു ശേഷം കുഞ്ഞാലിയുടെ മണ്ണില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തിലൊരു ജയമാണു സ്വരാജിനെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം.
ദീര്‍ഘകാലമായി എറണാകുളവും തിരുവനന്തപുരവുമാണു കര്‍മമേഖലയെങ്കിലും നിലമ്പൂരിനു മണ്ണിന്റെ മകനാണു സ്വരാജ്. മണ്ഡലത്തിലുള്‍പ്പെടുന്ന പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളത്ത് സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പി.എന്‍. മുരളീധരന്റെയും പി.ആര്‍.സുമാംഗിയമ്മയുടെയും മകനാണ്. പാലേമാട് സ്‌കൂളിലെ പഠനകാലത്ത് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായാണു രാഷ്ട്രീയത്തുടക്കം. എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. ചുങ്കത്തറ മാര്‍ത്തോമ്മാ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദ പഠനകാലത്ത് കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. നിയമത്തില്‍ ബിരുദവും മലയാള സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദവുമുണ്ട്.
പ്രത്യയശാസ്ത്ര വിശകലനത്തില്‍ പാര്‍ട്ടിയുടെ യുവമുഖമായ സ്വരാജ് 43ാം വയസ്സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. നിലവില്‍ ദേശാഭിമാനിയുടെ തിരുവനന്തപുരം റസിഡന്റ് എഡിറ്ററാണ്. തുടര്‍ച്ചയായ 5 തിരഞ്ഞെടുപ്പുകളില്‍ ജയിച്ച കെ.ബാബുവിനെ തോല്‍പിച്ചു തൃപ്പൂണിത്തുറ പിടിച്ചെടുത്ത സ്വരാജിന്റെ വിജയം 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറികളിലൊന്നായിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ കെ.എന്‍.രവീന്ദ്രനാഥ്, കെ.ചന്ദ്രന്‍പിള്ള എന്നിവര്‍ക്കും അന്തരിച്ച എം.എം.ലോറന്‍സിനും കഴിയാത്തതാണ് അന്നു സ്വരാജ് സാധിച്ചത്. 2021 ല്‍ പക്ഷേ, ബാബുവിനു മുന്നില്‍ അടിപതറി. സിപിഎമ്മിന്റെ നവമാധ്യമ ചുമതല വഹിച്ചിരുന്ന സ്വരാജ് സൈബര്‍ സഖാക്കള്‍ക്കിടയില്‍ പ്രിയങ്കരനാണ്. സമകാലിക വിഷയങ്ങളില്‍ നിലപാട് പറയുന്ന 'സത്യാനന്തരം' എന്ന പ്രതിവാര പരിപാടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഹിറ്റാണ്. ഭാര്യ: സരിത.
https://www.facebook.com/Malayalivartha