എം.സ്വരാജിനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്, പയ്യന്നൂരിലെ വിഖ്യാത ജ്യോൽസ്യൻ മാധവ പൊതുവാൾ.. ജി. ശക്തിധരനാണ് വളരെ പ്രധാനപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്...
എം.സ്വരാജിനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത് പയ്യന്നൂരിലെ വിഖ്യാത ജ്യോൽസ്യൻ മാധവ പൊതുവാൾ ആണെന്ന് സൂചന. മുമ്പ് യു.ഡി. എഫ് സ്ഥാനാർത്ഥികളിലായിരുന്നു ഇത്തരത്തിൽ ജ്യോത്സ്യൻമാരെ കണ്ടിരുന്നെങ്കിൽ സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ മാധവ പൊതുവാളെ കണ്ട ശേഷമാണ് സ്വരാജിനെ തീരുമാനിച്ചതെന്നറിയുന്നു. സി പി എം സഹയാത്രികനായിരുന്ന ജി. ശക്തിധരനാണ് വളരെ പ്രധാനപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സമൂഹ മാധ്യമത്തിൽ ഇത്തരം ഒരു പ്രസ്താവന നടത്തിയ ശേഷം ജ്യോത് സൃനും ഗോവിന്ദൻ മാഷും തമ്മിലുള്ള ചിത്രവും ശക്തിധരൻ പുറത്തുവിട്ടു. പൊതുവാൾ അടക്കം ഏത് ജ്യോൽസ്യനെ കാണിച്ചാലും എം സ്വരാജിന്റെ ജാതക ഫലത്തിൽ നെല്ലിട വ്യത്യാസം ഇനി വരില്ല എന്നാണ് ശക്തിധരൻ പറയുന്നത്. ജനനസമയം ഇനി മാറ്റാൻ പറ്റില്ലല്ലോ. മാധവ പൊതുവാൾ ഒന്ന് പ്രവചിച്ചാൽ അച്ചട്ടാണ്. . ഏതാനും ദിവസം മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരക്ക് പിടിച്ചു മാധവ പൊതുവാളിനെ കാണാൻ എത്തിയത് നാട്ടുകാർ ശ്രദ്ധിച്ചു. ഒരു മാസത്തിനിടയിൽ മൂന്നാം തവണയാണ് എം വി ഗോവിന്ദൻ പയ്യന്നൂർ പെരുമയിൽ കാലുകുത്തുന്നത്. പൊതുവാളിന്റെ കാലിന് ചെറിയ അസ്വാസ്ഥ്യം ഉണ്ടായിരുന്നെങ്കിലും എ കെ ജി സെൻററിൽ നിന്നുള്ള വരവായത് കൊണ്ട് മുടക്ക് വരുത്തിയില്ല. എ കെ ജി സെൻറർ 2 ന്റെ ഉത്ഘാടനം പത്താമുദയത്തിൽ പത്തരമാറ്റോടെ നിർവ്വഹിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ചോദിച്ചറിയനായിരുന്നു ആ സന്ദർശനം. ഈ വിവരം ചോർന്നു എം വി ഗോവിന്ദൻ മാഷിന്റെ സഹധർമ്മിണി പി കെ ശ്യാമളയുടെ ചെവിയിലെത്തിയപ്പോൾ എന്തായാലും മൂത്തമകനെ ചൂഴ്ന്നു നിൽക്കുന്ന കോഴ ആരോപണങ്ങളുടെ ഭാവി എന്താകും എന്നതിൽ പയ്യന്നൂർ പെരുമയുടെ വിധി അറിയാൻ ശാഠ്യമായി. അങ്ങിനെയാണ് അടുത്ത സന്ദർശനം. അത് കഴിഞ്ഞാണ് അവിശ്വാസിയായ സഖാവ് എം സ്വരാജിന്റെ തലകുറി ഗോവിന്ദൻ മാഷ് മാധവ പൊതുവാളിനെ കാണിച്ചത്. തന്റെ രാഷ്ട്രീയ ഭാവിയെ കൂടെ ബാധിക്കുന്നതാണ് ഈ ഫലം എന്ന് ഗോവിന്ദൻ മാഷിന് അറിയാം. തലക്കുറി കൈകൊണ്ട് തൊട്ടപ്പോൾ തന്നെ മാധവ പൊതുവാൾ ഒന്ന് ഞെട്ടി. എന്നിട്ട് എറെ പാരവശ്യത്തോടെ ഒരു ചോദ്യവും. ഇതിയാൻ ഇപ്പോഴും ഉണ്ടോ? ഗോവിന്ദൻ മാഷ് വീണ്ടും ഞെട്ടി. സംഭവിച്ചത് ഒരു കൈപ്പിഴയായിരുന്നു. അദാനി കുടുംബത്തിൽ ഒരു പ്രമുഖന്റെ തലക്കുറി അബദ്ധത്തിൽ കടന്നുവന്നതാണത്. ഇത്രവലിയ പെരുമ എന്തായാലും സ്വരാജിന് വരാനിടയില്ലല്ലോ എന്ന് പൊതുവാൾ ചിന്തിച്ചു. അപ്പോഴാണ് അനന്തിരവൻ തിരച്ചിൽ നടത്തി മറ്റൊരു ഓല തലക്കുറി എത്തിച്ചത്.അതാണെങ്കിൽ അതിലും കേമം. വായിച്ചപ്പോൾ ആണ് അറിയുന്നത് വടകരയിൽ മൽസരിച്ച കെ കെ ശൈലജ മുമ്പ് മാധവ പൊതുവാളിനെ കാണാൻ എത്തിയപ്പോൾ അന്ന് കൊണ്ടുവന്നതായിരുന്നു അത്. അനന്തിരവൻ പാർട്ടി ചിഹ്നം കണ്ടപ്പോൾ എടുത്തതാണ്. തോറ്റ സ്ഥാനാർഥിയുടെ കുറിമാനം ആയിരുന്നു അത്. ആ ദിവസത്തിലെ ദുശകുനം മണത്ത മാധവ പൊതുവാൾ അങ്ങിനെ പ്രവചനം മാറ്റി. അതാണ് സ്വരാജിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം ഗോവിന്ദൻ മാഷും നീട്ടിയത്. ജി സുധാകരൻ പോസ്റ്റൽ വോട്ട് കണക്ക് തിട്ടപ്പെടുത്തി കഴിഞ്ഞാൽ ജൂൺ 23 ന് രാവിലെ 8 15 നും 8 30 നും ഇടയിൽ പൂർണ്ണ ഫലം തന്നെ കൊടുക്കാമെന്നാണ് ഇപ്പോൾ മാധവ പൊതുവാൾ പറഞ്ഞിരിക്കുന്നത്. പടക്കം ലഡു തുടങ്ങിയ പദാർഥങ്ങൾ അന്ന് സ്വരാജ് തൊടാൻ പാടില്ലത്രേ- പരിഹാസ രൂപേണ ശക്തിധരൻ എഴുതി. അദാനിയുടെ വിശ്വസ്ത ജ്യോതിഷികളാണ് പയ്യന്നൂരിലെ ജ്യോതി സദനം. നിരവധി പ്രമുഖരുടെ ഭാവി പ്രവചിച്ച സ്ഥാപനം. ഈ പാമ്പര്യ ജ്യോതിഷത്തിന്റെ ഇപ്പോഴത്തെ അവകാശിയാണ് ജ്യോതിഷി മാധവ പൊതുവാൾ. അദാനിയുടെ കുടുംബാഗങ്ങൾ പയ്യന്നൂരിൽ എത്തുന്നത് ഈ ജ്യോതിഷനെ കാണാനാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഗൗതം അദാനി രഹസ്യകൂടിക്കാഴ്‌ച്ച നടത്തിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി പയ്യന്നൂർ സ്വദേശിയായ ജ്യോതിഷി മാധവ പൊതുവാൾ രംഗത്തു വന്നത് വാർത്തയായിരുന്നു. . രാജേഷ് അദാനി ഈയിടെ തന്നെ കാണാൻ വന്നത് കുടുംബത്തിന്റെ ജാതകം നോക്കാൻ വേണ്ടി മാത്രമാണെന്ന് മാധവ പൊതുവാൾ പറഞ്ഞു. ജ്യോതിഷം നോക്കാൻ വന്ന ഗൗതം അദാനിയും തന്നെ കണ്ട ശേഷം അന്ന് തന്നെ തിരിച്ചുപോയി. എയർപോർട്ടിൽ സ്വീകരിക്കുന്നതുമുതൽ തിരിച്ചു യാത്ര അയക്കുന്നതുവരെ ഞാൻ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ രാഷ്ട്രീയ ചർച്ചകൾ ഒന്നുമുണ്ടായിട്ടില്ല. മറ്റാരുമായും സംസാരിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല-മാധവ പൊതുവാളിന്റെ ഈ അഭിപ്രായ പ്രകടനത്തിലൂടെയാണ് പയ്യന്നൂരിലെ ജ്യോതിഷ പെരുമയും ചർച്ചയായത്. ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുക, ജ്യോതിഷം നോക്കുക, കുടുംബ-ബിസിനസ് കാര്യങ്ങൾ പറയുക എന്നതിനപ്പുറം സംസാരമില്ല. 2011 മുതൽ അമിത് ഷാ ഉൾപ്പെടെയുള്ളവർ വരാറുണ്ട്. അമിത് ഷായും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്ന് മാധവ പൊതുവാൾ വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെയൊക്കെ കോൺഗ്രസ് പാർട്ടിക്ക് തന്നെ മോശമാണ്. ജനങ്ങൾ വിശ്വസിക്കുന്നവർ ഇങ്ങനെ അസത്യം പറയുന്നത് ശരിയല്ല. പിണറായിയോട് വലിയ ബഹുമാനമാണ്. ശക്തനായ മനുഷ്യനാണ്. അദ്ദേഹം ഇവിടെ രാഷ്ട്രീയം പറയാൻ വന്നു എന്നൊക്കെ പറയുമ്പോൾ വലിയ വിഷമമുണ്ട്-ജ്യോതി സദനത്തെ ഇപ്പോൾ നയിക്കുന്ന മാധവ പൊതുവാളിന്റെ ഈ തുറന്നു പറച്ചിലോടെ രക്ഷപ്പെട്ടത് സിപിഎമ്മായിരുന്നു.''ഞാൻ ജ്യോതിഷക്കാരനാണെങ്കിലും അദാനിയെ ഒരു കുടുംബ സുഹൃത്തായാണ് കാണുന്നത്. ഗൗതം അദാനിയുടെ അനുജനായ രാജേഷ് അദാനി അഞ്ച്-ആറ് പേർ അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് വന്നത്. അദാനിയും ഭാര്യയും മക്കളും കണ്ണൂർ എയർപോർട്ടിൽ വന്നു. ഞാൻ തന്നെയാണ് സ്വീകരിച്ചത്. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിൽ പോകേണ്ടതുകൊണ്ട് അവിടെ തൊഴുതിട്ട് പയ്യന്നൂരിലും തൊഴുതു. എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് വൈകുന്നേരം അവർ പോയി. പക്ഷെ, അതിന്റെ ഇടയിൽ, അദ്ദേഹം പോകുന്നതുവരെ ഞാൻ അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം തളിപ്പറമ്പ് അമ്പലത്തിൽ തൊഴുത് എയർപോർട്ടിൽ വിടുന്നതുവരെ ഒപ്പമുണ്ട്. അതിനിടയിൽ മറ്റൊരാളും ഞങ്ങളുടെ വീട്ടിലേക്ക് കടന്നിട്ടില്ല-അങ്ങനെ അദാനിയുടെ കണ്ണൂരിലേക്കുള്ള വരവിലെ വിവാദം തീരുകയാണ്. ഗൗതം അദാനിയുടെ അടുത്ത ബന്ധുവാണ് രാജേഷ് അദാനി.അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്‌ച്ച നടത്തിയിട്ടില്ല. ഒരു മാസം മുൻപ് ഗൗതം അദാനി വന്നിരുന്നു. ഇതേ പോലെ തന്നെ ഞാൻ എയർപോർട്ടിൽ പോയി സ്വീകരിച്ചു, അമ്പലങ്ങളിൽ തൊഴുതു. അദ്ദേഹത്തിന് പയ്യന്നൂർ രാജ രാജേശ്വരി ക്ഷേത്രത്തിൽ അത്രയ്ക്ക് വിശ്വാസമാണ്. ആ വിശ്വാസം അദ്ദേഹം പുലർത്തിപോരുന്നു. അദ്ദേഹം വന്നു, തൊഴുതു. തിരിച്ചുകൊണ്ടുവിടുന്നതുവരെ മറ്റൊരാളും സംസാരിക്കാനില്ലാത്ത അവസഥയാണ്. അല്ലാതെ ഒരു രാഷ്ട്രീയ ആലോചനയ്ക്ക് സാഹചര്യമുണ്ടായിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരും എനിക്ക് വേണ്ടപ്പെട്ടവരാണ്. ആരോടും വിരോധവും സ്നേഹവുമില്ല.2011 മുതൽ അമിത് ഷാ അടക്കം എത്രയോ ആളുകൾ എന്റയടുത്ത് വരുന്നു. ഇവരെല്ലാം കേരള ജ്യോതിഷത്തിൽ വിശ്വസിക്കുന്നുണ്ട്. ഉപദേശങ്ങൾ ഞാൻ കൊടുക്കുന്നുണ്ട്. ആ വിശ്വാസം കൊണ്ടാണ് അവർ പിന്നേയും പിന്നേയും എന്റയടുത്ത് വരുന്നത്. അല്ലാതെ രാഷ്ട്രീയ വിഷയ ചർച്ചയ്ക്ക് ഞാനില്ല. ഒരു രാഷ്ട്രീയ വിഷയവും ഞങ്ങൾ ജ്യോതിഷത്തിൽ ചർച്ച ചെയ്യാറില്ല. വെറും കുടുംബ വിഷയങ്ങളും ബിസിനസ് കാര്യങ്ങളുമല്ലാതെ മറ്റൊരു കാര്യവും ഇന്നുവരെ സംസാരിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരും എന്റെയടുത്ത് വരാറുണ്ട്. ആരും രാഷ്ട്രീയം സംസാരിക്കാൻ വന്നിട്ടില്ല. കേരളത്തിലെ രാഷ്ട്രീയത്തേക്കുറിച്ച് അമിത് ഷാ ഇതുവരെ സംസാരിച്ചിട്ടില്ല-മാധവ പൊതുവാൾ പറയുന്നു.1915ലാണ് പയ്യന്നൂരിൽ ജ്യോതിഷ സദനം സ്ഥാപിച്ചത്. കുഞ്ഞിക്കണ്ണ പൊതുവാളായിരുന്നു സ്ഥാപനത്തിന്റെ തലവൻ. ജ്യോതിഷം പഠിപ്പിക്കലായിരുന്നു ലക്ഷ്യം. വിപികെ പൊതുവാൾ എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തെ രാജ്യത്തെ ജ്യോതിഷ പണ്ഡിതരിൽ അഗ്രഗണ്യനായി കണക്കാക്കപ്പെട്ടിരുന്നു. വികെപി പൊതുവാളിനെ കേന്ദ്രസർക്കാർ പണ്ഡിറ്റ് ബഹുമതിയും കാഞ്ചി കാമകോടി ശങ്കരാചാര്യർ ഗണിത ജ്യോതിഷ ചക്രവർത്തി ബഹുമതിയും അയോധ്യയിലെ സംസ്‌കൃത പരിഷത്ത് ജ്യോതിർഭൂഷണം ബഹുമതിയും ഗുരുവായൂർ ദേവസ്വം ജ്യോതിഷ തിലകം ബഹുമതിയും നൽകി ആദരിച്ചിട്ടുണ്ട്. വി.പി.കെ. പൊതുവാളാായിരുന്നു ഉത്തര മലബാർ മഞ്ചാംഗവും കേന്ദ്ര സർക്കാരിന്റെ ദേശീയ പഞ്ചാംഗത്തിന്റെ മലയാളം പതിപ്പും തയ്യാറാക്കിയിരുന്നു. ഇതേ കുടുംബത്തിലെ മറ്റൊരു പ്രമുഖ ജ്യോതിഷ പണ്ഡിതനായിരുന്നു അച്ചംവീട്ടിൽ നാരായണ പൊതുവാൾ. കണിശവും സവിശേഷവുമായ ഫലപ്രവചനങ്ങളാണ് പൊതുവാളെ പ്രശസ്തനാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല പ്രമുഖ വ്യക്തികളും നാരായണ പൊതുവാളുടെ ജ്യോതിഷ ഉപദേശങ്ങൾ തേടിയെത്തിയിരുന്നു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാം നാരായണ പൊതുവാളെ ഔദ്യോഗിക വസതിയിൽ ക്ഷണിച്ചുവരുത്തി ആദരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, മുൻ ഗവർണർ കെ.ശങ്കരനാരായണൻ, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത, മുൻ കർണാടക മുഖ്യമന്ത്രി ദേവരാജ് അർസ്, എം.ജി.ആർ. തുടങ്ങി നാരായണ പൊതുവാളുടെ ഉപദേശങ്ങൾ തേടിയിട്ടുള്ളവരുടെ നിര നീണ്ടതാണ്. അതിൽ മന്ത്രിമാരും സിനിമാതാരങ്ങളും ഉൾപ്പെടും.ശ്രീലങ്കൻ പ്രസിഡന്റായിരുന്ന പ്രേമദാസയുടെ ജാതകം നോക്കാൻ നാരായണ പൊതുവാൾ പോയിട്ടുണ്ട്. കുഞ്ഞിക്കണ്ണ പൊതുവാളിന്റെ സഹോദരനായിരുന്നു അച്ചംവീട്ടിൽ നാരായണ പൊതുവാൾ. ഇവരുടെ പിൻഗാമിയായാണ് മാധവ പൊതുവാൾ ജ്യോതിഷ സദനത്തിന്റെ അമരക്കാരനായത്. അദ്ദേഹമാണ് എ. കെ. ജി. സെന്റർ പാലു കാച്ചിന് തീയതി കുറിച്ചത്.സി പി എം നേതാക്കൾ ജ്യോതിഷികളെ കാണുന്നത് പതിവുള്ള കാര്യമല്ല. എന്നാൽ കോൺഗ്രസ് നേതാക്കൾ ജ്യോതിഷികളെ തേടി കൂട്ടത്തോടെ എത്താറുണ്ട്.ഗോവിന്ദൻ മാഷും പൊതുവാൾ കുടുംബവും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗോവിന്ദൻ മാഷിന് ദൈവത്തിൽ വിശ്വാസമില്ലെന്ന് പറയുമ്പോഴും ജ്യോത്സ്യത്തിൽ വിശ്വാസമുണ്ട് .സ്വരാജിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തിയതി കുറിച്ചതും പൊതുവാൾ തന്നെയാണ്. ആര്യാടൻ ഷൗക്കത്ത് ഏതായാലും പൊതുവാളിനെ കണ്ടിരിക്കാൻ സാധ്യതയില്ല. സി പി എമ്മിനെ സംബന്ധിച്ചടത്തോളം നിലമ്പൂർ ഒരു ബാലികേറാമലയാണ്. എങ്ങനെയെങ്കിലും ജയിക്കുക എന്ന അടവു നയമാണ് സി പി എം സ്വീകരിക്കുന്നത്.മലപ്പുറത്ത് ഇടതു രാഷ്ട്രീയം നിലനിൽക്കണമെങ്കിൽ സ്വരാജ് നിലമ്പൂരിൽ ജയിക്കണം. ജയിച്ചില്ലെങ്കിൽ പിണറായിയുടെ മൂന്നാമൂഴം ചിലപ്പോൾ അസ്തമിച്ചെന്നു വരും. അതു കൊണ്ടാണ് പിണറായി ഗോവിന്ദൻ മാഷെ പൊതുവാളിന് സമീപം അയച്ച് സ്വരാജിന്റെ ജാതകം വിലയിരുത്തിയത്. സ്വരാജിനൊപ്പം മറ്റ് രണ്ടു പേരുടെ ജാതകം കൂടി പൊതുവാളിന് കൈമാറിയിരുന്നു എന്നാണ് മനസിലാക്കുന്നത്. ഏതായാലും പൊതുവാളിന്റെ ഉറപ്പ് കിട്ടിയതോടെ അൻവറും കോൺഗ്രസും തെറ്റി.ഇതിൽ എന്തെങ്കിലും കൂടോത്രം ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാലും തെറ്റു പറയാനാവില്ല. അമിത് ഷായും അദാനിയും വിശ്വസിക്കുന്ന പൊതുവാളിന്റെ പ്രവചനം തെറ്റില്ലെന്ന് കരുതുന്ന നിരവധിയാളുകൾ കേരളത്തിലുണ്ട്. അവരിൽ പലർക്കും പൊതുവാളിന്റെ കൃത്യത ബോധ്യമായതാണ്. പിണറായിക്ക് വേണ്ടപ്പെട്ടവരും പൊതുവാളിനെ കാണാൻ എത്താറുണ്ടെന്ന് പയ്യന്നൂരു കാർ പറയുന്നത് വെറുതെയല്ല- പൊതുവാൾ നിർദ്ദേശിക്കുന്ന പരിഹാരങ്ങൾ ചെയ്താൽ ഏതു കൊടിയ കഷ്ടകാലത്തിൽ നിന്നും കരകയറാം എന്നാണ് ചൊല്ല്.അൻവറിനെ വളച്ച് ആര്യാടൻ ഷൗക്കത്തിന്റെ വോട്ട് വിഭജിക്കാനുള്ള ശ്രമമാണ് സി പി എം നടത്തി കൊണ്ടിരിക്കുന്നത്.എസ് ഡി പി ഐ സ്ഥാനാർത്ഥിയെയും സി പി എം വളയ്ക്കുന്നുണ്ട്. ബിജെ പിയുടെ വോട്ട് തങ്ങൾ കിട്ടിയാൽ ഈസി വാക്കോവർ എന്നാണ് സ്വരാജ് വിശ്വസിക്കുന്നത് .ഇക്കുറി ജയിക്കുന്ന സ്ഥാനാർത്ഥിക്ക് തന്നെ 2026 ലും നിയമസഭയിൽ അവസരം ലഭിക്കും.. ആര്യാടൻ മുഹമ്മദും ലീഗ് നേതാക്കളും തമ്മിൽ ഒരു കാലത്ത് ഉണ്ടായിരുന്ന അസ്വാരസ്യം പരമാവധി മൂപ്പിക്കാനും സി പി എം ശ്രമിക്കുന്നുണ്ട്. കോൺഗ്രസുകാരനായ ആര്യാടനെ ലീഗ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ലീഗ് നേതാക്കൾ പറയുന്നത് കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ കേൾക്കാറുമുണ്ടായിരുന്നില്ല . പൊതുവാളിൽ നിന്നും കിട്ടിയ ഉപദേശം എന്താണെന്ന് സി പി എം നേതാക്കൾ പറയുന്നില്ലെങ്കിലും വരും ദിവസങ്ങളിൽ അറിയാൻ കഴിയും.