പലതവണ മർദ്ദനവും പിടിവലിയും നടന്നു; മൂന്ന് ദിവസം നീണ്ട ക്രൂര മർദ്ദനം: ഷഫീനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എല്ലാം...

മണ്ണന്തലയിൽ സഹോദരന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട ഷഫീന മൂന്ന് ദിവസം ക്രൂര മർദ്ദനത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഒരു യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് സഹോദരൻ ഷംഷാദ് ഷഫീനയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴിനായിരുന്നു ദാരുണ സംഭവം നടന്നത്. മർദ്ദനത്തിൽ ഷഫീനയുടെ തലയോട്ടി പൊട്ടി. രണ്ടുവശത്തെയും വാരിയെല്ലുകൾ തകർന്നു. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് ഷംഷാദ് സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ശരീരമാസകലം നഖമുപയോഗിച്ച് മാന്തിയതിന്റെ പാടുകളുണ്ട്. ശരീരത്തിൽ കടിയേറ്റതിന്റെയും പാടുകളുണ്ട്. ചവിട്ടേറ്റ് കൈകൾക്ക് ഒടിവുണ്ട്.
ശരീരമാസകലും ഇടിയും അടിയും ഏറ്റതിന്റെ പാടുകളുണ്ട്. പലതവണ മർദ്ദനവും പിടിവലിയും നടന്നതായും പോസ്റ്റുമോർട്ടത്തിൽ സൂചനകളുണ്ട്.മലപ്പുറം സ്വദേശിയായ ഒരു യുവാവുമായുള്ള സഹോദരിയുടെ ബന്ധമാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഷംഷാദ് പൊലീസിന് മൊഴി നൽകിയത്. സംഭവദിവസം അപ്പാർട്ട്മെന്റിൽ യുവാവുമായി സഹോദരി വീഡിയോകോൾ ചെയ്യുന്നത് ഷംഷാദ് കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.ചെമ്പഴന്തി അണിയൂരിലെ ഒരു കേസിൽ പ്രതിയായ ഷംഷാദ്, പൊലീസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മണ്ണന്തല ഇസാഫ് ബാങ്കിന് സമീപത്തെ സ്വകാര്യ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് ഒളിവിൽ കഴിഞ്ഞത്.
രണ്ട് കുട്ടികളുടെ മാതാവായ ഷഫീന ഭർത്താവുമായി പിണങ്ങി മാസങ്ങൾക്ക് മുമ്പ് വീട്ടിലെത്തിയിരുന്നു.സഹോദരിയുടെ കുടുംബ പ്രശ്‌നത്തിന് കാരണം മറ്റൊരു യുവാവുമായുള്ള ചാറ്റിംഗും വീഡിയോ കോളുകളുമാണെന്ന സംശയം നേരത്തെ ഷംഷാദിനുണ്ടായിരുന്നു. സംഭവ ദിവസം വീഡിയോ കോളിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ കൈയാങ്കളിയാണ് കൊലപാതകത്തിൽ കലാശിച്ചത്.
https://www.facebook.com/Malayalivartha