പി. ജയരാജൻ തീഗോളമായി ഗോവിന്ദനും പിണറായിയും മുട്ടുമടക്കി.... ഇനി ബേബിയുടെ കുറുമുന്നണി
ആർഎസ്എസ് സഹകരണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ സംസ്ഥാന കമ്മറ്റി യോഗത്തിൽ നടത്തിയ രൂക്ഷ വിമർശനം സി പി എമ്മിൽ തീഗോളമായി പടരുന്നു. സാധാരണ പാർട്ടി പ്രവർത്തകർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നന്നെ ആമുഖത്തോടെ പി.ജെ. നടത്തിയ വിമർശനം പിണറായിയുടെ അടിവേരിളക്കി എന്ന ധാരണയാണ് സി പി എം പ്രവർത്തകരിലുള്ളത്. ഇ.പി.ജയരാജന്റെയും എം.വി. ഗോവിന്ദന്റെയും ആർ എസ്എഎസ് അനുകൂല പ്രസ്താവനകൾക്ക് പിന്നിൽ പിണറായിയാണെന്ന ചിന്തയാണ് സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കൾക്കുള്ളത്.
ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ ഏറ്റവും രൂക്ഷമായ പ്രതികരണം നടത്തിയത് പി ജയരാജനാണ് . നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു ടെലിവിഷൻ ചാനലിന്റെ അഭിമുഖത്തിലാണ് ഗോവിന്ദൻ ഇപ്രകാരം ഒരു പ്രതികരണം നടത്തിയത്. ഈ പ്രതികരണം സ്വരാജിനെ പോലെ ഒരു നേതാവിനെ നിലമ്പൂരിൽ തോൽപ്പിച്ചു എന്ന പ്രസ്താവനയാണ് പി ജയരാജൻ നടത്തിയത്. ഇത് പിണറായി വിജയൻ കൂടി അറിഞ്ഞുകൊണ്ടുള്ള പ്രസ്താവനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത് . കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇ പി ജയരാജൻ നടത്തിയ ആർഎസ്എസ് അനുകൂല പ്രസ്താവനയും പിണറായിയുടെ അറിവോടെ ആയിരുന്നു എന്ന കണക്കുകൂട്ടലിലാണ് സിപിഎമ്മിന്റെ പിണറായി വിരുദ്ധ നേതാക്കൾ. സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ച നേതാക്കൾ അത് പിണറായി വിജയൻറെ സാന്നിധ്യത്തിലാണ് നടത്തിയത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ജയരാജൻ മാത്രമാണ് ഗോവിന്ദൻറെ പേരെടുത്ത് പറഞ്ഞ് ആക്രമണം നടത്തിയത്. ആർഎസ്എസിന്റെ ശാരീരികമായ ആക്രമണത്തിന് വിധേയനായ നേതാവാണ് താനെന്ന വികാരപ്രകടനം കൂടി പി ജയരാജനിൽ നിന്നുണ്ടായി. ആർഎസ്എസ് ബന്ധം ആരോപിക്കപ്പെട്ട എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കാൻ പിണറായി സർക്കാർ വഴിവിട്ട് സഹായം നൽകുന്നു എന്ന വിമർശനവും പി ജയരാജൻ ഉന്നയിച്ചു . മറുപടി പ്രസംഗം നടത്തിയ ഗോവിന്ദൻ പി ജയരാജന്റെ പ്രസ്താവനയെ അവഗണിക്കുകയാണ് ചെയ്തത്. ആർഎസ്എസ് പരാമർശത്തിന്റെ പേരിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ തനിക്കെതിരെ വിമർശനം ഉണ്ടായെന്ന വാർത്ത നിഷേധിക്കാൻ ഗോവിന്ദൻ പത്രസമ്മേളനത്തിൽ ശ്രമിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റ് യോഗത്തിൽ തനിക്കെതിരെ വിമർശനം ഉണ്ടായെന്ന പ്രസ്താവനയെ പച്ചക്കള്ളം എന്നാണ് ഗോവിന്ദൻ വിശദീകരിച്ചത്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനം മാധ്യമങ്ങളിൽ വന്നതിൽ അദ്ദേഹം അസ്വസ്ഥനായി. ആർഎസ്എസ് ബന്ധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരണം നൽകിയതോടെ ആ പ്രസ്താവന അവസാനിച്ചു എന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി യോഗത്തിൽ എടുത്തത്. ഏതായാലും പി ജയരാജൻ വീണ്ടും സിപിഎം നേതാക്കളുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. ആദ്യമായാണ് ആർ എസ് എസ് അനുകൂല പ്രസ്താവന പിണറായിക്കെതിരെ തിരിയുന്നത്. എം.വി. ഗോവിന്ദനെയും ഇ.പി. ജയരാജനെയും സഹായിക്കാൻ പിന്നെറായി രംഗത്തെത്തിയതാണ് വിഷയമായത്. അങ്ങനെ ഒരിക്കൽ കൂടി പി ജയരാജൻ താരമായി.സി പി എം സംസ്ഥാന നേതാക്കളിൽ ഭൂരിപക്ഷവും പി ജെക്ക് ഒപ്പമാണ്. എന്നാൽ അവരിൽ പലരും പുറത്തു കാണിക്കുന്നില്ലെന്നേയുള്ളു. പി. രാജീവും എളമരം കരീമും വരെ ഗോവിന്ദന്റെ പ്രസ്താവനയെ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. എം. വി ഗോവിന്ദനും ഇ.പി.ജയരാജനും സി പി എം നൽകിയ ഇരട്ട നീതിയിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. പാലക്കാട് ഉപ തെരഞ്ഞടുപ്പിനിടയിൽ ഇ.പി. ജയരാജൻ നടത്തിയ ആർ എസ്. എസ്. അനുകൂല പ്രസ്താവനക്ക് സമാനമായ രീതിയിൽ പരസ്യ പ്രസ്താവന നടത്തിയിട്ടും എം.വി ഗോവിന്ദൻ മാഷിനെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അനുകൂലിച്ചതാണ് വിവാദമായത്.നിലമ്പൂര്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എം.വി.ഗോവിന്ദൻ നടത്തിയ ആര്‍.എസ്.എസ് കൂട്ടുകെട്ട് പരാമര്‍ശത്തില്‍ സി പി എം വെട്ടിലായി. പാലക്കാട് ഉപ തെരഞ്ഞടുപ്പിൽ ഇ.പി പാർട്ടിയെ പ്രതിസന്ധിയിലാക്കിയെങ്കിൽ ഇക്കുറി പ്രതിസന്ധിയുണ്ടാക്കിയത് സാക്ഷാൽ ഗോവിന്ദൻ മാഷാണ്. നിലമ്പൂർ ന്യൂനപക്ഷ മേഖലയായതിനാൽ ഗോവിന്ദന്റെ പ്രസ്താവന തോൽപ്പിച്ചത് സ്വരാജിനെയാണ്.
ആര്‍.എസ്.എസുമായല്ല ജനതാപാര്‍ട്ടിയുമായാണ് സഹകരിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പാര്‍ട്ടി സെക്രട്ടറിയെ തള്ളിയതോടെ, പറഞ്ഞത് വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി എം.വി.ഗോവിന്ദന്‍ രംഗത്തു വന്നു. വോട്ടെടുപ്പിന് തലേന്ന് എം.വി.ഗോവിന്ദന്‍ സത്യം വിളിച്ചു പറഞ്ഞത് മനഃപൂര്‍വമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. . ബി.ജെ.പി. ഇത്തവണയും സഹായിക്കണമെന്ന പരസ്യമായ അഭ്യര്‍ഥനയാണ് എം.വി.ഗോവിന്ദന്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വന്നതോടെ സ്വരാജ് തോൽവി ഉറപ്പിച്ചിരുന്നു.
അടിയന്തിരവസ്ഥകാലത്ത് ആര്‍ എസ് എസുമായി സഹകരിച്ചിരുന്നുവെന്ന് തുറന്നു പറയുന്നത് വിവാദമായാലും പ്രശ്നമില്ലെന്ന് എം വി ഗോവിന്ദന്‍റെ പരാമര്‍ശത്തില്‍ ആടിയുലയുകയാണ് സിപിഎം. ആര്‍ എസ് എസുമായി സിപിഎം സഹകരിച്ചിട്ടില്ലെന്നും അടിയന്തിരാവസ്ഥ കാലത്ത് ജനതാപാര്‍ട്ടിയുമായാണ് ഇടത്പക്ഷം സഹകരിച്ചതെന്നും തിരുത്തി എം സ്വരാജ് രംഗത്തെത്തി. ആര്‍ എസ് എസ് വോട്ട് ലക്ഷ്യമിട്ടുള്ളതാണ് ഗോവിന്ദന്‍റെ പരാമര്‍ശമെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ മലക്കം മറിഞ്ഞു. അടിയന്തിരവാസ്ഥ കാലത്ത് ജനസംഘം ഉള്‍പ്പടെ വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടിയായതാണ് താന്‍ പറഞ്ഞതെന്നും ആര്‍ എസ് എസുമായി ഒരു കാലത്തും ബന്ധമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ വടകരയിലും ബേപ്പൂരിലും ഇ എം എസിന്‍റെ കാലത്ത് ആര്‍ എസ് എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നുവെന്ന് ആരോപിച്ച് വിവാദത്തില്‍ നിന്ന് തടിയൂരാനായിരുന്നു എം വി ഗോവിന്ദന്‍റെ ശ്രമം. അടിയന്തരാവസ്ഥക്കാലത്ത് മാത്രമല്ല, 89ലും ആര്‍ എസ് എസുമായി സിപിഎം കൂട്ടുകൂടിയെന്ന് പ്രതിപക്ഷനേതാവ് തുറന്നടിച്ചു. കോണ്‍ഗ്രസ് വിരോധത്തിന്‍റെ പേരില്‍ ഇപ്പോഴും ബന്ധമെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തലേന്ന് ആര്‍ എസ് എസ് ബന്ധത്തില്‍ വിവാദം ചൂട് പിടിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അമര്‍ഷമുണ്ട്. ഇത് തണുപ്പിക്കാന്‍ വേണ്ടിക്കൂടിയാണ് എം വി ഗോവിന്ദന്‍ ചരിത്രത്തെ കൂട്ട് പിടിച്ച് ന്യായീകരണവുമായി എത്തിയത്
പറഞ്ഞത് അമ്പതുവർഷം മുമ്പുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണമാണതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി അന്നും ഇന്നും എന്നും ബന്ധമുണ്ടാകില്ലെന്നും ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വരാജ് സ്ഥാനാർഥിയായി വന്നതുമുതൽ കേരളത്തിൽ, പ്രത്യേകിച്ച് നിലമ്പൂരിൽ ആവേശമായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഇടതുപക്ഷം അവിടെ മത്സരിച്ചത്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നോട്ടുവെക്കാൻ യുഡിഎഫിന് സാധിച്ചില്ല. ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ളപൂശി. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്ന തീവ്രപ്രസ്ഥാനത്തെ അസോസിയേറ്റ് ആയി ചേർത്തുനിർത്തുന്നത് യുഡിഎഫ് ആണ്. ആർഎസ്എസ് ഉൾപ്പടെ ശക്തിയായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. രണ്ട് വർഗീയ ശക്തികളെയും ഒന്നിച്ച് നേരിടാൻ ഇടതുപക്ഷം തയ്യാറായി മുന്നോട്ട് പോകുന്നു. ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വികസനമാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. യുഡിഎഫിന് ഇത് പറയാനാകില്ല. സർക്കാരിനെതിരെ പറയാൻ ഒരു ആയുധം പോലും യുഡിഎഫിന് ഇല്ലായിരുന്നു, എം.വി. ഗോവിന്ദൻ പറഞ്ഞു.
'ഞാൻ വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു. ചരിത്രത്തെ ചരിത്രമായി പഠിക്കണം. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവരാണ് ഞാൻ ഉൾപ്പടെയുള്ളവർ. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്നതായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ ശക്തമായ മുന്നേറ്റം നടന്നു. അർധഫാസിസത്തിനെതിരെയുള്ള പോരാട്ടം. വിവിധ പാർട്ടികൾ ചേർന്ന് ജനതാ പാർട്ടി രൂപീകരിച്ചു. ആർ.എസ്.എസും അതിന്റെ ഭാഗമായിരുന്നു. ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ടുപോയ സാഹചര്യമാണ് ഞാൻ സൂചിപ്പിച്ചത്'-ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസുമായി സിപിഎം ഇന്നേവരെ ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളെയും ഉണ്ടാകുകയില്ല. ആർഎസ്എസ് യഥാർത്ഥത്തിൽ യുഡിഎഫുമായി ചേർന്നാണ് പ്രവർത്തിച്ചത്. ആർഎസ്എസിന്റെ വോട്ടുകൾ വേണ്ടെന്ന് പറഞ്ഞവരാണ് ഞങ്ങൾ.
ചാനൽ അഭിമുഖത്തിലെ ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരിക്കലും സഹകരിച്ചില്ലെന്ന് മറുപടി പറഞ്ഞുകൊണ്ടായിരുന്നു, അടിയന്തരാവസ്ഥക്കുശേഷം ആർ.എസ്.എസുമായി സി.പി.എം ചേർന്ന് പ്രവർത്തിച്ചത് ഗോവിന്ദൻ സ്ഥിരീകരിച്ചത്.
ഭരണനേട്ടവും വർഗീയതക്കെതിരായ ചെറുത്തുനിൽപും ഉയർത്തിക്കാട്ടിയാണ് നിലമ്പൂരിൽ പാർട്ടി പ്രചാരണം കൊഴുപ്പിച്ചതെന്നതിനാൽ സി.പി.എം-ആർ.എസ്.എസ് സഹകരണവുമായി ബന്ധപ്പെട്ട സെക്രട്ടറിയുടെ തുറന്നുപറച്ചിൽ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിലാകെ കത്തിപ്പടർന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള നിലമ്പൂരിലെ വിജയപ്രതീക്ഷക്കുപോലും സെക്രട്ടറിയുടെ പ്രതികരണം തിരിച്ചടിയാകുമെന്നാണ് പാർട്ടി തന്നെ അന്നു തന്നെ വിലയിരുത്തി.ഇപ്പോൾ തന്നെ തോൽപ്പിച്ചത് ഈ പ്രസ്താവനയാണ് എന്നാണ് സ്വരാജ് കരുതുന്നത്.ഇതിൽ സ്വരാജിന് വലിയ പ്രതിഷേധമുണ്ട്.ഇപോൾ സ്വരാജും പി.ജെക്ക് ഒപ്പം ചേർന്നിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടങ്ങുന്ന കണ്ണൂരിലെ ഔദ്യോഗിക വിഭാഗം ആസൂത്രിതമായി നടത്തിയ നീക്കമാണ് പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും
ഒഴിവാക്കിയതെന്ന ആരോപണം പാര്‍ട്ടിക്കുളളില്‍ത്തന്നെ പുകയുന്നതിനിടയിലാണ് പുതിയ വിവാദത്തിന് പി.ജെ തിരികൊളുത്തിയത്.
പി. ജയരാജനെ പരിഗണിക്കാതെ പാര്‍ട്ടിക്കുള്ളില്‍ ജൂനിയറായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ എം.വി. ജയരാജനെ പുതുതായി ഉള്‍പ്പെടുത്തുകയും പാര്‍ട്ടിയെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ഇ.പി. ജയരാജനേയും സെക്രേട്ടറിയറ്റില്‍ നിലനിര്‍ത്തുകയും ചെയ്തു. കാലങ്ങളായി പി. ജയരാജനോടുള്ള പിണറായിയുടെ വിരോധമാണ് സെക്രേട്ടറിയറ്റിലെത്തുന്നതിന് ജയരാജന് വിനയായത്. പ്രായ പരിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരിക്കലും പി. ജയരാജന് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളിലേക്കെത്താന്‍ പറ്റാത്ത സാഹചര്യവും സമ്മേളനത്തോടെ ഉണ്ടായിരിക്കുകയാണ്. ഇനി വനവാസം മാത്രമാണ് അഭയം.
സംസ്ഥാന കമ്മിറ്റിയിലെതന്നെ സീനിയര്‍ നേതാവായ പി. ജയരാജനെ അവസാന ടേമെന്ന പരിഗണന നല്കി ഇക്കുറി സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കപ്പെട്ട പി. ജയരാജനോടുള്ള അപ്രിയം ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയില്ലെന്നതിന്റെ തെളിവായാണ് അവസാന ടേമില്‍ എങ്കിലും പരിഗണിക്കപ്പെടണമെന്ന ആവശ്യം നടപ്പാകാതെ പോയത് എന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. എഴുപത്തിരണ്ടു വയസ് പിന്നിട്ട പി. ജയരാജനെ സംസ്ഥാന കമ്മിറ്റി അംഗമായി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇനി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്താന്‍ സാധ്യത തീരെ ഇല്ല. പി.കെ. ശ്രീമതിയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് 75 വയസ് പിന്നിട്ടതിനാല്‍ ഒഴിവാക്കപ്പെട്ട കണ്ണൂരില്‍ നിന്നുള്ള മറ്റൊരു നേതാവ്. പി.കെ. ശ്രീമതിയുടെ ഒഴിവിലേക്കാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി. ജയരാജനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി. ശശിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന താത്പര്യം മുഖ്യമന്ത്രിക്കുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ടായെന്നാണ് വിവരം. ഒടുവില്‍ സമവായ പേരുകളിലൊന്നായി എം.വി. ജയരാജന്റെ പേര് ഉയര്‍ന്നുവരികയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും പി.വി. അന്‍വറുമായുണ്ടായ വിവാദങ്ങളും പോലീസ് ഭരണത്തില്‍ സംഭവിച്ച പാളിച്ചകളുമാണ് പി. ശശിയുടെ വഴിയടച്ചത്. സംസ്ഥാന കമ്മിറ്റിയംഗമായിത്തന്നെ തുടരുന്ന പി. ശശിക്കും അപ്രതീക്ഷിത തിരിച്ചടിയാണ് സംസ്ഥാന സമ്മേളനത്തില്‍ നേരിട്ടിരിക്കുന്നത്.
ശശിയെ സംരക്ഷിക്കാൻ പിണറായി അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും അത് തനിക്ക് വിനയാകുമെന്ന് മനസിലാക്കിയപ്പോഴാണ് അദ്ദേഹം പിൻമാറിയത്. പി.ജയരാജനെ ഒഴിവാക്കി പി. ശശിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സീനിയര്‍ നേതാവായ ഇ.പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിലനിര്‍ത്തുകയാണ് ചെയ്തത്. എതിര്‍പ്പുകളെയും വിവാദങ്ങളെയും വിമര്‍ശനങ്ങളെയും മറികടന്ന് ജയരാജന്‍ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത് പിണറായിയും എം.വി. ഗോവിന്ദനുമുള്‍പ്പെടെയുള്ള കണ്ണൂരില്‍ നിന്നുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടെയാണെന്നാണ് സൂചന. ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ പാര്‍ട്ടിക്കുള്ളില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്ത ഇ.പി. ജയരാജനെ നിലനിര്‍ത്തുകയും പി. ജയരാജനെ ഒഴിവാക്കുകയും ചെയ്തത് കണ്ണൂരിലെ പി. ജയരാജന്റെ അനുകൂലികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു കഴഞ്ഞു. പി. ജയരാജനെ ഉള്‍പ്പെടുത്താതിരുന്നതും ഇപിയെ ഉള്‍പ്പെടുത്തിയതും വരും നാളുകളില്‍ സംസ്ഥാനത്തേയും പ്രത്യേകിച്ച് കണ്ണൂരിലേയും സിപിഎമ്മില്‍ ശക്തമായ വിഭാഗീയതയ്‌ക്ക് വഴി തുറക്കും.അതാണ് ഇന്നലെ സംസ്ഥാന കമ്മിറ്റിയിൽസംഭവിച്ചത്.
പി ജയരാജന്റെ ഇമേജ് എം - എ.ബേബിക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ അദ്ദേഹം പി.ജെയെ കൈവിടില്ല. അതിനാൽ എം.എ, ബേബിയുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന കുറുമുന്നണിയിൽ കണ്ണൂരിലെ ചെന്താരകമായ പി. ജയരാജൻ നക്ഷത്രമായി തിളങ്ങും.
https://www.facebook.com/Malayalivartha