മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് ഉമ്മാൻകുന്ന് ചെപ്പോത്തുകുന്നേൽ ബിന്ദുവെന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച്ചയൂണ്ടായി എന്ന ആരോരപണം ശക്തമായിരിക്കവേയാണ് അന്വേഷണം തുടങ്ങുന്നത്. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം.
അടച്ചിട്ടിരുന്ന കെട്ടിടമാണ് അപകടത്തിൽ തകർന്നതെന്ന് ആരോഗ്യ മന്ത്രി ആവർത്തിച്ചു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തി. തെരച്ചിൽ നടത്തുന്നതിനായി സ്ഥലത്തേക്ക് ജെസിബി എത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു പ്രതികരണം. അപകടം നടന്നയുടൻ സ്ഥലത്തെത്തിയപ്പോഴും അടച്ചിട്ടിരുന്ന കെട്ടിടമാണെന്നാണ് മന്ത്രി പറഞ്ഞത്. രക്ഷപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും.
കുടുംബത്തിന്റെ എല്ലാമെല്ലാമായിരുന്നു ബിന്ദു. കുടുംബനാഥയായ ഇവരുടെ വരുമാനത്തിലാണ് ആ കുടുംബം മുന്നോട്ടു പോയത്. ബിന്ദുവിന്റെ ഭര്‍ത്താവി വിശ്രുതന് ചില രോഗാവസ്ഥയാല്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കുടുബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യവും ശക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിമാരുടെ വലിയ സംഘം സംഭവസ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെ തെള്ളകത്ത് മേഖല അവലോകന യോഗത്തിലായിരുന്നു. വിവരമറിഞ്ഞ് യോഗത്തില്‍നിന്ന് മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും സ്ഥലത്തെത്തി. ഉപയോഗിക്കാതെ അടച്ചിട്ടിരുന്ന കെട്ടിടമാണ് തകര്‍ന്നതെന്നും അവിടെ ആരും ഇല്ലെന്നും രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേയുള്ളൂവെന്നുമാണ് മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. തുടര്‍ന്ന് പരിക്കേറ്റ അലീനയെ സന്ദര്‍ശിച്ചശേഷം മന്ത്രിമാര്‍ മടങ്ങുകയും ചെയ്തു.
സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ തുടരും. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സമരം ഉദ്ഘാടനം ചെയ്യും. രാവിലെ ബിജെപിയുടെ നേതൃത്വത്തില്‍ വീണ ജോര്‍ജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആരോഗ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം ഉണ്ടായി.
മെഡിക്കൽ കോളേജ് സന്ദർശിച്ചു ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം ഉണ്ടാവുകയായിരുന്നു. മന്ത്രിമാരായ വീണ ജോർജും വി എൻ വാസവനും മുഖ്യമന്ത്രിയോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടാണ് കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, കെഎസ് യു ജില്ലാ പ്രസിഡണ്ട് കെ എൻ നൈസാം , യൂത്ത് കോൺഗ്രസ് നേതാക്കളായ കെ കെ കൃഷ്ണകുമാർ, റിച്ചി സാം ലൂക്കോസ്, അനൂപ് വിജയൻ, ജിതിൻ ജോർജ്, അബ്ദുൽ ഇർഫാൻ ബഷീർ, അമീർ കെ എസ് എന്നിവർ നേതൃത്വം നൽക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























