ടി പി കേസ് പ്രതികളുടെ ബ്ലാക്ക്മെയിലിംഗിൽ സർക്കാർ വീണു : പരസ്യ മദ്യപാനം തുടരും... തടഞ്ഞാൽ അറിയും...

ടി.പി കേസിലെ പ്രതികൾ നടത്തിയ പരസ്യ മദ്യപാനത്തിന് സഹായിച്ച പോലീസുകാർക്കെതിരെ നടപടിയുണ്ടാവുകയോ ജയിലിലെ തങ്ങളുടെ സ്വതന്ത്ര ജീവിതത്തിന് ഭംഗം ഉണ്ടാവുകയോ ചെയ്താൽ നടന്നതെല്ലാം വിളിച്ചു പറയുമെന്ന് കൊടി സുനി അടക്കമുള്ള പ്രതികളുടെ ഭീഷണി.
കണ്ണൂരിലെ ഒരു പ്രമുഖ സി. പി എം നേതാവു വഴിയാണ് വിവരം സി പി എം സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ചത്. ഇതിന് പിന്നാലെ ടി പി. കേസിലെ പ്രതി ടി.കെ.രജീഷിന് സർക്കാർ ഭീഷണിക്ക് വഴങ്ങി പരോൾ അനുവദിച്ചു. മുഖം രക്ഷിക്കാനായി സസ് പെന്റ് ചെയ്ത പോലീസുകാരെ വൈകാതെ തിരിച്ചെടുക്കും.
ജയിലിൽനിന്നു കോടതിയിൽ കൊണ്ടുപോകുമ്പോഴൊക്കെ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു മദ്യപിക്കാൻ സുഹൃത്തുക്കൾ അവസരമൊരുക്കിയിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്. ടിപി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പൊലീസ് സാന്നിധ്യത്തിൽ ഹോട്ടലിനു പുറത്തു മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കു ജൂലൈ 17നു തലശ്ശേരി അഡീഷനൽ ജില്ലാ കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴാണിത്. സംഭവത്തിൽ എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരായ ജിഷ്ണു, വൈശാഖ്, വിനീഷ് എന്നിവരെ സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ അവസരമുണ്ടാക്കിയെന്ന കണ്ടെത്തലിനെത്തുടർന്നാണു നടപടി. സുഹൃത്തുക്കൾ അവിടെയെത്തി കാറിനു സമീപത്തുവച്ചു മദ്യം നൽകുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്.എന്നാൽ, ജയിലിൽനിന്നു പുറത്തു കൊണ്ടുപോകുമ്പോഴൊക്കെ സുഹൃത്തുക്കൾ മദ്യം എത്തിച്ചുനൽകാറുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഉന്നത ഇടപെടലിനെത്തുടർന്ന് എസ്കോർട്ട് പൊലീസുകാർക്ക് ഇടപെടാൻ സാധിക്കാറില്ല. കോടതിയിൽ ഹാജരാക്കി തിരിച്ചെത്തിക്കുമ്പോൾ ഇവരുടെ കൈവശമുള്ള ബാഗ് പരിശോധിക്കാറുമില്ല.
പുറത്തുനിന്നെത്തുമ്പോൾ പരിശോധിച്ച ശേഷമേ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ.ജൂലൈ 21നു കൊടി സുനിക്ക് 15 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കണമെന്ന വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്നു പരോൾ റദ്ദാക്കി. ജൂലൈ 31നു കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചു. പരോൾ സമയത്തു സുനി കർണാടകയിൽ പോയെന്നു കണ്ടെത്തിയിരുന്നു. ന്യൂമാഹിയിൽ ബിജെപി പ്രവർത്തകരായ വിജിത്തിനെയും സിനോജിനെയും കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ സുനിയെ, ഈ കേസിന്റെ വിചാരണ തുടങ്ങിയപ്പോഴാണു ജനുവരി 29നു തവനൂർ സെൻട്രൽ ജയിലിൽനിന്നു കണ്ണൂരിലേക്കു മാറ്റിയത്.
ഉച്ചയ്ക്ക് ഭക്ഷണം വാങ്ങി നല്‍കാനെന്ന പേരില്‍ തലശേരിയിലെ ബാറിന്റെ പാർക്കിങ്ങിൽ എത്തിച്ചായിരുന്നു മദ്യപാനത്തിനായി പൊലീസ് സഹായം പ്രതികൾക്ക് ലഭിച്ചത്. ജയിലില്‍നിന്നു കൊണ്ടുവരുന്ന കൊലപാതക കേസ് പ്രതികളുടെ അടുത്ത് പൊലീസുകാര്‍ ഉണ്ടാകണമെന്ന ചട്ടം കാറ്റിൽപറത്തിയായിരുന്നു മദ്യപാനം. പൊലീസുകാരന്‍ പ്രതികളുടെ സമീപത്തില്ലെന്നും ദ്യശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ എആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു.
ടിപി വധക്കേസ് പ്രതികളുടെ മദ്യപാനത്തിൽ കൂടുതൽ നടപടികളിലേക്ക് പൊലീസ് കടന്നിരിക്കുകയാണ്.. ടി പി കേസ് പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാതാണ് തീരുമാനം. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. വിലങ്ങ് നിർബന്ധമാക്കാനും തീരുമാനമായി. മദ്യപാനത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയതായി പൊലീസ് അറിയിച്ചു. ഇത് പോലീസിന്റെ മറ്റൊരു പ്രഹസനമായി മാറും. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
കൊടി സുനിയും സംഘവും കോടതിയില്‍ ഹാജരാക്കിയ ദിവസം ഹോട്ടല്‍ മുറിയില്‍ നിന്നും പരസ്യ മദ്യപാനം നടത്തിയെന്ന വിവാദങ്ങള്‍ക്കിടെ ടി.പി. വധകേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോള്‍ അനുവദിച്ചു. ടി.കെ. രജീഷിനാണ് രണ്ട് ദിവസം മുന്‍പ് പരോള്‍ അനുവദിച്ചത്. എറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോള്‍ 'കൊടി സുനിയുടെയും സംഘത്തിന്റെയും പരസ്യ മദ്യപാനം വിവാദമായതിനിടെയാണ് രജീഷിന് പരോള്‍ അനുവദിച്ചത്. ആരെങ്കിലും തെറ്റ് ചെയ്തതിന് അര്‍ഹതപ്പെട്ടവര്‍ക്ക് പരോള്‍ നിഷേധിക്കാനാവില്ലെന്ന് ജയില്‍ ഉപദേശക സമിതി അംഗം പി. ജയരാജന്‍ പ്രതികരിച്ചു. കുടുംബപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് പാട്യം പത്തായ കുന്ന് കാരായിന്റവിട രജീഷ് (35) പരോളിനായി അപേക്ഷിച്ചത്.
പി ജയരാജനാണ് ജയിൽ ഉപദേശക സമിതി അംഗം.പ്രതികൾക്ക് പരോൾ നൽകണമോ എന്ന് തീരുമാനിക്കുന്ന ഉന്നത സമിതിയാണ് ഇത്.ജയരാജന്റെ തീരുമാനം സർക്കാരിലെത്തിയാൽ പരോൾ നൽകുമെന്നത് ഉറപ്പാണ് .പിണറായിയും പി ജയരാജനും തമ്മിൽ നല്ല ബന്ധം ഇല്ലെങ്കിലും ടി.പി. കേസിലെ വാസ്തവം പുറത്തറിയാതിരിക്കാൻ പിണറായി വേഗം പരോൾ അനുവദിക്കും.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പരസ്യമായി മദ്യപിച്ച സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ നടപടി പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു. പ്രതികള്‍ മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യം എത്തിച്ച വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ വ്യക്തമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടല്ല. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ല. ഇത് ഉന്നതങളിൽ നിന്നുള്ള നിർദ്ദേശാനുസരണമാണെന്ന് കരുതേണ്ടി വരും.
പുറത്തുവന്ന ദൃശ്യങ്ങളില്‍ പൊലീസ് കാവലില്‍ കൊടി സുനിമദ്യപിക്കുന്നത് വ്യക്തമായിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. വകുപ്പുതല അന്വേഷണത്തിന് ശേഷം സിപിഒ ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവര്‍ക്കെതിരായിരുന്നു നടപടി സ്വീകരിച്ചത്. ഇതിന്റെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതികള്‍ക്കു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യം' നല്‍കാനുള്ള വഴിവിട്ട നീക്കം സിപിമ്മിനെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിയിരുന്നു.. പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മുന്‍പ് ധൃതിയില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു തടിയൂരാനുള്ള നീക്കമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടത്തിയത്. പ്രതികള്‍ക്കു ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കമില്ലെന്നു പറഞ്ഞ സ്പീക്കറും സബ്മിഷന്‍ വേളയില്‍ സഭയിലെത്താതിരുന്നതു ശ്രദ്ധേയമായി.
സഭയിലെത്താതിരുന്ന മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷാണു മറുപടി നല്‍കിയത്. ജയില്‍മോചനത്തിനു തെറ്റായ പട്ടിക തയാറാക്കി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് (ഒന്ന്) ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ഒ.വി.രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാനാണു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ടി.പി.കേസ് പ്രതികള്‍ വാ തുറന്നാല്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കളില്‍ പലരും ജയിലഴിക്കുള്ളിലാകാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടിക്കു പ്രതികളെ ഭയമാണെന്നും പ്രതികള്‍ പാര്‍ട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നമുള്ള പ്രതിപക്ഷ ആരോപണം പ്രതിരോധിക്കാനാകാതെ നേതൃതം കുഴഞ്ഞു..
ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി വിഷയം തണുപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്. ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സജിത്ത് എന്നിവര്‍ക്കു മോചനത്തിനു വഴിയൊരുക്കാനുള്ള നീക്കം വിവാദമായി കത്തിപ്പടരുന്നതിനിടെ ട്രൗസര്‍ മനോജിന്റെ വിഷയത്തില്‍ പൊലീസ് കെ.കെ.രമയെ ബന്ധപ്പെട്ടതും പ്രതിപക്ഷം ശക്തമായ ആയുധമാക്കി ഉയര്‍ത്തിയിരുന്നു.
കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍ ഉള്‍പ്പെടെയുള്ള ഒൻപതു പേര്‍ക്ക് 20 വര്‍ഷം തടവു പൂര്‍ത്തിയാകുംവരെ ഇളവു പാടില്ലെന്നു ഹൈക്കോടതി വിധി വന്നിട്ട് മാസങ്ങൾ മാത്രമായപ്പോഴാണ് ഇവരെ പുറത്തിറക്കാൻ നീക്കം നടത്തിയത് . അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് അറിയാത്തതാണെന്നു കരുതാന്‍ വയ്യ. ശിക്ഷയിളവു നല്‍കാനുള്ളവരുടെ പട്ടികയില്‍ ടിപി കേസ് പ്രതികള്‍ ഉള്‍പ്പെട്ടത് ഉദ്യോഗസ്ഥന്റെ പിഴവാണെന്നും വിശദീകരണം തേടിയെന്നുമുള്ള ജയില്‍ ഡിഐജിയുടെ ന്യായവും തടിയൂരാനുള്ള നീക്കത്തിന്റെ ഭാഗമായാണു വിലയിരുത്തപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മാത്രം വിചാരിച്ചാല്‍ ടിപി കേസ് പ്രതികളുടെ പേര് ശിക്ഷയിളവിനുള്ള പട്ടികയില്‍ വരില്ലെന്ന് ഉറപ്പാണ്. കണ്ണൂരിലെ ജയില്‍ ഉപദേശക സമിതിയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും അംഗമാണ്..
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി അര്‍ഹരായ തടവുകാര്‍ക്കു 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ പ്രത്യേക ഇളവു നല്‍കാനുള്ള പട്ടികയില്‍ ടിപി കേസ് പ്രതികളായ ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സജിത്ത് എന്നിവരുടെ പേരുകള്‍ തിരുകിക്കയറ്റിയതോടെയാണ് വിവാദത്തിനു തുടക്കമായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണു പട്ടിക തയാറാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് തേടി ജയിലില്‍നിന്നു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ കത്തും പട്ടികയും പുറത്തായതോടെ ഇതിനെതിരെ പ്രതിപക്ഷവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയും രംഗത്തെത്തി. ജൂണ്‍ മൂന്നിന് ആഭ്യന്തര വകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു 188 പേരുടെ പട്ടിക തയാറാക്കി 13നു കമ്മിഷണര്‍ക്കു കത്തയച്ചത്.
14 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചാല്‍ ജീവപര്യന്തക്കാരെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിലവില്‍ 10 വര്‍ഷം ശിക്ഷയനുഭവിച്ച പ്രതികള്‍ക്ക് ഒരു വര്‍ഷം ഇളവു കൂടി ലഭിച്ചാല്‍ ഈ ആനുകൂല്യത്തില്‍ നേരത്തേ പുറത്തിറങ്ങാനാകും. എന്നാല്‍ രജീഷും ഷാഫിയും സജിത്തും ഉള്‍പ്പെടെ 9 പ്രതികള്‍ക്ക് 20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കാതെ ഇളവ് അനുവദിക്കരുതെന്നു ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രജീഷും ഷാഫിയും ഉള്‍പ്പെടെ 6 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിക്കുകയും ചെയ്തിരുന്നു.
അഡീഷനല്‍ ലാ സെക്രട്ടറി ചെയര്‍മാനും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി കണ്‍വീനറും ജയില്‍ ഡിഐജി അംഗവുമായുള്ള 2 പരിശോധനാ സമിതികളെയാണു ശിക്ഷാ ഇളവു പരിശോധിക്കാന്‍ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ജയിലില്‍നിന്നു നല്‍കുന്ന പട്ടിക സമിതി പരിശോധന നടത്തിയാണ് അന്തിമമാക്കുന്നത്.
പ്രതികള്‍ക്കു ശിക്ഷ ഇളവിനു റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര വകുപ്പിന്റെ ചട്ടപ്രകാരമെന്നാണ് ജയില്‍ സൂപ്രണ്ട് വിശദീകരിച്ചിരുന്നത്. ജയില്‍ എഡിജിപിക്കു നല്‍കിയ വിശദീകരണത്തിലാണു ജയില്‍ സൂപ്രണ്ട് നിലപാടു വ്യക്തമാക്കിയത്. 2023 ജനുവരിയില്‍ തയാറാക്കിയ പട്ടികയിലും ടിപി കേസ് പ്രതികളെ ഉള്‍പ്പെടുത്തിയിരുന്നെന്നാണ് കണ്ണൂര്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് നല്‍കിയ വിശദീകരണത്തില്‍നിന്നു വ്യക്തമായത്. ഇതുപ്രകാരം ജയില്‍ മേധാവിയുടെ മുന്നില്‍ നേരത്തേ എത്തിയ പട്ടികയിലും ടിപി കേസ് പ്രതികളുടെ പേരുണ്ടായിരുന്നു.
ശിക്ഷ ഇളവു നല്‍കാനായി 188 തടവുകാരുടെ പട്ടിക തയാറാക്കി. 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡപ്രകാരമാണു ടിപി കേസ് പ്രതികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍നിന്നു റിപ്പോര്‍ട്ട് തേടി. 188 പേരുടെയും വിടുതല്‍ സംബന്ധിച്ചും പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ഒഴിവാക്കല്‍ നടക്കുന്നതെന്നും ജയില്‍ മേധാവിക്കു നല്‍കിയ വിശദീകരണത്തില്‍ സൂപ്രണ്ട് പറഞ്ഞിരുന്നു.
അതേസമയം, സംഭവം വിവാദമായതോടെ ടിപി കേസ് പ്രതികള്‍ക്ക് ഇളവു നല്‍കില്ലെന്ന വിശദീകരണവുമായി ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ രംഗത്തെത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 10 വര്‍ഷം തടവു പൂര്‍ത്തിയാക്കിയവര്‍ക്ക് ഇളവു നല്‍കുന്നതിനുള്ള കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം 10 വര്‍ഷത്തിലധികമായവരുടെ പട്ടിക തയാറാക്കിയതാണ്. ഇതില്‍ ടിപി കേസിലെ പ്രതികളുടെയും പേരുകള്‍ ഉള്‍പ്പെട്ടു. ഇവര്‍ക്കു 20 വര്‍ഷം വരെ ശിക്ഷ ഇളവു പാടില്ലെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ പേരുകള്‍ ഒഴിവാക്കിയെന്നും ജയില്‍ മേധാവി പറഞ്ഞു.
അതിനിടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച പ്രതികളില്‍ 5 പേര്‍ക്കു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ജൂണ്‍ ആദ്യം പരോള്‍ ലഭിച്ചിരുന്നു. കിര്‍മാണി മനോജ്, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ്, എസ്.സിജിത്ത് എന്നിവരാണു പരോളിലിറങ്ങിയത്. കേസിലെ 9 പ്രതികളാണു കണ്ണൂര്‍ ജയിലിലുള്ളത്. കെ.സി.രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, വാഴപ്പടച്ചി റഫീഖ്, എം.സി.അനൂപ് എന്നിവരാണ് മറ്റു 4 പേര്‍.
5 പ്രതികള്‍ക്ക് ഒന്നിച്ചു പരോള്‍ ലഭിച്ചതു രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് ആക്ഷേപമുണ്ടെങ്കിലും തടവുകാര്‍ക്കു ലഭിക്കുന്ന നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് അനുവദിച്ചതെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസിലെ 9 പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കാതെ തടവില്‍ ഇളവ് അനുവദിക്കരുതെന്നു ഹൈക്കോടതി ഉത്തരവുണ്ട്. കിര്‍മാണി മനോജ്, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ് എന്നിവര്‍ ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചവരാണ്; എസ്.സിജിത്തിനു ജീവപര്യന്തവും.
സംസ്ഥാനത്തെ തടവറകള്‍ ഭരിക്കുന്നത് സിപിഎം കുറ്റവാളികളാണ് എന്നത് പരസ്യമായ രഹസ്യമാണ്. പ്രത്യേകിച്ചും ടി പി ചന്ദ്രശേഖരന്റ കൊലയാളികള്‍. കൊടി സുനിക്കെതിരെ തിരുവായ്ക്ക് മറുവാ പറയാന്‍ ഒരു ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ധൈര്യമില്ല. ജയിലില്‍ കിടന്നു കൊണ്ട് പുറത്ത് ഓപ്പറേഷനുകള്‍ നടത്തുന്നത് സുനിയുടെ പതിവ് പരിപാടിയാണ്. സര്‍ക്കാറിന്റെ ഒത്താശയാണ് ഇതിനെല്ലാം ഇവര്‍ക്ക് ഊര്‍ജ്ജം പകരുതുന്നത്.
കൊടും കുറ്റവാളികളായ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നല്‍കുകയാണ് പിറണായി സര്‍ക്കാര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആരൂം വാപൊളിക്കും. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് 1000 ദിവസത്തിലേറെയാണെന്നതാണ് പുരത്തുവരുന്ന വിവരം. ജയിലില്‍ തന്നെ ഇഷ്ടംപോലെ സ്വാതന്ത്ര്യവുമുണ്ട്. ഇത് കൂടാതെയാണ് ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈല്‍ ഫോണുമെല്ലാം പ്രതികള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമേയാണ് യഥേഷ്ടം പരോള്‍ കിട്ടി പുറത്തിറങ്ങാന്‍ സാധിക്കുന്നതും.
കെ സി രാമചന്ദ്രനും ട്രൗസര്‍ മനോജും സജിത്തും ജയിലിന് പുറത്ത് ആയിരം ദിവസത്തിലധികം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 6 പേര്‍ക്ക് 500ലധികം ദിവസം പരോള്‍ ലഭിച്ചപ്പോള്‍ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോള്‍ ലഭിച്ചു. സഭയില്‍ തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.
പലപ്പോഴും ജയിലില്‍ പ്രശ്നക്കാരായ ഇവരെ ജയില്‍ മാറ്റിയാലും മറ്റിടങ്ങളിലും സര്‍വ്വസ്വാതന്ത്ര്യം തന്നെയാണ്. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജന്‍, കെ.സി.രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, ഷാഫി, ഷിനോജ്, രജീഷ്, സുനില്‍കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. കൊടി സുനിക്ക് ഈ വര്‍ഷം ആദ്യവും പരോള്‍ അനുവദിച്ചിരുന്നു. പരോളിലിരിക്കെയാണ് കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സുനി കണ്ടതും.
പി.കെ. കുഞ്ഞനന്തന് 327 ദിവസമാണ് പരോള്‍ അനുവദിച്ചത്. 2020 മാര്‍ച്ച് 30ന് മൂന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ജാമ്യത്തിലിരിക്കെ ജൂണ്‍ 11നാണ് കുഞ്ഞനന്തന്‍ മരിക്കുന്നത്. കെ.സി. രാമചന്ദ്രന് 28 തവണയായി 1081 ദിവസമാണ് പരോള്‍ അനുവദിച്ചത്.
ടി.പി കൊലക്കേസില്‍ വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞിട്ടും സി.പി.എം മുന്‍ നേതാവും എട്ടാം പ്രതിയുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് റിപ്പോര്‍ട്ട് അടക്കം നേരത്തെ ഹൈക്കോടതിയില്‍ വന്നിരുന്നു.
പരോള്‍ കാലത്ത് തന്റെ നേതൃത്വത്തില്‍ സാമൂഹ്യസേവനത്തിന്റെ ഭാഗമായി വയോധികര്‍ക്കായി വീടുനിര്‍മാണം നടത്തി. പെണ്‍മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ട്. പൊലീസ് മര്‍ദനത്തില്‍ നട്ടെല്ലിന് പരിക്കുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം രാമചന്ദ്രന്‍ കോടതി മുമ്പാകെ പറഞ്ഞിരുന്നു. ടി.കെ. രാജേഷ് 21 തവണയായി 940 ദിവസം പരോള്‍ അനുവദിച്ചു. ട്രൗസര്‍ മനോജ് എന്ന മനോജ്: 26 തവണയായി 1068 ദിവസം പരോളില്‍ ജയിലിന് പുറത്ത് കഴിഞ്ഞുവെന്നാണ് പുരത്തുവന്ന വിവരം. അണ്ണന്‍ സജിത്ത് എന്ന സിജിത്ത്: 21 തവണയായി 1078 ദിവസം പരോളിലാണ്.
മുഹമ്മദ് ഷാഫി: 15 തവണയായി 656 ദിവസം പരോളില്‍ കഴിഞ്ഞു. ഇടക്കിടെ ജയിലിന് പുറത്തിറങ്ങുന്ന ഷാഫി വിവാഹവും കഴിച്ചിരുന്നു. ഷിനോജ്: 17 തവണയായി 925 ദിവസം പരോളില്‍ കഴിഞ്ഞു. ഇവരൊക്കെയും 227 ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തിരുന്നു. 24 തവണയായി 782 ദിവസമാണ് റഫീഖിന് പരോള്‍ ലഭിച്ചത്. കിര്‍മാണി മനോജ് എന്ന മനോജ് കുമാറിനാകട്ടെ 19 തവണയായി 851 ദിവസം പരോളില്‍ പുറത്തിറങ്ങി. കൊടി സുനി എന്ന സുനില്‍കുമാര്‍: മൂന്ന് തവണയായി 60 ദിവസവും, എം.സി. അനൂപ്: 15 തവണയായി 900 ദിവസം പരോളില്‍ കഴിഞ്ഞു. കൃഷ്ണന്‍: 10 ദിവസം പരോളിലാണ് കഴിഞ്ഞത്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഓരോ പ്രതികള്‍ക്കും എത്ര തവണ പരോള്‍ അനുവദിച്ചുവെന്നും കാലാവധി എത്രയെന്നും ചോദിച്ചായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ഉന്നയിച്ചത്. 2024 ഒക്ടോബര്‍ 14ന് ഉന്നയിച്ച ചോദ്യത്തിനാണ് മറുപടി നല്‍കിയിരിക്കുന്നത്. പരോളിലിറങ്ങിയ കൊടി സുനി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സുനി പ്രതിയായിരുന്നു. ജയിലിലും ഒട്ടേറെത്തവണ സുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പലതവണ ജയിലുകള്‍ മാറ്റി.
പരോളിനിടയിലാണ് കിര്‍മാണി മനോജിനെ ലഹരിപാര്‍ട്ടി നടത്തിയതിനു പിടികൂടിയത്. പരോളിലിറങ്ങി ക്രിമിനല്‍ കേസുകളിലും ഗൂഢാലോചനയിലും ഉള്‍പ്പെട്ട സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികള്‍ക്കെല്ലാം പരമാവധി പരോള്‍ നല്‍കി. എന്നിട്ടും ടി പി കേസ് പ്രതികള്‍ക്ക് ജയിലിന് അകത്തും പുറത്തും സര്‍ക്കാര്‍ സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നത്. പ്രതികള്‍ക്ക് കൂടുതല്‍ തവണ പരോള്‍ അനുവദിക്കുന്നതായി കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍ ചെയ്തത്.
കസ്റ്റഡിയിലെ മദ്യപാനത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും തത്കാലം നിശബ്ദത പാലിക്കാനാണ് നിർദ്ദേശം. വിവാദം വൈകാതെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വിവാദം തീരുമ്പോൾ പഴയപടി മുന്നോട്ടുപോകാമെന്നാണ് സർക്കാർ കരുതുന്നത്.
https://www.facebook.com/Malayalivartha






















