കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ നിര്‍ണായക തെളിവുകള്‍ ഫോണില്‍ നിന്നും കണ്ടെത്തി. യുവതി ആണ്‍സുഹൃത്ത് റമീസിന് അയച്ച വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ കണ്ടെടുത്തു. ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിക്കുന്നതിനു മുന്‍പുള്ള ഒരാഴ്ചയോളം യുവതി അയച്ച വാട്‌സാപ് ചാറ്റുകള്‍ സുഹൃത്ത് റമീസിന്റെ ഫോണില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
ഇതിനു പുറമെ ഇരുവരും ഒന്നിച്ചുള്ള ഒട്ടേറെ ദൃശ്യങ്ങളും ഫോണിലുണ്ട്. ഫോണിന്റെ പരിശോധന പൂര്‍ത്തിയാക്കി ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. റമീസിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയുണ്ടായ ചോദ്യം ചെയ്യലില്‍ ഈ ചാറ്റുകളും യുവതി എഴുതിയ ആത്മഹത്യാ കുറിപ്പുമായിരുന്നു പൊലീസ് അടിസ്ഥാനമാക്കിയത്.
റിമാന്‍ഡിലായ പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസി (24)ന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ, റമീസിന്റെ കുടുംബാംഗങ്ങള്‍ക്കും ആത്മഹത്യാ കുറിപ്പില്‍ യുവതി പരാമര്‍ശിച്ചിരിക്കുന്ന സുഹൃത്തിനും കേസിലുള്ള പങ്ക് പരിശോധിച്ചു വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇവരെ പ്രതി ചേര്‍ക്കുക. ഉടന്‍ തന്നെ ഇവരെ ചോദ്യം ചെയ്യും.
തന്നെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ടതും മതംമാറ്റത്തിനു വിധേയമാക്കാന്‍ മര്‍ദിച്ചതും അടക്കമുള്ള കാര്യങ്ങള്‍ ആത്മഹത്യ കുറിപ്പില്‍ യുവതി വിവരിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചാറ്റുകളാണ് അന്വേഷണസംഘത്തിന് റമീസിന്റെ ഫോണില്‍നിന്നു ലഭിച്ചിരിക്കുന്നത്. ഇതേ രീതിയില്‍ തന്നെയാണ് യുവതിയുടെ അമ്മയും സഹോദരനും മൊഴി നല്‍കിയിരിക്കുന്നതും. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളെയും റമീസിന്റെ സുഹൃത്തിനേയും ചോദ്യം ചെയ്യുക. യുവതിയുെട ഫോണില്‍ നിന്നുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു നിര്‍ബന്ധിച്ചതിനാലും ഇതിന്റെ പേരില്‍ ചതിക്കപ്പെട്ടതിനാലുമാണ് ജീവനൊടുക്കുന്നതെന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. നിലവില്‍ ആത്മഹത്യ പ്രേരണ, മര്‍ദനം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്.
മതംമാറ്റവുമായി ബന്ധപ്പെട്ട വകുപ്പുകളും ഉള്‍പ്പെടുത്തണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്. ജീവനൊടുക്കുന്നതിനു തൊട്ടുമുന്‍പുള്ള വ്യാഴാഴ്ച വരെയാണ് യുവതിയുമായി റമീസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളത് എന്നാണ് വിവരം. അതിനു മുമ്പുള്ള !ഞായറാഴ്ച റമീസിന്റെ വീട്ടിലെത്തിച്ച് മര്‍ദിക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്ത കാര്യങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ചാറ്റുകളിലുണ്ട്.
എന്നാല്‍ യുവതിയുടെ ഫോണ്‍ കോളുകള്‍ റമീസ് അറ്റന്റ് ചെയ്തിരുന്നില്ല. ഇങ്ങനെയായാല്‍ താന്‍ ജീവനൊടുക്കുമെന്ന് യുവതി പറഞ്ഞതും മരിച്ചു കൊള്ളാന്‍ റമീസ് പറഞ്ഞെന്നും വിവരമുണ്ട്. ഇതിനു ശേഷം റമീസ് യുവതിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ചാറ്റുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ റമീസ് സമ്മതിച്ചതായാണ് സൂചന.
കസ്റ്റഡിയില്‍ ലഭിച്ച ശേഷമുള്ള ചോദ്യം ചെയ്യലിലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.റമീസ് അറസ്റ്റിലായതിനു പിന്നാലെ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ട മാതാപിതാക്കള്‍ അടക്കമുള്ളവര്‍ പൊലീസ് നിരീക്ഷണത്തില്‍ തന്നെയുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha