സാമ്പത്തിക തകർച്ച, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ ലോകത്തിലെയും രാജ്യത്തെയും പല ധനകാര്യ സ്ഥാപനങ്ങളും തകർന്നടിഞ്ഞപ്പോൾ കെഎസ്എഫ്ഇ മികച്ച മാതൃകയായി; കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പ്രതിസന്ധികളിൽ ഉലയാത്ത വലിയൊരു സാമ്പത്തിക മാതൃകയാണ് കെഎസ്എഫ്ഇ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുന്നത്. മലയാളികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ സാധാരണക്കാർക്ക് സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. കെ.എസ്.എഫ്.ഇ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമ്പത്തിക തകർച്ച, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ ലോകത്തിലെയും രാജ്യത്തെയും പല ധനകാര്യ സ്ഥാപനങ്ങളും തകർന്നടിഞ്ഞപ്പോൾ കെഎസ്എഫ്ഇ മികച്ച മാതൃകയായി. കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങൾ കേവലം പണമിടപാട് മാത്രമല്ല. വ്യവസായങ്ങൾക്കും ഉത്പാദന സ്ഥാപനങ്ങൾക്കും ആവശ്യമായ മുതൽമുടക്കും നിക്ഷേപവും കെഎസ്എഫ്ഇ നൽകുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും കൂടുതൽ വേരുകളുള്ള ധനകാര്യ സ്ഥാപനമായി മുന്നേറാൻ കെ.എസ്.എഫ്.ഇയ്ക്ക് കഴിയണം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നയവൈകല്യങ്ങളാൽ തകരുന്ന സാഹചര്യത്തിൽ കെഎസ്എഫ്ഇ ഒരു ബദലായി ഉയർന്നുവരികയാണെന്നും നവകേരളം സൃഷ്ട്ടിക്കുന്നതിൽ സുപ്രധാന പങ്ക് സ്ഥാപനത്തിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
1967-ൽ ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെ നേതൃത്വത്തിലാണ് കെഎസ്എഫ്ഇ രൂപീകൃതമായത്. സ്വകാര്യ ചൂഷകരുടെ കൈകളിലായിരുന്ന ചിട്ടി രംഗത്തിന് ഒരു ബദൽ എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഇ തുടങ്ങിയത്. എന്നാൽ അതിൽ നിന്നെല്ലാം ബഹുദൂരം മുന്നോട്ട് പോകാൻ സ്ഥാപനത്തിന് കഴിഞ്ഞു. ചിട്ടിക്ക് പുറമെ സ്വർണ്ണപ്പണയ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, ചിട്ടിയിൽ നിന്നുള്ള വായ്പ എന്നിങ്ങനെ സാധാരണക്കാർക്ക് സഹായം നൽകുന്ന ഒട്ടേറെ പദ്ധതികൾ കെഎസ്എഫ്ഇ നടപ്പാക്കിയിട്ടുണ്ട്.
പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 683 ശാഖകളുള്ളതും ഒരു ലക്ഷം കോടിയിലേറെ രൂപ ബിസിനസ്സുമുള്ള സ്ഥാപനമായി മാറി. പ്രതിവർഷം 60 ലക്ഷം ധന ഇടപാടുകൾ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. 2016 ലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ 30,000 കോടി രൂപയായിരുന്ന കെഎസ്എഫ്ഇയുടെ ബിസിനസ്സ്, കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് മൂന്നിരട്ടിലേറെ വളർച്ച നേടി. പ്രവർത്തന ലാഭം 236 കോടി രൂപയിൽ നിന്നും 500 കോടി രൂപയായി വർദ്ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
2016 മുതൽ കെഎസ്എഫ്ഇയെ കൂടുതൽ ജനകീയമാക്കാൻ വലിയ ഇടപെടലുകൾ നടന്നു. പ്രവാസികൾക്ക് ചിട്ടിയിൽ ചേരാൻ സൗകര്യമൊരുക്കിയത് ഇതിലൊന്നാണ്. അന്നത്തെ ധനമന്ത്രിയും കെഎസ്എഫ്ഇ നേതൃത്വവും വിദേശത്ത് നടത്തിയ സന്ദർശനങ്ങൾ കെഎസ്എഫ്ഇയുടെ മുന്നേറ്റത്തിന് വലിയ സംഭാവന നൽകി. ആകർഷകമായ വ്യവസ്ഥകളോടെയാണ് കെഎസ്എഫ്ഇ ഇപ്പോൾ ചിട്ടികൾ നടത്തുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ ചിട്ടിയെ പുനക്രമീകരിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.
'മൊബൈൽ ആപ്ലിക്കേഷൻ യാഥാർത്ഥ്യമാകുന്നതോടെ കെഎസ്എഫ്ഇയുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. 121 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ കെഎസ്എഫ്ഇ ചിട്ടിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. പ്രവാസികളുടെ സ്വകാര്യ നിക്ഷേപത്തിൽ ഉപരി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംഭാവന എന്ന നിലക്ക് കൂടിയാണ് പ്രവാസി ചിട്ടികൾ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha