ഞെട്ടലോടെ കോണ്‍ഗ്രസ്... യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്ന് ബിജെപി നേതാവ്; ബിജെപി മാര്‍ച്ച്, സംഘര്‍ഷം

ഹു കെയേഴ്‌സ് വാര്‍ത്തകളില്‍ നിറയുന്നു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് രാത്രി ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി.
സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ചെയ്തു. മാര്‍ച്ചില്‍ പങ്കെടുത്ത സി കൃഷ്ണകുമാറിനെയും പൊലീസ് തടഞ്ഞു. നേതാവിനെതിരെ മുദ്രാവാക്യം മുഴക്കിയും രാജി ആവശ്യപ്പെട്ടുമാണ് മാര്‍ച്ച്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്നും ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഹൂ കെയേഴ്‌സ് എന്ന് നേരത്തെ ഏതു യുവ നേതാവ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോയെന്നും ആ യുവ നടി വളരെ വ്യക്തമായി ഇത് തന്നെ പറഞ്ഞല്ലോയെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
ഒരു യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി വെളിപ്പെടുത്തി. നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നുംപറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതല്‍ മോശം മെസേജുകള്‍ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാള്‍ അത് തുടര്‍ന്നു. മൂന്നര വര്‍ഷം മുന്‍പാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെയെന്നും നടി പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി.
ഇയാളെ പറ്റി പാര്‍ട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും നടി പറഞ്ഞു. നേതാവിന്റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താന്‍ തയ്യാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളില്‍ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു.
പ്രമാദമായ പീഡനകേസുകളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാള്‍ ഉള്‍പ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്‌സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാര്‍മികതയുണ്ടെങ്കില്‍ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.
അശ്ലീല സന്ദേശം അയച്ച യുവനേതാവിന് സൈക്കോ ക്യാരക്ടര്‍ എന്ന് നടി തുറന്നടിച്ചു. പരിചയപ്പെട്ടപ്പോള്‍ തന്നെ അശ്ലീല സന്ദേശം അയച്ചു. രാഷ്ട്രീയ നേതാവാകാന്‍ പോലും ആ വ്യക്തിക്ക് യോഗ്യതയില്ല. അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കില്‍ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ല. ഇനിയെങ്കിലും പ്രസ്ഥാനം ധാര്‍മികത കാണിക്കണം. ഇക്കാര്യം പറഞ്ഞ നേതാക്കളില്‍നിന്നു തനിക്ക് നീതി ലഭിച്ചില്ല. തനിക്ക് നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവില്‍ നിന്നാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് അങ്ങനെ പെരുമാറിയിട്ടില്ല. പ്രതിപക്ഷ നേതാവ് മാനസ പിതാവാണെന്നും നടി പറഞ്ഞു.
ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉള്‍പ്പെട്ട പ്രസ്ഥാനത്തോട് താന്‍ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാന്‍ കഴിയുന്ന ഉറവിടത്തില്‍ നിന്നാണ് താന്‍ അത് പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയില്‍ ആയി തീരണം. വേറെ ഒരു സെറ്റില്‍മെന്റിനും ഇല്ല. അയാള്‍ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണമെന്നും പറഞ്ഞു.
പല സമയത്ത് പല സ്ത്രീകളും പറഞ്ഞിട്ടും അത് മൈന്‍ഡ് ചെയ്യാതെ വന്നപ്പോഴാണ് താന്‍ മുന്നോട്ടുവന്നത്. സമൂഹത്തോട് അയാള്‍ പ്രതിബദ്ധത കാണിക്കണം. ഈ സമൂഹത്തോട് പറയാനുള്ളത് പറയണമെന്നത് എന്റെ ഡ്യൂട്ടിയാണ്. നേരിട്ട് അറിഞ്ഞിട്ടും ഇത് മനസില്‍ കൊണ്ടു നടക്കാന്‍ തനിക്ക് സാധിക്കുന്നില്ല. യാതൊരു ഭയവുമില്ല, തീര്‍ത്തും ഭയമില്ല. തന്റെ പക്കല്‍ തെളിവുകളുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട സ്ത്രീകള്‍ മുന്നോട്ടു വരണം. ഇയാളെപറ്റി ഒരുപാട് സ്ത്രീകളുടെ ആരോപണങ്ങള്‍ ആ പ്രസ്ഥാനത്തില്‍ നിന്നുള്ള നേതാക്കള്‍ കേള്‍ക്കുന്നുണ്ട്. അയാള്‍ക്ക് ഒരു നേതാവിനെയും പേടിയില്ല. അയാള്‍ക്ക് വിചിത്ര സ്വഭാവമാണ്.
തെളിവുകള്‍ നശിപ്പിക്കാന്‍ ഈ വ്യക്തി വളരെയധികം മിടുക്കനാണ്. വിഡിയോ കോളിലും ഇരുട്ടിന്റെ മറവിലാണ് വരുന്നത്. നമുക്ക് സ്‌ക്രീന്‍ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല. സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നല്‍കില്ല. നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ലാഞ്ചന നല്‍കും. സൗഹൃദങ്ങളിലൂടെയാണ് ഇതു നടക്കുന്നത്. ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നൊക്കെ പറഞ്ഞാകും മുറിയിലേക്ക് ക്ഷണിക്കുന്നത്. ഈ വ്യക്തിക്ക് വലിയൊരു സംരക്ഷണ വലയമുണ്ട്, അതിന്റെ ധാര്‍ഷ്ട്യമുണ്ടെന്നും പറഞ്ഞു.
ജനപ്രതിനിധിയായ യുവനേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി പറഞ്ഞു. നേതാവില്‍നിന്നു മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതു പോലുള്ള മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. നേതാവിന്റെ പേരോ രാഷ്ട്രീയ പാര്‍ട്ടിയോ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു പാര്‍ട്ടിയെയും തേജോവധം ചെയ്യാനല്ല തുറന്നു പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.
''സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുമ്പോള്‍ പല മാന്യദേഹങ്ങളുടെയും മനോഭാവം 'ഹു കെയേഴ്‌സ്' എന്നായിരുന്നു. ഇത്തരമൊരു അനുഭവം ഉണ്ടായതു തുറന്നു പറഞ്ഞതിനു ശേഷവും ആ വ്യക്തിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നേതാവിന്റെ പേരു പറയാത്തത്, ആ പ്രസ്ഥാനത്തിലുള്ള പല നേതാക്കളുമായും സൗഹൃദമുണ്ട് എന്നതിനാലാണ്. അവരെ ആരെയും മോശക്കാരാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഇനിയും ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ എന്തു ചെയ്യണമെന്ന് ആലോചിക്കും.'' - നടി പറഞ്ഞു.
സമൂഹമാധ്യമം വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് നടി പറഞ്ഞു. എന്നാല്‍ കണ്ടിട്ടു പോലുമില്ലാത്ത തനിക്ക് അപ്പോള്‍ മുതല്‍ മോശപ്പെട്ട മെസേജുകള്‍ അയച്ചത് ഞെട്ടിക്കുന്ന കാര്യം തന്നെയായിരുന്നു എന്നും അത്തരമൊരു ആളില്‍നിന്ന് ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു. ''ഇങ്ങനെയാകരുത്, വളര്‍ന്നു വരുന്ന ഒരു യുവനേതാവാണ്, സമൂഹത്തിന് മാതൃകയാകേണ്ട ആളാണ് എന്നു ഞാന്‍ തുടക്കത്തില്‍ ഉപദേശിച്ചിരുന്നു. അപ്പോഴും അയാള്‍ പറഞ്ഞത് വലിയ സ്ത്രീ പീഡനക്കേസിലൊക്കെപെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തു സംഭവിച്ചു എന്നാണ്''- നടി വ്യക്തമാക്കി.
ചാനല്‍ ചര്‍ച്ചകളിലും സമരമുഖങ്ങളിലൊക്കെ സ്ഥിരം കാണുന്ന ആളാണ് നേതാവെന്നും അയാളുടെ പ്രസ്ഥാനത്തിന് ധാര്‍മികയുണ്ടെങ്കില്‍ അയാളെപ്പോലുള്ള യുവനേതാക്കളെ നിയന്ത്രിക്കാന്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു. ''ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം, വരണം എന്ന് യുവനേതാവ് പറഞ്ഞത്. അന്ന് രൂക്ഷമായി പ്രതികരിച്ചു. പിന്നെ കുറച്ചു നാളത്തേയ്ക്കു കുഴപ്പമുണ്ടായില്ല. എന്നാല്‍ പിന്നെയും ആവര്‍ത്തിച്ചു. ഒട്ടേറെ പേര്‍ പരാതിയുമായി വന്ന സാഹചര്യത്തിലാണ് ഇത്രയെങ്കിലുമൊക്കെ പറയുന്നത്.''- നടി പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തോട് ഈ യുവനേതാവിനെക്കുറിച്ച് പറഞ്ഞെന്നും പരിഹരിക്കും, വിഷമിക്കേണ്ട എന്നാണ് കിട്ടിയ മറുപടി എന്നും അവര്‍ വ്യക്തമാക്കി. ''എന്നാല്‍ അതിനു ശേഷമാണ് യുവനേതാവിനു സ്ഥാനമാനങ്ങള്‍ ലഭിച്ചത്. എനിക്ക് അശ്ലീല സന്ദേശങ്ങള്‍ വന്നു, ഞാനതിനെ കാര്യമാക്കിയില്ല. എന്നാല്‍ സമീപ കാലത്ത് ഈ വ്യക്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചില കാര്യങ്ങളൊക്കെ വന്നപ്പോള്‍ പല സ്ത്രീകളും ഈ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലായി. എന്നാല്‍ ഒരു സ്ത്രീ പോലും ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ തുറന്നു പറയുന്നത്.''- അവര്‍ വ്യക്തമാക്കി.
മൂന്നര വര്‍ഷം മുന്‍പാണ് യുവനേതാവില്‍നിന്ന് ആദ്യമായി അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചത് എന്നും അവര്‍ വ്യക്തമാക്കി. ''അയാളില്‍ നിന്ന് പീഡനമൊന്നും അനുഭവിച്ചിട്ടില്ല. എനിക്ക് കുറച്ചു സന്ദേശങ്ങള്‍ വന്നു, അത്രയേ ഉള്ളൂ. എന്നാല്‍ അയാളു കാരണം പീഡനം അനുഭവിച്ച വ്യക്തികള്‍ ഉണ്ടെന്ന് സുഹൃത്തുക്കളില്‍ നിന്നറിയാം. ഒരുപാടു പേര്‍ക്ക് ശല്യമായി മാറുന്ന ആ വ്യക്തിയെ പലവിധ സ്ഥാനമാനങ്ങളില്‍ എത്തിക്കുന്നു. വലിയൊരു സംരക്ഷണ സംവിധാനം തന്നെ ഈ വ്യക്തിക്കുണ്ടായി. ഞാന്‍ ഇതിനെക്കുറിച്ചു പറയും, പരാതിപ്പെടും എന്നു പറഞ്ഞപ്പോള്‍ 'പോയി പറയ്, പോയി പറയ്' എന്നാണ് മറുപടി പറഞ്ഞത്. ധാര്‍മികത വേണമെന്ന് പറഞ്ഞപ്പോള്‍ രാഷ്ട്രീയത്തിലൊന്നും ധാര്‍മികത കൊണ്ടു പോകാന്‍ പറ്റില്ല എന്നാണ് രാഷ്ട്രീയത്തിലുള്ള ഒരാള്‍ പറഞ്ഞത്''- അവര്‍ പറഞ്ഞു.
യുവനേതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ഉണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. ''ഈ വ്യക്തിക്കെതിരെ പല പരാതികള്‍ വരുന്നുണ്ട്. ആ പാര്‍ട്ടിയിലെ നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ഇയാളില്‍നിന്നു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. എന്നിട്ടും ഭാര്യമാരെയും പെണ്‍മക്കളെയും സംരക്ഷിക്കാന്‍ കഴിയാത്ത ഇവരൊക്കെ ഏതു സ്ത്രീകളെയാണ് സംരക്ഷിക്കുന്നത്. അയാള്‍ക്കെതിരെ നടപടി എടുക്കേണ്ടത് അയാളുടെ സംഘടന തന്നെയാണ്.''- നടി വ്യക്തമാക്കി.
ഒരു വ്യക്തിക്ക് നന്നാകാനുള്ള അവസരം കൊടുക്കണമെന്നാണ് കരുതുന്നതെന്നും എന്നാല്‍ ഇതേ മനോഭാവം തുടരുകയാണെങ്കില്‍ തുടര്‍ നടപടികള്‍ അപ്പോള്‍ ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കി. യുവനേതാവിന്റെ പേര് വെളിപ്പെടുത്താത്തതു സംബന്ധിച്ച് പേരു പറഞ്ഞു മുന്നോട്ടു പോയാലും തന്റെ പേര് അപകടത്തിലാക്കാം എന്നല്ലാതെ ഒന്നും സംഭവിക്കില്ലെന്ന് അവര്‍ പറഞ്ഞു.
അതേസമയം എഴുത്തുകാരിയും നേതാവിനെതിരെ രംഗത്തെത്തി. തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് അവര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് എംപിക്ക് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും അവര്‍ പറഞ്ഞു.
നേതാവിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. യാത്രയെ കുറിച്ച് ചോദിച്ചാണ് ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്. എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ചോദിക്കുന്നത്. ഇക്കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ പങ്കുവെച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ തന്നോട് ചാറ്റ് ചെയ്ത ശേഷം, രാഹുല്‍ അയാളുടെ സുഹൃത്തുകളോട് ഇതേകുറിച്ച് മോശമായി പറയുകയായിരുന്നു. അയാള്‍ ഇത് പറഞ്ഞ ആളുകള്‍ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്. സ്വഭാവം മോശമാണെന്ന് തോന്നിയതിനാല്‍ തന്നെ പിന്നീട് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരാതി നല്‍കുമെന്നും അവര്‍ പറയുന്നു.
വേറെ ആരുമായും തനിക്ക് ബന്ധമില്ലെന്നും എന്റെ സ്നേഹം നിനക്ക് മാത്രമാണെന്നുമാണ് സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. എന്റെ സുഹൃത്തുക്കള്‍ക്ക് തന്നെ അനുഭവമുണ്ട്. ഇയാള്‍ കാണിക്കുന്ന സ്നേഹം സത്യമാണെന്നാണ് ഇരകള്‍ വിചാരിക്കുന്നതും. എന്നാല്‍, അതല്ല യാഥാര്‍ഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഈ പറയുന്ന വൃത്തികേടിലേക്ക് ഇനി ഒരു സത്രീ കൂടി പെടരുതെന്നാണ് ചിന്തിക്കുന്നതെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha