രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി; രാഹുൽ നിശബ്ദത വെടിയണമെന്ന് വനിതാ നേതാവ്; ഒന്നും മിണ്ടാതെ എംഎൽഎ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ വിവരങ്ങൾ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റും. ആരോപണങ്ങൾ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം. പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ നീക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അദ്ധ്യക്ഷൻ സണ്ണിജോസഫും ഇക്കാര്യത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷം മാത്രമായിരിക്കും നടപടി എന്നാണ് അറിയുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ്. സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം രാജി ആവശ്യപ്പെട്ടിരുന്നു .
എഴുത്തുകാരി ഹണി ഭാസ്കർ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരുപറഞ്ഞതുതന്നെ രംഗത്തെത്തിയിരുന്നു. രാഹുൽ തന്നോട് സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്നാണ് ഹണി ഭാസ്കർ ആരോപിക്കുന്നത്. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും എന്നാൽ അയാളിൽ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി വ്യക്തമാക്കി. രാഹുലിന്റെ ഇരകളിൽ വനിതാ കോൺഗ്രസ് പ്രവർത്തകരുമുണ്ടെന്നും ഹണി ഭാസ്കർ ആരോപിച്ചിരുന്നു.
അതിനിടെ യുവ നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് രാത്രി ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
https://www.facebook.com/Malayalivartha























