സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നു; നടന്നത് വൻ ഗൂഢാലോചന: അന്വേഷണത്തിൽ നിര്‍ണായകമായത് ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇമെയിൽ സന്ദേശം...

ശബരിമലയിൽ നടന്നത് സ്വര്‍ണ കവർച്ചയെന്ന് സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ട്. സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലന്‍സിന്‍റെ നിര്‍ണായക കണ്ടെത്തൽ. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളും രണ്ട് സൈഡ് പാളികളുമാണ് സ്വര്‍ണം പൊതിയാൻ കൊണ്ടുപോയത്. ഒന്നര കിലോ സ്വര്‍ണമാണ് ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞതെന്നും എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരിച്ച് എത്തിച്ച പാളിയിലുള്ളത് 394 ഗ്രാം സ്വര്‍ണം മാത്രമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. വിജയ് മല്യ സ്വര്‍ണമാണ് പൊതിഞ്ഞതെന്നും എട്ട് സൈഡ് പാളികളിലായി നാലു കിലോയാണ് പൊതിഞ്ഞതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിൽ രണ്ട് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. നൽകിയ ആ പാളികളിൽ എത്രസ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടിൽ പറയുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിൽ നിര്‍ണായകമായതെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപ്പങ്ങളുടെ വിവരം ചോദിച്ച് ഇമെയിൽ അയച്ചു. മെയിൽ അയച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ദ്വാരപാലക ശിൽപം കൈമാറിയെന്നും ഈ സന്ദേശത്തിൽ നിന്നാണ് ഗൂഢാലോചന സംശയിക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തൽ.
അതേ സമയം, വിജിലന്‍സ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ശബരിമലയിലെ സ്വർണ്ണപാളി വിവാദം അന്വേഷണത്തിനായി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. എഡിജിപി എച്ച് വെങ്കടേശിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ചുപേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha