സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്

കേരളത്തിൽ വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവർ.
സെപ്റ്റംബർ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം മൂന്നാമത്തെ അമീബിക്ക് മസ്തിഷ്ക ജ്വര മരണമാണിത്.
അതേസമയം തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുകയും ചെയ്യുന്നു.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത് .രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരുകയില്ല.
https://www.facebook.com/Malayalivartha