കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസ് : സ്റ്റേഷൻ മാസ്റ്റർ അടക്കം 6 പ്രതികൾ

കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയും മകളെ കൈയ്യേറ്റവും ബല പ്രയോഗവും ചെയ്ത് മകളുടെ മാനത്തെ അധിക്ഷേപിക്കുകയും ചെയ്ത കേസിൽ ഡിപ്പോ ഉദ്യോഗസ്ഥരക്കം 6 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്.
ഒന്നു മുതൽ ആറു വരെ പ്രതികളും സിഐടിയു ഭാരവാഹികളുമായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ,സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽ കുമാർ, ഐഎൻടിയുസി പ്രവർത്തകനും അസിസ്റ്റൻറ് സി.പിയുമായ മിലൻ ഡോറിച്ച് , മെക്കാനിക്ക് എസ്. അജികുമാർ , കുറ്റവാളികളെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ സംശ്രയം നൽകലും ഒളിവിൽ പാർപ്പിക്കുകയും ചെയ്ത പ്രദീഷ് എന്നിവരെ ഹാജരാക്കാനാണ് ഉത്തരവ്. പ്രതികളെ കാട്ടാക്കട ഡിവൈഎസ്പി ഡിസംബർ 16 ന് ഹാജരാക്കാൻ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശിവ ശരത് ഉത്തരവിട്ടു.2022 സെപ്റ്റംബർ 20 ലാണ് സംഭവം നടന്നത്.
അതേ സമയം മകളുടെ മുന്നിലിട്ടാണോ പിതാവിനെ മർദ്ദിക്കുന്നത് എന്ന് ചോദിച്ച് സംഭവം കണ്ട ഒരു കണ്ടക്ടറാണ് ഇക്കാര്യം പരസ്യമായി ചോദ്യം ചെയ്ത് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. സംഭവം വൈറലായതോടെ സ്റ്റേഷൻ മാസ്റ്റർ ഈ കണ്ടക്ടറെ ഭീഷണിപ്പെടുത്തി ഉടൻ സ്ഥലം മാറ്റുകയും ചെയ്തു.
സംഭവത്തിൽ ആദ്യം സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പിട്ടാണ് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ കെ എസ് ആർറ്റിസി കേസ് ചുമതല വഹിക്കുന്ന ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പോൾ പട്ടികവർഗ്ഗ അതിക്രമം തടയൽ , സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്ന കൈയ്യേറ്റ ബലപ്രയോഗം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കോടതിയിൽ പോലീസ് അഡീ. റിപ്പോർട്ട് ഹാജരാക്കുകയായിരുന്നു.
അതേസമയം 4 പ്രതികളെ ആദ്യം സസ്പെൻ്റ് ചെയ്തെങ്കിലും ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജികുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടില്ല. ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്‌ആർടിസി വിജിലൻസ് സംഘം അജികുമാറിന തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ നടപടി ഇല്ലാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിൻറെ ഭാഗമായി സംഭവത്തിന്റെ പിറ്റേന്ന് രാത്രി കെഎസ്‌ആർടിസി വിജിലൻസ് സംഘം വീട്ടിൽ ചെന്ന് മർദ്ദനമേറ്റ പ്രേമനന്റെയും മകളുടെയും ഒപ്പമുണ്ടായിരുന്ന മകളുടെ കൂട്ടുകാരിയുടെയും മൊഴി രേഖപ്പെടുത്തി. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്റിന്റെ ആലോചനയെന്ന് 2022 ൽ പ്രഖ്യാപിച്ചത് പാഴ്‌വാക്കായി.
സംഭവം ഹൈക്കോടതി പരിഗണിച്ചതോടെയാണ് കേസ് ഫയലിന് അനക്കം വെച്ചത്. മർദ്ദനത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. കെഎസ്‌ആർടിസി എം ഡി ബിജു പ്രഭാകറിൻറെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടിയ്ക്ക് കൈമാറിയിട്ടുണ്ട്. . കാട്ടക്കട സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നാണ് എംഡിയുടെ റിപ്പോർട്ടിൽ പറയുന്നത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ:
മകൾ രേഷ്മയ്ക്കും മകളുടെ കൂട്ടുകാരിക്കുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്‌ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജീവനക്കാർ ചേർന്ന് പ്രേമനൻറെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഇടിമുറിയായ ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മർദ്ദിച്ചത്.
അച്ഛനെ വെറുതേ വിടണമെന്ന് രേഷ്മയും സംഭവസ്ഥലത്തുണ്ടായിരുന്നവരും കരഞ്ഞപേക്ഷിച്ചിട്ടും കേൾക്കാതെയായിരുന്നു അതിക്രമം. തടയാനെത്തിയപ്പോൾ രേഷ്മയെ തള്ളിമാറ്റി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നൽകിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനനെ തടങ്കലിൽ നിന്ന് ജീവനക്കാർ മോചിപ്പിച്ചത്. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന് പരിക്കേറ്റു. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പരീക്ഷയെഴുതാൻ പോയ മകൾക്ക് സംഭവത്തിൻ്റെ മാനസിക വേദനയിൽ പരീക്ഷ നല്ലവണ്ണം എഴുതാൻ സാധിക്കാതെ പിതാവിനെ കാണാൻ ആശുപത്രിയിലെത്തുകയായിരുന്നു.
സംഭവത്തിൽ 4 ജീവനക്കാരായ സിഐടിയുഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ,സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽ കുമാർ, ഐഎൻടിയുസി പ്രവർത്തകനും അസിസ്റ്റൻറ് സി.പിയുമായ മിലൻ ഡോറിച്ച് എന്നിവരെ
അന്വേഷണവിധേയരായി സസ്പെൻഡ് ചെയ്തു. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനായിരുന്നു ഗതാഗതമന്ത്രിയുടെ നിർദ്ദേശം.
https://www.facebook.com/Malayalivartha