സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

നിലവിളിച്ച് വീട്ടുകാർ.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഏഴ് വയസുകാരൻ ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം പൂജപ്പുര പുന്നയ്ക്കാമുകൾ ടി.സി 18/300 നെടുമ്പുറത്ത് വീട്ടിൽ ബിച്ചു ചന്ദ്രശേഖരൻ (38), സുഹൃത്ത് സതീഷ് (45) എന്നിവരാണ് മരിച്ചത്.
ബിച്ചുവിന്റെ മകൻ ദേവപ്രകാശിന് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 6.15ന് നിലമേൽ വാഴോട്ടായിരുന്നു അപകടം സംഭവിച്ചത്. കാറിൽ ഈ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന കാറും തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയ്ക്കു പോയ കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. ബിച്ചുവാണ് കാറോടിച്ചിരുന്നത്. മുൻ സീറ്റിലായിരുന്നു ദേവപ്രകാശ്. സതീഷ് പിൻസീറ്റിലും. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നനിലയിലാണ്.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെയും സതീഷിനെയും പുറത്തെടുത്തു. എന്നാൽ ബിച്ചുവിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സും ചടയമംഗലം പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൂന്നുപേരെയും വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിച്ചുവും സതീഷും മരിച്ചു.
ദേവപ്രകാശിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസിന്റെ മുൻഭാഗത്ത് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. വാഹനങ്ങൾ മാറ്റിയ ശേഷമാണ് എം.സി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
അതേസമയം ഏതു യാത്രയിലും ഒപ്പം കൂട്ടുന്ന സുഹൃത്ത് മരണത്തിലും ബിച്ചുവിനൊപ്പമുണ്ടായിരുന്നു. പതിവു പോലെ പെട്ടെന്ന് തീരുമാനിച്ചൊരു തീർത്ഥാടനമായിരുന്നു ശബരിമലയിലേക്ക്. ബിച്ചുവിന്റെ ഏക മകൻ പ്രയാഗിനെ അയ്യപ്പനെ കാണിക്കാനുള്ള കന്നി യാത്രയിലാണ് ബിച്ചുവിന്റെയും സുഹൃത്ത് സതീഷ് വേണുഗോപാലിന്റെയും ജീവൻ പൊലിഞ്ഞത്.
ബിച്ചു ഇന്റീരിയൽ ഡിസൈനറാണ്. ശിവാനി കൺസ്ട്രക്ഷൻ എന്ന സ്ഥാപനം നടത്തുകയായിരുന്നു സതീഷ്. ഒരേ ജോലി രംഗമായിരുന്നത് ഇരുവരുടെയും സൗഹൃദം ഊട്ടിയുറപ്പിച്ചത്. ബിച്ചുവിന്റെ ആഗ്രഹത്തെ തുടർന്നായിരുന്നു യാത്രയ്ക്ക് തയ്യാറെടുത്തത്. 14ന് വൈകിട്ടോടെ പുന്നയ്ക്കൽ ചാമുണ്ഡിദേവി ക്ഷേത്രത്തിൽ നിന്നാണ് ബിച്ചുവും മകൻ പ്രയാഗും കഞ്ഞിവീഴ്‌ത്ത് നടത്തി കെട്ടുനിറച്ച് ശബരിമലയ്ക്ക് പുറപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദർശനം കഴിഞ്ഞെന്നും മടക്കയാത്രയിലാണെന്നും ബിച്ചു വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഇരുവരുടെയും മൊബൈൽ ഫോണുകൾ നിശ്ചലമായി.
വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്‌ക്കായി മകൻ പ്രയാഗിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























