വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും; ആയിരത്തോളം പേർ ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കും

വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനവും ഉജ്ജ്വല ബാല്യ പുരസ്‌കാര വിതരണവും തിരുവനന്തപുരം വഴുതക്കാട് വിമന്‍സ് കോളേജില്‍ വച്ച് ജനുവരി രണ്ടിന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കും.
വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സര്‍ഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും കുട്ടികളുടെ വിവിധ കലാ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതിനുമാണ് സംസ്ഥാന തലത്തില്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന പേരില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ച് വരുന്നത്.
കുട്ടികളുടെ പഠനത്തോടൊപ്പം വിവിധ കല, കായിക, സാംസ്‌കാരിക മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കുവാനും വളര്‍ത്തിക്കൊണ്ടു വരുവാനും സഹായിക്കുന്ന ഒരു സമഗ്ര വേദിയാണ് ഇത്.
ജനുവരി 2, 3, 4 തീയതികളിലാന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് നടക്കുന്നത്. ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പുറമേ നിര്‍ഭയ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോമുകളിലെ കുട്ടികളേയും ഉള്‍പ്പെടുത്തി 22 മത്സരയിനങ്ങളിലായി ആയിരത്തോളം പേരാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
ഇതോടൊപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചതിന്റെ അടിസ്ഥാന ത്തില്‍ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 2024 ലെ 'ഉജ്ജ്വലബാല്യം പുരസ്‌കാരം' വിതരണവും നടക്കും. 6-11 വയസും 12-18 വയസും എന്നീ രണ്ട് പ്രായ വിഭാഗങ്ങളിലായി, ഭിന്നശേഷി വിഭാഗവും പൊതു വിഭാഗവും ഉള്‍പ്പെടുത്തി 51 കുട്ടികളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ്പ നിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഓരോ ജില്ലയിലല്‍ നിന്നും വിവിധ വിഭാഗത്തില്‍പ്പെട്ട ആകെ 4 കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശ അടിസ്ഥാനത്തിലായിരുന്നു അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha



























